റിയോഡി ജനീറ: ആതിഥേയരായ ബ്രസീലും അയല്‍ക്കാരായ കൊളംബിയയും ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ മത്സരത്തിനൊടുവില്‍ ചിലിയെ 3-2ന് മറികടന്ന് ബ്രസീല്‍ ഒരു വിധം കടന്നു കൂടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്മാരെ വീഴ്ത്തിയായിരുന്നു കൊളംബിയയുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ബ്രസീല്‍ കൊളംബിയയെ നേരിടും.
18ാം മിനിറ്റില്‍ പാരിസ് സെന്റ് ജെര്‍മന്‍ താരം ഡേവിഡ് ലൂയിസാണ് ബ്രസീലിനു വേണ്ടി വലകുലുക്കിയത്. സൂപ്പര്‍ താരം നെയ്മറെ തളച്ചിടുന്നതില്‍ ചിലിയന്‍ താരങ്ങള്‍ വിജയിച്ചതോടെ ബ്രസീലിന് ആക്രമണ ശൈലിയില്‍ തന്നെ മാറ്റം വരുത്തേണ്ടി വന്നു. ഗോള്‍ തേടി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയത് മഞ്ഞപ്പടയുടെ പ്രതിരോധത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തി. ഇത് മുതലാക്കി ചിലിയുടെ ബാഴ്‌സലോണ താരം 32ാം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങി.

പിന്നീടങ്ങോട്ട് കാല്‍പ്പന്തുകളിയുടെ ലാറ്റിനമേരിക്കന്‍ സൗന്ദര്യം മുഴുവന്‍ പുറത്തെടുത്ത് ഇരുടീമുകളും പോരാടുകയായിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡേവിഡ് ലൂയിസ്, മാഴ്‌സെലോ, നെയ്മര്‍ എന്നിവര്‍ ബ്രസീലിനുവേണ്ടി ലക്ഷ്യം കണ്ടു. ചാള്‍സ് അരാങ്കിസ്, മാഴ്‌സലെ ഡയാസ് എന്നിവരുടെ കിക്കുകള്‍ മാത്രമാണ് ബ്രസീല്‍ പോസ്റ്റില്‍ കയറിയത്.

ലൂയിസ് സോറാസ് എന്ന സൂപ്പര്‍ താരത്തെ കൂടാതെ കളിയ്ക്കാനിറങ്ങിയ ഉറുഗ്വേയ്ക്ക് കൊളംബിയയ്ക്കു മുന്നില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ജെയിംസ് റോഡ്രിഗസ് എന്ന 22കാരന്റെ കളി മിടുക്കില്‍ കൊളംബിയ ജയിച്ചുകയറുകയായിരുന്നു. 28ാം മിനിറ്റിലും 50ാം മിനിറ്റിലും എഎസ് മൊണാക്കോയുടെ മിഡ്ഫീല്‍ഡര്‍ വലകുലുക്കി.
ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ നെതര്‍ലാന്‍ഡ് മെക്‌സിക്കോയുമായും കോസ്റ്റാറിക്ക ഗ്രീസുമായും ഏറ്റുമുട്ടും. മത്സരങ്ങള്‍ 9.30 മുതല്‍ സോണി സിക്‌സ് ചാനലില്‍ തദ്‌സമയം കാണാം.