മോസ്‌കോ: കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ 11 ദിവസം മാത്രം ശേഷിക്കെ റഷ്യ ആവേശത്തിമര്‍പ്പില്‍. ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ക്കു സമ്മാനിക്കാനുള്ള ലോകകിരീടം റഷ്യയിലെത്തി. ലോക പര്യടനത്തിനു ശേഷമാണ് വിശ്വകിരീടം മോസ്‌കോയിലെത്തിച്ചത്. ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേവൂസാണ് ലോക ചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണകപ്പ് റഷ്യയിലേക്കു കൊണ്ടുവന്നത്. 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത 6.1 കിഗ്രാം ഭാരമുള്ള ട്രോഫി മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

നൂറു കണക്കിന് ഫുട്‌ബോള്‍ പ്രേമികളും യുവ താരങ്ങളുമാണ് ലോകകിരീടം ഒരു നോക്ക് കാണാന്‍ ഇവിടെയെത്തിയത്. പുഷ്‌കിന്‍സ്‌ക്യ സ്‌ക്വയറിലെ ഗോര്‍ക്കി പാര്‍ക്കില്‍ ലോക കിരീടം ഇനി പ്രദര്‍ശനത്തിനു വയ്ക്കും. ജൂണ്‍ ഏഴിന് ട്രോഫി ലുസ്‌നിക്കി സ്റ്റേഡിയത്തിലേക്കു കൊണ്ടുപോവും. ടൂര്‍ണമെന്റ് തുടങ്ങുന്ന ജൂണ്‍ 15 വരെ ഇവിടെ തന്നെയാണ് ട്രോഫി സൂക്ഷിക്കുക.
ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് ലിസ്‌നിക്കി സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ വച്ചാണ് ലോകകപ്പ് ട്രോഫി ലോക പര്യടനം ആരംഭിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയടക്കമുള്ള പ്രമുഖര്‍ 2017 സ്പംതബറില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 1,50,000 കിലോമീറ്ററുകള്‍ താണ്ടിയ ട്രോഫി 50 രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ലോകകപ്പ് വേദിയായ റഷ്യയില്‍ തിരിച്ചെത്തിയത്.