മ്യൂണിക്ക്: യൂറോ കപ്പിന്റെ ആവേശ തുടക്കത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ചാരമാക്കി ജര്‍മനി. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. സ്വന്തം മണ്ണില്‍ നാലാം യൂറോ കപ്പ് സ്വപ്‌നം കണ്ടിറങ്ങിയ ജര്‍മന്‍ പടയാളികള്‍ എല്ലാ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയതോടെ ചരിത്ര റെക്കോഡിലേക്കാണ് ജര്‍മനിയെത്തിയത്.
യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോഡോടെയാണ് ജര്‍മനിയുടെ യുവ പോരാളികള്‍ ബൂട്ടഴിച്ചത്. ജര്‍മനിയുടെ സര്‍വാധിപത്യം കണ്ട മത്സരത്തില്‍ ഫ്‌ളാറിയന്‍ വിര്‍ട്‌സ് (10), ജമാല്‍ മുസിയാല (19), കെയ്് ഹാവെര്‍ട്‌സ് (46), നിക്ലാസ് ഫുള്‍ക്രുഗ് (68), എംറെ കാന്‍ (93) എന്നിവരാണ് ജര്‍മനിക്കായി വല കുലുക്കിയത്. ആന്റണിയോ റൂഡിഗറിന്റെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്‌ലന്‍ഡ് സ്‌കോര്‍ബോര്‍ഡില്‍ ഒരു ഗോള്‍ ചേര്‍ത്തത്.
അല്ലായിരുന്നെങ്കില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ തോല്‍വിയോടെ സ്‌കോട്ട്‌ലന്‍ഡിന് ഇതിലും വലിയ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. 3-4-3 ഫോര്‍മേഷനിലിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിനെ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ജര്‍മനി നേരിട്ടത്. തുടക്കം മുതല്‍ ജര്‍മനിയുടെ കടന്നാക്രമണമാണ് കണ്ടത്. 10ാം മിനുട്ടില്‍ ഫ്‌ളാറിയന്‍ വിര്‍ട്‌സാണ് ജര്‍മനിയുടെ അക്കൗണ്ട് തുറന്നത്. ടോണി ക്രൂസ് നല്‍കിയ 30 മീറ്റര്‍ ദൂരത്ത് നിന്നുള്ള ക്രോസ് പിടിച്ചെടുത്ത് ജോഷ്വാ കിമ്മിച്ച് നല്‍കിയ പാസിലാണ് 21കാരനായ വിര്‍ട്‌സിന്റെ ഗോള്‍ നേട്ടം.
ഇതോടെ യൂറോ കപ്പില്‍ നേടുന്ന പ്രായം കുറഞ്ഞ ജര്‍മന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ വിര്‍ട്‌സിനായി. സ്‌കോട്ട്‌ലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി കടന്നാക്രമണ മുന്നേറ്റം നടത്തിയ ജര്‍മനി 19ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഗുണ്ടോകന്‍ സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധകോട്ട പൊളിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഇടത് വശത്ത് ഹാവര്‍ട്ട്‌സിന് പന്തെത്തിച്ചു. ഹാവര്‍ട്ട്‌സ് നല്‍കിയ പാസില്‍ നിന്ന് ജമാല്‍ മുസിയാല പന്ത് കൃത്യമായി വലയിലുമെത്തിച്ചു.

photocredit: https://x.com/EURO2024/status/1801699551230689660/photo/1
ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജര്‍മനിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡ് സെന്റര്‍ ബാക്ക് താരം റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോകനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. വാറിലൂടെയാണ് പെനല്‍റ്റി വിധിച്ചത്. ഈ ഫൗളില്‍ പോര്‍ട്ടിയസിന് റെഡ് കാര്‍ഡ് ലഭിച്ചതോടെ 44ാം മിനുട്ടില്‍ സ്‌കോട്ട്‌ലന്‍ഡ് 10 പേരായി ചുരുങ്ങി. കിക്കെടുത്ത കെയ് ഹാവെര്‍ട്‌സ് പന്ത് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജര്‍മനി മുന്നില്‍.
ആദ്യ പകുതിയില്‍ 65 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ജര്‍മനി ആറ് ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. രണ്ടാം പകുതിയുടെ തുടക്ക സമയത്ത് മികച്ച പ്രത്യാക്രമണം സ്‌കോട്ട്‌ലന്‍ഡ് നടത്തി. എന്നാല്‍ ഈ പോരാട്ട വീര്യത്തിന് വലിയ ആയുസുണ്ടായില്ല. 68ാം മിനുട്ടില്‍ ജര്‍മനി നാലാം ഗോള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. ഹാവെര്‍ട്‌സിന് പകരക്കാരനായെത്തിയ നിക്ലാസ് ഫുള്‍ക്രുഗാണ് ജര്‍മനിക്കായി നാലാം ഗോള്‍ നേടിയത്.
76ാം മിനുട്ടില്‍ ജര്‍മനി ലക്ഷ്യം കണ്ടെങ്കിലും ഇത് ഓഫ്‌സൈഡായി. വലിയ നാണക്കേടിലേക്ക് പോവുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡിന് 87ാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാനായി. ജര്‍മന്‍ താരം റൂഡിഗറിന്റെ പിഴവില്‍ സെല്‍ഫ് ഗോളിലൂടെയാണ് സ്‌കോട്ട്‌ലന്‍ഡ് ജയം നേടിയത്. എന്നാല്‍ അവസാന സമയത്ത് എംറെ കാനിലൂടെ ജര്‍മനി ഗോള്‍ നേട്ടം അഞ്ചാക്കി മാറ്റി. ഗ്രൂപ്പ് എയില്‍ കളിക്കുന്ന ജര്‍മനി ആദ്യ മത്സരത്തില്‍ തന്നെ കരുത്തുകാട്ടി പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. മികച്ച യുവതാരനിര ജര്‍മനിക്ക് കരുത്ത് പകരുന്നു.