ദില്ലി: അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ ആദ്യ ജയം ഘാനയ്ക്ക്. ഘാന കൊളബിയയെ ഒറ്റ ഗോളിനാണ് തോൽപ്പിച്ചത്. ദില്ലിയിലും മുംബൈയിലുമായി രണ്ട് മത്സരങ്ങളോടെയാണ് ഫിഫ അണ്ടർ 17 ലോകകപ്പിന് തുടക്കമായത്. ആദ്യ മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ മുൻ ചാംപ്യന്മാരായ ഘാന കൊളംബിയയെയും ഗ്രൂപ്പ് ബിയിൽ തുർക്കി ന്യൂസിലാൻഡിനെയുമാണ് നേരിട്ടത്.
ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഘാന കൊളംബിയക്കെതിരെ ഒരു ഗോളിന് മുന്നിലായിരുന്നു. അതിമനോഹരമായ നീക്കത്തിലൂടെ 39-ാം മിനിറ്റിൽ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിലുടനീളം കൊളംബിയയാണ് കൂടുതൽ സമയം പന്ത് കൈവശം വച്ചതെങ്കിലും ഗോളിലേക്കെത്തിക്കാനുള്ള നീക്കങ്ങളൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. കളി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ഘാന കൊളംബിയൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. പത്താം മിനിറ്റിൽ കൊളംബിയ ഘാനയുടെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ഡെനാൾട്ട് ഇബ്രാഹിം ബ്ലോക്ക് ചെയ്തു. ഇതിനുശേഷം കൊളംബിയയുടെ ഭാഗത്ത് നിന്നും കാര്യമായ ആക്രമണങ്ങളുണ്ടായില്ല.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡും തുർക്കിയും ഒപ്പത്തിനൊപ്പമാണ്. അഹമ്മദ് കുടുക്കുവാണ് പതിനെട്ടാം മിനിറ്റിൽ തുർക്കിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഗോൾ നേടിയതിന് പിന്നാലെ അഹമ്മദിന് മഞ്ഞക്കാർഡും ലഭിച്ചു. ഇരുടീമുകളും തുടർച്ചയായ ആക്രമണങ്ങൾക്ക് മുതിർന്നപ്പോൾ കാണികൾക്കും ആവേശമായി. ആദ്യ പകുതിയിലെ ലീഡ് പക്ഷേ അധികസമയം നിലനിർത്താൻ തുർക്കിക്കായില്ല. 57-ാം മിനിറ്റിൽ മാക്സ് മാറ്റയിലൂടെ ന്യൂസിലൻഡ് തിരിച്ചടിച്ചു. ഗോളടിച്ചതിന് പിന്നാലെ 60-ാം മിനിറ്റിൽ മാക്സ് മാറ്റയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു. നവി മുംബൈയിലാണ് തുർക്കി-ന്യൂസിലാൻഡ് മത്സരം നടക്കുന്നത്.
ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് നടക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഇന്ത്യ-അമേരിക്ക മത്സരത്തിനും ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങും.