മോസ്‌കോ: നാല് വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. പുതിയ താരങ്ങളും, ഹൃദയം കവരുന്ന നിമിഷങ്ങളും, ആവേശം ഉയര്‍ത്തുന്ന ആരാധകരും ഒരുമിച്ചെത്തുന്ന ഫിഫ ലോകകപ്പ് സംഘടിപ്പിച്ച് വിജയിപ്പിക്കുന്നത് ചെറിയ കാര്യമൊന്നുമല്ല. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ 32 രാജ്യങ്ങള്‍ റഷ്യയിലെ മൈതാനങ്ങളിലിറങ്ങു.

കളിക്കളത്തിലെ ആവേശം കാണികളിലേക്ക് പടരുമ്പോള്‍ പലപ്പോഴും അതിരുവിടുന്നത് സ്വാഭാവികം. അതുകൊണ്ട് തന്നെ 2018 ലോകകപ്പ് നല്ല രീതിയില്‍ നടത്താന്‍ റഷ്യയിലെ സംഘാടകര്‍ക്ക് മുന്നില്‍ പല വെല്ലുവിളികളുമുണ്ട്. മരുന്നടിയില്‍ റഷ്യയുടെ താരങ്ങള്‍ വിലക്ക് നേരിട്ടതിനിടെയാണ് ലോകകപ്പ് വേദി ഇവിടേയ്ക്ക് എത്തുന്നത്.
ഫിഫയുടെ പിന്തുണയും മികച്ച മുന്നൊരുക്കങ്ങളും നടത്തി വിവാദങ്ങളെ ഒതുക്കിയെങ്കിലും വംശീയത മുതല്‍ ഫുട്‌ബോള്‍ തെമ്മാടിക്കൂട്ടങ്ങള്‍ വരെ പ്രശ്‌നത്തിന് വഴിയൊരുക്കും. വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് നേരെയുള്ള വംശീയ അധിക്ഷേപം റഷ്യയിലെ സാധാരണ സംഭവമാണ്. റഷ്യന്‍ ഫുട്‌ബോളില്‍ പോലും ഇതാണ് അവസ്ഥ. ഇതിന്റെ പേരില്‍ വേര്‍തിരിവും കാണിക്കാറുണ്ട്. മാര്‍ച്ചില്‍ റഷ്യയും, ഫ്രാന്‍സും സൗഹൃമത്സരം നടത്തിയപ്പോള്‍ കറുത്ത ഫ്രഞ്ച് താരങ്ങളെ കുരങ്ങന്‍മാര്‍ എന്ന് വിളിച്ചാണ് കാണികള്‍ അധിക്ഷേപിച്ചത്.
അതുകൊണ്ട് തന്നെ കാണികള്‍ വംശീയത പ്രകടിപ്പിച്ചാല്‍ മത്സരം റദ്ദാക്കാന്‍ റഫറിമാര്‍ക്ക് ഫിഫ അവകാശം നല്‍കിയിട്ടുണ്ട്. സ്വവര്‍ഗ്ഗപ്രേമികളോടുള്ള വിവേചനവും മറ്റൊരു പ്രശ്‌നമാണ്. ആരാധകര്‍ തമ്മില്‍ നടക്കുന്ന കൈയ്യാങ്കളിയും, അക്രമവുമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്ന മറ്റൊരു വെല്ലുവിളി. മോശം പെരുമാറ്റത്തിന് സ്റ്റേഡിയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കുപ്രശസ്ത ആരാധകര്‍ക്ക് റഷ്യ പ്രവേശനം അനുവദിച്ചതും തലവേദനയാകും. ലോകകപ്പ് കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണികള്‍ എത്തുമ്പോള്‍ ഇവരെയെല്ലാം അടക്കി നിര്‍ത്തുന്നത് റഷ്യക്ക് വെല്ലുവിളി തന്നെയാണ്.