കൊച്ചി: ഫിഫ ലോകകപ്പിന് കൊച്ചിയിൽ പന്തുരുളാൻ നിമിഷങ്ങൾ മാത്രം. അണ്ടർ 17 ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലും, യൂറോപ്യൻ പടക്കുതിരകളായ സ്പെയിനും തമ്മിലുള്ള മത്സരത്തിന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങും.
ഇന്ത്യയിൽ വിരുന്നെത്തിയ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന മത്സരമാണ് ബ്രസീൽ സ്പെയിൻ പോരാട്ടം. ഈ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വളരെ നേരത്തെ തന്നെ വിറ്റഴിച്ചിരുന്നു. സീനിയർ ടീമിനോടെന്ന പോലെ ബ്രസീലിന്റെ കൗമാരക്കൂട്ടത്തെയും മലയാളികൾ നെഞ്ചേറ്റികഴിഞ്ഞു. മൂന്നു തവണ ഫിഫ അണ്ടർ 17 ലോകകപ്പ് നേടിയ ബ്രസീലിനൊപ്പമാണ് മലയാളികളിലേറെയും. എതിരാളികളായ സ്പെയിനിനെ പിന്തുണയ്ക്കാനും നിരവധിപേർ കലൂർ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.

2017 ഫിഫ അണ്ടർ 17 ലോകകപ്പിലെ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വിനീഷ്യസ് ജൂനിയർ കളിക്കാനെത്തില്ല എന്നതാണ് ആരാധകരുടെ നിരാശ. അതേസമയം, കരുത്തുറ്റ സ്ട്രൈക്കർമാരായ പൗളീഞ്ഞോയും ലിങ്കണും, മദ്ധ്യനിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന മാർക്കസ് അന്റോണിയോയും കൊച്ചിയിൽ തിളങ്ങുമെന്ന് ബ്രസീൽ ആരാധകർ ഉറച്ചുവിശ്വസിക്കുന്നു.
കൗമാര ലോകകപ്പിൽ ഇതുവരെ കിരീടം നേടായില്ലെങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തവരാണ് സ്പെയിൻ. കാനറികൾക്കെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ ക്യാപ്റ്റനും ബാർസിലോന ബി ടീം താരവുമായ ആബേൽ റൂയിസിലാണ് സ്പെയിനിന്റെ പ്രതീക്ഷ. റയൽ മാഡ്രിഡ് ജുവൈനൽ എ ടീമിന്റെ വിക്തോർ ചൂസ് ഗാർഷ്യയാണ് സ്പെയിൻ നിരയിലെ ശ്രദ്ധേയമായ മറ്റൊരു താരം. ശനിയാഴ്ച ബ്രസീൽ-സ്പെയിൻ മത്സരത്തിന് ശേഷം ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ഉത്തര കൊറിയ നൈജറിനെ നേരിടും. കൊച്ചിയിലെ രണ്ടാം മത്സരത്തിലും നിരവധിപേർ കളികാണാനെത്തുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ ജർമ്മനി കോസ്റ്ററിക്കയെ നേരിടും. ഗോവ മർഗോ സ്റ്റേഡിയത്തിലാണ് മത്സരം.