ബുക്കാറെസ്റ്റ്: നിലവിലെ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലിന്റെ പുറത്താവലിനു പിന്നാലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും യൂറോ കപ്പില്‍ നിന്നും പുറത്ത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് കിരീട ഫേവറിറ്റുകളായ ഫ്രാന്‍സിനെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ 5-4ന് സ്വിസ് ടീം ഫ്രാന്‍സിന്റെ കഥ കഴിക്കുകയായിരുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനല്‍റ്റി വിഫലമാക്കിയ ഗോള്‍കീപ്പര്‍ യാന്‍ സോമറാണ് സ്വിസ് ടീമിനു നാടകീയ വിജയം സമ്മാനിച്ചത്.
ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് സ്വിസ് ടീമിന്റെ എതിരാളികള്‍. 1938നു ശേഷം ആദ്യമായാണ് സ്വിസ് ടീം യൂറോയുടെ നോക്കൗട്ട് റൗണ്ടില്‍ ജയം നേടുന്നത്. മാത്രമല്ല 1954ല്‍ തങ്ങള്‍ ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം കൂടിയാണിത്.
തൊട്ടുമുമ്പ് നടന്ന സ്‌പെയിന്‍- ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനു സമാനമായിരുന്നു ഫ്രാന്‍സ്- സ്വിസ് പോരാട്ടം. ഒരു ഘട്ടത്തില്‍ ഫ്രാന്‍സ് 3-1ന്റെ വിജയത്തിലേക്കു കുതിക്കുകയായിരുന്നു. 80 മിനിറ്റ് കഴിയുമ്പോള്‍ സ്‌കോര്‍ 3-1 ആയിരുന്നു. എന്നാല്‍ അടുത്ത 10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കിയ സ്വിസ് ടീം ഫ്രാന്‍സിനെ സ്തബ്ധരാക്കുകയും കളി എക്‌സ്ട്രാ ടൈമിലെത്തിക്കുകയും ചെയ്തു. എക്‌സ്ട്രാ ടൈമില്‍ പക്ഷെ ഇരുടീമുകളും ഗോളുകളൊന്നും നേടാനായില്ല. തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
ഷൂട്ടൗട്ടില്‍ സ്വിസ് ടീമിനു വേണ്ടി അഞ്ചു പേരും ലക്ഷ്യം കണ്ടപ്പോള്‍ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും കിക്ക് എംബാപ്പെ പാഴാക്കി. ഗോള്‍കീപ്പര്‍ സോമര്‍ ഇതു വിഫലമാക്കുകയായിരുന്നു. പോള്‍ പോഗ്ബ, ഒലിവര്‍ ജിറൂഡ്, മാര്‍ക്കസ് തുറാം, പ്രെസ്‌നല്‍ കിംപെബെ എന്നിവരാണ് ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.
നിശ്ചിത സമയത്ത് കരീം ബെന്‍സെമ ഫ്രാന്‍സിനായി ഇരട്ടഗോളുകള്‍ നേടിയിരുന്നു. 57, 59 മിനിറ്റുകളിലായിരുന്നു ഇത്. മൂന്നാം ഗോള്‍ഡ 75ാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ വകയായിരുന്നു. സ്വിസ് ടീമിനായി ഹാരിസ് സെഫറോവിച്ച് ഇരട്ട ഗോളോടെ കസറി. 15, 81 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. മൂന്നാമത്തെ ഗോള്‍ 90ാം മിനിറ്റില്‍ മരിയോ ഗറാനോവിച്ചാണ് നേടിയത്. കളിയില്‍ ഒരു ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് 2-0ന് മുന്നില്‍ കടക്കേണ്ടതായിരുന്നു. എന്നാല്‍ 55ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസിന്റെ പെനല്‍റ്റി ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു രണ്ടു മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കിയ ഫ്രാന്‍സ് 2-1ന് മുന്നിലെത്തിയത്. 75ാം മിനിറ്റില്‍ പോഗ്ബയുടെ ഗോള്‍ ഫ്രാന്‍സിനു വിജയപ്രതീക്ഷയും നല്‍കിയിരുന്നു. പിന്നീടാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.
മല്‍സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. ഫേവറിറ്റുകളായ ഫ്രാന്‍സിനെസ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു സ്വിസ് ടീം കാഴ്ചവച്ചത്. രണ്ടു ടീമുകളും ഒരുപോലെ ആക്രമിച്ചു കളിച്ചത് മല്‍സരത്തിന്റെ വേഗം കൂട്ടി. 15ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സ്വിസ് അക്കൗണ്ട് തുറന്നു. ബോക്‌സിന്റ ഇടതു മൂലയില്‍ നിന്നും സ്യുബെര്‍ നല്‍കിയ ക്രോസ് സെഫറോവിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗോള്‍ മടക്കാന്‍ ഫ്രാന്‍സും ലീഡുയര്‍ത്താന്‍ സ്വിസ് ടീമും ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ആദ്യപകുതി 1-1നു തന്നെ പിരിഞ്ഞു. രണ്ടാം പകുതിയില്‍ സമനില ഗോളിനായുള്ള നീക്കം ഊര്‍ജിതമാക്കവെയായിരുന്നു 55ാം മിനിറ്റില്‍ റഫറി സ്വിസ് ടീമിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. സ്യുബറിനെ ഫ്രഞ്ച് ഡിഫന്‍ഡര്‍ പവാര്‍ഡ് ബോക്‌സിനകത്തു വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്യാപ്റ്റന്‍ കൂടിയായ ലോറിസ് ഫ്രാന്‍സിന്റെ രക്ഷകനായി റോഡ്രിഗസിന്റെ പെനല്‍റ്റി ലോറിസ് വിഫലമാക്കി.
രണ്ടു മിനിറ്റിനകം ഫ്രാന്‍സ് സമനില കൈക്കലാക്കി. എംബാപ്പെയുട പാസ് പിടിച്ചെടുത്ത ബെന്‍സെമ മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 59ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. അന്റോണിയോ ഗ്രീസ്മാന്റെ ഷോട്ട് ഗോളി സോമര്‍ തടുത്തിട്ടപ്പോള്‍ റീബൗണ്ട് ലഭിച്ച ബോള്‍ ബെന്‍സെമ വലയിലേക്കു പായിക്കുകയായിരുന്നു. 75ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നും പോഗ്ബ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറിയതോടെ ഫ്രാന്‍സ് 3-1.
എന്നാല്‍ സ്വിസ് ടീം വിട്ടുകൊടുത്തില്ല. 81ാം മിനിറ്റില്‍ സെഫറോവിച്ച് കളിയിലെ തന്റെ രണ്ടാം ഗോളും നേടി അവരുടെ തിരിച്ചുവരവിന് തുടക്കമിട്ടു. എംബാബുവിന്റെ ക്രോസ് കരുത്തുറ്റ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് സെഫറോവിച്ച് ലക്ഷ്യത്തിലെത്തിച്ചത്. 90ാം മിനിറ്റില്‍ സ്വിസ് സമനില ഗോളും പിടിച്ചുവാങ്ങിയതോടെ ഫ്രാന്‍സ് ഞെട്ടിത്തരിച്ചു. സാക്കയുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു ഗറാനോവിച്ചിന്റെ സമനില ഗോള്‍.