കൊച്ചി/പനാജി: ആവേശം അണപൊട്ടിയ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കാനറികൾ നിരാശപ്പെടുത്തിയില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ലീഡ് വഴങ്ങിയെങ്കിലും മികച്ച രണ്ട് ഗോളുകളിലൂടെ ബ്രസീൽ സ്പെയിനിനെ പ്രതിരോധത്തിലാഴ്ത്തി.
കൂലർ സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത മഞ്ഞപ്പടയെ നിശബ്ദമാക്കിയാണ് അഞ്ചാം മിനിറ്റിൽ സ്പെയിൻ ഗോൾ വല കുലുക്കിയത്. ഫെറാൻ ടോറസ് നൽകിയ ക്രോസിൽ നിന്നും മൊഹമ്മദ് മൗഗ്ലീസ് സ്പെയിനിന് വേണ്ടി ഗോൾ നേടിയെന്നാണ് റഫറി ആദ്യം വിധിയെഴുതിയത്. എന്നാൽ അൽപ്പസമയത്തിന് ശേഷം മൗഗ്ലീസ് നേടിയ ഗോൾ ബ്രസീൽ താരം വെസ്ലിയുടെ സെൽഫ് ഗോളാണെന്ന് അറിയിപ്പ് വന്നു. ബ്രസീൽ ഫാൻസ് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച നിമിഷം. പക്ഷേ, അഞ്ചാം മിനിറ്റിൽ നേടിയ ലീഡ് അധിക സമയം നിലനിർത്താൻ സ്പെയിനായില്ല.

26-ാം മിനിറ്റിലാണ് ബ്രസീൽ തിരിച്ചടിച്ചത്. സ്പെയിൻ ഗോൾ കീപ്പർ അൽവാറോ തട്ടിയകറ്റിയ പന്ത് ബ്രസീൽ സ്ട്രൈക്കർ ലിങ്കണിന്റെ കാലുകളിൽ. അൽവാറോ ചിന്തിക്കുന്നതിന് മുൻപേ പന്ത് സ്പെയിൻ ഗോൾ വലയിലെത്തിച്ച് ലിങ്കൺ ബ്രസീലിനെ ഒപ്പമെത്തിച്ചു. ഗോൾ നില ഒപ്പത്തിനൊപ്പമായതോടെ ഇരുടീമുകളും നിരന്തരം ആക്രമണം അഴിച്ചുവിട്ടു. പകുതിസമയത്തിന് പിരിയും മുൻപ് ബ്രസീൽ തുടർച്ചയായി സ്പെയിൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയതോടെ കൊച്ചിയിലെ ബ്രസീൽ ആരാധകർ ആവേശത്തിലായി.
ഹാഫ് ടൈം കഴിഞ്ഞ് ആദ്യ മിനുറ്റിൽ തന്നെ ഗോൾ നേടിയാണ് ബ്രസീൽ വീണ്ടും ഞെട്ടിച്ചത്. ബ്രസീലിന്റെ സ്റ്റാർ സ്ട്രൈക്കർ പൗളീഞ്ഞോയാണ് രണ്ടാം ഗോൾ നേടിയത്. ലീഡുയർത്തിയ ബ്രസീൽ താരങ്ങൾ രണ്ടാം ഗോളിന് ശേഷവും സ്പെയിൻ ഗോൾ മുഖത്തേക്ക് കുതിച്ചുകൊണ്ടിരുന്നു.
ഗോവ മാർഗോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനി കോസ്റ്ററിക്കക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തി. 21-ാം മിനിറ്റിൽ ജാൻ ഫീറ്റേ ആർപ്പാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്. ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളിലേക്കെത്തിക്കാൻ ജർമ്മനിക്കായില്ല. ഇതിനിടെ ഒറ്റപ്പെട്ട ചില ഷോട്ടുകൾ മാത്രമാണ് ജർമ്മൻ ഗോളിയെ പരീക്ഷിച്ചത്. പിന്നീട് 64-ാം മിനിറ്റിൽ ആൻഡ്രേസ് ഗോമസിന്റെ ഗോളിലൂടെ കോസ്റ്ററിക്ക സമനില പിടിച്ചു. കൊച്ചിയിൽ ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഉത്തരകൊറിയ നവാഗതരായ നൈജറിനെ നേരിടും. വൈകീട്ട് ഏഴു മണിക്കാണ് മത്സരം.