ഫറ്റോര്‍ഡ: ഐഎസ്എല്‍ കിരീടം ഒരിക്കല്‍ക്കൂടി കൈയെത്തുംദൂരത്ത് കൈവിട്ടതിന്റെ ആഘാതത്തിലാണ് കേരള ബ്ലാസ്റ്റെഴ്‌സ്. കഴിഞ്ഞ രണ്ടു ഫൈനലുകളിലുമേറ്റ നിരാശ ഇത്തവണ തീര്‍ച്ചയായും കൊമ്പന്‍മാര്‍ മായ്്ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായുള്ള 2016ലെ ഫൈനലിന്റെ തനിയാവര്‍ത്തനാണ് ഇത്തവണയും കണ്ടത്. മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷം 88ാം മിനിറ്റില്‍ മഞ്ഞപ്പട സമനില വഴങ്ങി. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക്. അവിടെയും ഗോള്‍ പിറക്കാതെ വന്നതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍.
കളിയുടെ നിശ്ചിത സമയത്തും അധികസമയത്തുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ ഹീറോ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലായിരുന്നു. കാരണം ഗോളെന്നുറപ്പായിരുന്ന അഞ്ചോളം സേവുകളാണ് അദ്ദേഹം കളിയില്‍ നടത്തിയത്. മറുഭാഗത്ത് ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി ചുരുക്കം ചില സേവുകള്‍ മാത്രമേ നടത്തിയുള്ളൂ. മാത്രമല്ല രാഹുലിന്റെ ഷോട്ട് അദ്ദേഹത്തിന്റെ പിഴവില്‍ നിന്നും സംഭവിച്ചതായിരുന്നു.
മല്‍സരം ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വന്മതിലായി ഗോള്‍മുഖത്തുണ്ടാവുമെന്നായിരുന്നു ഉറച്ചു വിശ്വസിച്ചിരുന്നത്. മാത്രമല്ല മറുഭാഗത്ത് കട്ടിമണിയുടെ കൈകള്‍ ചോരുമെന്നും പലരും കരുതി. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഗില്‍ ഷൂട്ടൗട്ടില്‍ നിഹായനായി നിന്നപ്പോള്‍ കട്ടിമണി അപ്രതീക്ഷിത ഹീറോയായി മാറുകയും ചെയ്തു.
മൂന്നു തകര്‍പ്പന്‍ സേവുകളാണ് കട്ടിമണി ഷൂട്ടൗട്ടില്‍ നടത്തിയത്. മറുഭാഗത്ത് ഗില്ലിന് ഒന്നുപോലും രക്ഷപ്പെടുത്താനായില്ല. മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവരുടെ പെനല്‍റ്റികളാണ് ഇരുവശങ്ങിലേക്കും ഡൈവ് ചെയ്ത് കട്ടിമണു കുത്തിയകറ്റിയത്. ബ്ലാസ്റ്റേഴ്‌സിനായി ആയുഷ് അധികാരിക്കു മാത്രമേ കിക്ക് വലയിലെത്തിക്കാനായുള്ളൂ. ഹൈദരാബാദിനു വേണ്ടി കിക്കെടുത്ത നാലു പേരില്‍ മൂന്നു പേരും ലക്ഷ്യം കാണുകയും ചെയ്തു. ക്യാപ്റ്റന്‍ ജാവോ വിക്ടര്‍, ഖാസ കമാറ, ഹാളിചരണ്‍ നര്‍സറേ എന്നിവരാണ് കിക്ക് ഗോളാക്കി മാറ്റിയത്.
ഇത്തവണ ഹൈദരാബാദിനെതിരേ ഷൂട്ടൗട്ടിലെ ആദ്യത്തെ രണ്ടു കിക്കുകളും പാഴാക്കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ഡിഫന്‍ഡര്‍ മാര്‍ക്കോ ലെസ്‌കോവിച്ചാണ് ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുക്കാനെത്തിയത്. വലതു വശത്തേക്കായിരുന്നു താരത്തിന്റെ പെനല്‍റ്റി. ഇതു കൃത്യമായി മനസ്സിലാക്കിയ കട്ടിമണി ഇവിടേക്കു തന്നെ ഡൈവ് ചെയ്ത് ഷോട്ട് തടുത്തിട്ടു. ഹൈദരാബാദിന്റെ ആദ്യ കിക്കെടുത്തത് നായകന്‍ ജാവോ വിക്ടറാണ്. അദ്ദേഹത്തിന്റെ മികച്ച പെനല്‍റ്റി ഗോളി ഗില്ലിന് ഒരവസവരും കൊടുക്കാതെ വലയില്‍ കയറി.
പകരക്കാരനായി ഗ്രൗണ്ടിലേക്കു വന്ന നിഷു കുമാറാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാത്തെ കിക്കെടുത്തത്. ഇത്തവണയും ഗോളി കട്ടിമണിയുടെ ഊഹം തെറ്റിയില്ല. വലതു വശത്തേക്കു തൊടുത്ത കിക്ക് അദ്ദേഹം ബ്ലോക്ക് ചെയ്തു. ജാവിയര്‍ സിവെയ്‌റോയാണ് ഹൈദരാബാദിന്റെ അടുത്ത കിക്കെടുത്തത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രാര്‍ഥന പോലെ അദ്ദേഹം അതു പുറത്തേക്കടിച്ചു പാഴാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ കിക്ക് ആയുഷ് അധികാരി ഗോളാക്കി മാറ്റി (1-1). ഇതോടെ ആരാധകര്‍ക്കു പ്രതീക്ഷ കൈവന്നു. അടുത്ത കിക്ക് ഹൈദരാബാദ് പാഴാക്കിയാല്‍ സാധ്യത കൂടുതലാവും.
പക്ഷെ ഖാസ കമാറ അടുത്ത കിക്ക് ഗോളാക്കിയതോടെ ഹൈദരാബാദ് 2-1നു മുന്നില്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കിക്ക് ജീക്‌സണ്‍ നഷ്ടപ്പെടുത്തിയതോടെ തോല്‍വി ഉറപ്പായി. ദുര്‍ബലമായ ഷോട്ട് ഇടതുവശത്തേക്കു ഡൈവ് ചെയ്ത് കട്ടിമണി തടുക്കുകയായിരുന്നു. അടുത്ത കിക്ക് ഗോളായാല്‍ ഹൈദരാബാദ് ചാംപ്യന്‍മാര്‍. മുന്‍ ബ്ലാറ്റേഴ്‌സ് താരം ഹാളിചരണ്‍ നര്‍സറേയാണ് കിക്കെടുത്തത്. ഗോളി ഗില്ലിനെ നിസ്സഹായനാക്കി അദ്ദേഹം പന്ത് വലയിലാക്കിയതോടെ ഹൈദരാബാദ് ചരിത്രത്തില്‍ ആദ്യമായി ഐഎസ്എല്‍ ട്രോഫിയില്‍ മുത്തമിട്ടു.