അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ മൂന്നാമത്തെയും അവസാനത്തെയും ലീഗ് മല്‍സരത്തില്‍ ഇന്ത്യക്കു തലയുയര്‍ത്തി മടക്കം. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ് നേരത്തേ തന്നെ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യ കരുത്തരായ സിറിയയെ 1-1ന് കുരുക്കിയാണ് മാനംകാത്തത്. അഹമ്മദാബാദിലെ ഇകെഎ അരീനയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ സിറിയയുടെ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടിയാണ് ഇന്ത്യ അഭിമാനാര്‍ഹമായ സമനില കൈക്കലാക്കിയത്. ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ സിറിയയെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്കു കഴിഞ്ഞു.

18 കാരനായ നരേന്ദര്‍ ഗലോട്ടിന്റെ വകയായിരുന്നു ഇന്ത്യയുടെ ഗോള്‍. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും നരേന്ദര്‍ തന്നെയായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് രണ്ടു ഗോളുകളും കണ്ടത്. സിറിയയെ ഞെട്ടിച്ചു കൊണ്ട് 52ാം മിനിറ്റിലാണ് നരേന്ദറിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നത്. വലതു മൂലയില്‍ നിന്നുള്ള ഥാപ്പയുടെ കോര്‍ണര്‍ കിക്ക് വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ നരേന്ദര്‍ വലയ്ക്കുള്ളിലേക്ക് പായിച്ചപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. 77ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സിറിയ ഒപ്പമെത്തി. അല്‍ഹമദിനെ ജെറി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. ഗോളി ഗുര്‍പ്രീത് സിങിനെ കബളിപ്പിച്ച് അല്‍ ഖാത്വിബ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ആദ്യ രണ്ടു മല്‍സരങ്ങളിലെ കനത്ത തോല്‍വികളാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ താജിക്കിസ്താനോട് 2-4നാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. രണ്ടാമത്തെ കളിയില്‍ കരുത്തരായ ഉത്തര കൊറിയയോട് 2-5നും ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ആറു പോയിന്റ് വീതം നേടിയ താജിക്കിസ്താനും കൊറിയയും ഫൈനലില്‍ കടന്നപ്പോള്‍ സിറിയക്കൊപ്പം ഇന്ത്യയും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ കൊറിയയും താജിക്കിസ്താനും ഏറ്റുമുട്ടും.