For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: എക്‌സ്ട്രാടൈം ത്രില്ലര്‍, എട്ടു ഗോള്‍!- ക്രൊയേഷ്യ കടന്ന് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

നിശ്ചിത സമയത്തു ഇരുടീമുകളും 3-3 ഒപ്പമായിരുന്നു

1

കോപ്പന്‍ഹേഗന്‍: ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ക്രൊയേഷ്യയെ കീഴടക്കി സ്‌പെയിന്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. അധികസമയത്തേക്കു നീണ്ട വാശിയേറിയ മല്‍സരത്തില്‍ 5-3നായിരുന്നു സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്തു ഇരുടീമുകളും 3-3ന് ഒപ്പം നിന്നതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടത്. എക്‌സ്ട്രാടൈമിന്റെ ആദ്യപകുതിയില്‍ തന്നെ രണ്ടു തവണ ക്രൊയേഷ്യന്‍ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

പാബ്ലോ സറാബിയ (38ാം മിനിറ്റ്), സെസാര്‍ അസ്പിലിക്യൂട്ട (57), ഫെറാന്‍ ടോറസ് (76), അല്‍വാറോ മൊറാറ്റ (100), മൈക്കല്‍ ഒയാസബെല്‍ (103) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. പെഡ്രിയുടെ 20ാം മിനിറ്റിലെ സെല്‍ഫ് ഗോളിലുടെ മുന്നിലെത്തിയ ക്രൊയേഷ്യയുടെ മറ്റു സ്‌കോറര്‍മാര്‍ മിസ്ലാവ് ഓര്‍സിച്ച് (85), മരിയോ പസാലിച്ച് (90) എന്നിവരാണ്. 84ാം മിനിറ്റ് വരെ സ്‌പെയിന്‍ 3-1ന്റെ ആധികാരിക വിജയവും ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് കളി അടിമുടി മാറുന്നതാണ് കണ്ടത്. രണ്ടു ഗോളുകള്‍ തിരിച്ചടിച്ച ക്രൊയേഷ്യ കളി എക്‌സ്ട്രാടൈമിലെത്തിക്കുകയായിരുന്നു.

2

പക്ഷെ എക്‌സ്ട്രാടൈമില്‍ മൂന്നു മിനിറ്റിനിടെ വഴങ്ങിയ രണ്ടു ഗോളുകള്‍ ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു. ഓല്‍മോയുടെ മനോഹരമായ ക്രോസ് ബോക്‌സിനകത്തു നിന്നും സ്വീകരിച്ച മൊറാറ്റ തകര്‍പ്പന്‍ ഇടംകാല്‍ ഷോട്ടിലൂടെ നിറയൊഴിച്ചു. മൂന്നു മിനിറ്റിനിടെ സമാനമായ ആംഗിളില്‍ നിന്നും ഓല്‍മോയുടെ മറ്റൊരു മികച്ച ക്രോസുമായി അകത്തേക്കു കയറിയ ഒയാസബെല്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

3

കളിയുടെ തുടക്കം മുതല്‍ പന്തിനു മേല്‍ സ്‌പെയിന്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രൊയേഷ്യന്‍ ബോക്‌സിനു പുറത്ത് സ്‌പെയിന്‍ തുടക്കത്തില്‍ തന്നെ തമ്പടിച്ചു. ഇതോടെ ക്രൊയേഷ്യക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വരികയും ചെയ്തു. ആദ്യ പന്ത് മിനിറ്റില്‍ ക്രൊയേഷ്യക്കു പന്ത് ശരിക്കും തൊടാന്‍ പോലും കഴിഞ്ഞില്ല. 13ാം മിനിറ്റില്‍ മൊറാറ്റയുടെ പാസിനൊടുവില്‍ സറാബിയ ക്രൊയേഷ്യന്‍ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ട് പരീക്ഷിച്ചെങ്കിലും വലയുടെ പുറത്താണ് പതിച്ചത്.

മൂന്നു മിനിറ്റിനകം സ്‌പെയിനിനു അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. എന്നാല്‍ ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ചിന്റെ ക്ലോസ് റേഞ്ച് സേവ് സ്‌പെയിനിനു ലീഡ് നിഷേധിച്ചു. പെഡ്രി ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ ത്രൂബോളുമായി കോക്കെ ഓടിക്കയറിയപ്പോള്‍ മുന്നില്‍ ഗോളി മാത്രം. കോക്കെയുടെ ക്ലോസ്‌റേഞ്ച് ഗ്രൗണ്ട് ഷോട്ട് ഗോളി കാല്‍ കൊണ്ട് തടുത്തിട്ടു.

4

20ാം മിനിറ്റില്‍ ഗോളി ഉനൈസ് സൈമണിന്റെ മണ്ടത്തരത്തില്‍ നിന്നും സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ സ്‌പെയിന്‍ സ്തബ്ധരായി. അതുവരെ ഗോളിലേക്കു ഒരു ശ്രമം പോലും നടത്താതിരുന്ന ക്രൊയേഷ്യയെ സംബന്ധിച്ച് ലോട്ടറി തന്നെയായിരുന്നു ഈ ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും സൈമണിനെ ലക്ഷ്യമാക്കി പെഡ്രിയുടെ ബാക്ക് പാസ്. ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന സൈമണിനു സമീപം ആരും തന്നെയില്ലായിരുന്നു. എന്നാല്‍ ലാഘവത്തോടെ ബോള്‍ സ്‌റ്റോപ്പ് ചെയ്യാന്‍ ശ്രമിച്ച സൈമണിന് പിഴച്ചു. കാലില്‍ തട്ടി വഴുതിപ്പോയ ബോള്‍ വലയിലേക്കു ഉരുണ്ടു കയറിയപ്പോള്‍ ഗോളിക്കു നിസ്സഹായനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

5

ഈ ഗോള്‍ സ്‌പെയിനിനെ ശരിക്കും തളര്‍ത്തി. അടുത്ത 10 മിനിറ്റോളം അവരുടെ പ്രകടനത്തില്‍ ഇതു കാണാമായിരുന്നു. ക്രൊയേഷ്യയാവട്ടെ അപ്രതീക്ഷിതമായി വീണുകിട്ടിയ ലീഡിന്റെ ആവേശത്തില്‍ പന്തിനു മേല്‍ ചാടിവീണു. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളവസരങ്ങളും അവര്‍ക്കു ലഭിച്ചു. പക്ഷെ രണ്ടും നഷ്ടപ്പെടുത്തി. സെല്‍ഫ് ഗോള്‍ ഷോക്കില്‍ നിന്നും പതിയെ മുക്തരായ സ്‌പെയിന്‍ വീണ്ടും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.

38ാം മിനിറ്റില്‍ സ്‌പെയിന്‍ സമനില പിടിച്ചുവാങ്ങി. ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്നും സ്പാനിഷ് താരം ഗയയുടെ ഷോട്ട് ഗോളി കുത്തിയകറ്റി. റീബൗണ്ട് ചെയ്തത് തൊട്ടു മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സറാബിയക്ക്. പന്ത് ലഭിച്ച സറാബിയ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ ഗോളി കീഴടങ്ങേണ്ടി വന്നു. കളിയില്‍ സ്‌പെയിന്‍ അര്‍ഹിച്ച ഗോള്‍ കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഇരുടീമും 1-1നാണ് കളം വിട്ടത്.

6

രണ്ടാംപകുതിയില്‍ ക്രൊയേഷ്യ കുറേക്കുക്കൂടി അഗ്രസീവ് ശൈലിയാണ് സ്വീകരിച്ചത്. എങ്കിലും സ്‌പെയിനിനു തന്നെയായിരുന്നു മുന്‍തൂക്കം. 57ാം മിനിറ്റില്‍ സ്‌പെയിന്‍ മല്‍സരത്തില്‍ ആദ്യമായി മുന്നിലെത്തി. ഡിഫന്‍ഡര്‍ അസ്പിലിക്യൂട്ടയായിരുന്നു സ്‌പെയിനിനായി വല കുലുക്കിയത്. ഇടതു വിങില്‍ നിന്നും ഫെറാന്‍ ടോറസ് ബോക്‌സിനു കുറുകെ അളന്നുമുറിച്ചു നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയിലേക്കു വഴി കാണിക്കുക മാത്രമേ അസ്പിലിക്യൂട്ട ചെയ്യേണ്ടിയിരുന്നുള്ളൂ.

ക്രൊയേഷ്യയുടെ മടങ്ങിവരവ് മോഹങ്ങള്‍ ദുഷ്‌കരമാക്കി 76ാം മിനിറ്റില്‍ ടോറസ് സ്‌പെയിനിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. സ്വന്തം ഹാഫില്‍ നിന്നും പകരക്കാരനായി വന്ന പൗ ടോറസ് നല്‍കിയ ലോങ് ബോള്‍ വലതു വിങിലൂടെ ഓടിക്കയറിയ ടോറസ് ബോക്‌സിന് പുറത്തു നിന്നും പിടിച്ചെടുത്തു. തടുക്കാനെത്തിയ വാര്‍ഡിയോളിനെ ഡ്രിബ്ള്‍ ചെയ്ത ടോറസ് മുന്നിലുണ്ടായിരുന്ന ഗോളിയെയും നിസ്സഹായനാക്കി താഴ്ന്ന ഷോട്ടിലൂടെ പന്തിനെ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

7

85ാം മിനിറ്റില്‍ ക്രൊയേഷ്യ രണ്ടാം ഗോള്‍ മടക്കി. ബോക്‌സിനുള്ളില്‍ നിന്നുള്ള കൂട്ടപ്പൊരിച്ചിലിനിടെ ക്ലോസ് റേഞ്ചില്‍ നിന്നും ഓര്‍സിച്ച് തൊടുത്ത ഷോട്ട് ഗോള്‍വര കടന്ന ശേഷം അകത്തു നിന്ന് അസ്പിലിക്യൂട്ട ബ്ലോക്ക് ചെയ്യുകയായിരുന്നു. ബോള്‍ ലൈന്‍ കടന്നതായി വ്യക്തമായതോടെ റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. ഇതുകൊണ്ടും ക്രൊയേഷ്യ നിര്‍ത്തിയില്ല. വിജയമുറപ്പിച്ച സ്‌പെയിനിനെ സ്തബ്ധരാക്കി ഇഞ്ചുറിടൈമില്‍ പസാലിച്ചിലൂടെ ക്രൊയേഷ്യ സമനിലയും പിടിച്ചുവാങ്ങി. ഇടതു വിങില്‍ നിന്നുള്ള ഓര്‍സിച്ചിന്റെ മനോഹരമായ ക്രോസ് ബോക്‌സിനകത്തു വച്ച് രണ്ടു സ്പാനിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഉയര്‍ന്നുചാടിയ പസാലിച്ച് ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ മല്‍സരം എക്സ്‌ട്രാ ടൈമിലെത്തുകയും ചെയ്തു.

Story first published: Tuesday, June 29, 2021, 0:14 [IST]
Other articles published on Jun 29, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+