സെന്റ്പീറ്റേഴ്‌സബര്‍ഗ്: യൂറോ കപ്പിന്റെ ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം ഹാട്രിക് ജയത്തോടെ ബെല്‍ജിയം ഒന്നാംസ്ഥാനക്കാരായപ്പോള്‍ റഷ്യയെ മുക്കി ഡെന്‍മാര്‍ക്ക് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. ഫിന്‍ലാന്‍ഡിനെതിരേ 2-0നായിരുന്നു ബെല്‍ജിയത്തിനു ജയം. മറ്റൊരു മല്‍സരത്തില്‍ റഷ്യയെ 4-1ന് കെട്ടിച്ച് ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കുകയായിരുന്നു.
ഫിന്‍ലാന്‍ഡിനെതിരേ അവസാന 15 മിനിറ്റിനിടെയായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടു ഗോളുകളും. ആദ്യത്തത് സെല്‍ഫ് ഗോളായിരുന്നെങ്കില്‍ രണ്ടാമത്തേത് റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു. 75ാം മിനിറ്റിലാണ് ഗോള്‍കീപ്പര്‍ ലൂക്കാസ് റാഡെക്കിയുടെ സെല്‍ഫ് ഗോള്‍ ബെല്‍ജിയത്തിനു ലീഡ് സമ്മാനിക്കുന്നത്. ആറു മിനിറ്റിനുള്ളില്‍ ലുക്കാക്കു രണ്ടാം ഗോളും നേടിയതോടെ ബെല്‍ജിയം വിജയമുറപ്പാക്കി.
കന്നി യൂറോ കപ്പ് കളിച്ച ഫിന്‍ലാന്‍ഡിനു പ്രീക്വാര്‍ട്ടറിലെത്താന്‍ ഈ മല്‍സരത്തില്‍ സമനില മാത്രം മതിയായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിനെതിരായ തോല്‍വി അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. ആദ്യ പകുതിയില്‍ ബെല്‍ജിയത്തെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഫിന്‍ലാന്‍ഡിനു സാധിച്ചു. ഗോളിലേക്കു നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം നടത്തിയെങ്കിലും ഒന്നുപോലും ഫിന്‍ലാന്‍ഡിന്റെ ഗോള്‍വര കടന്നില്ല.
42ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച ഗോളവസരം. ഇടതു വിങിലൂടെ ബോളുമായി പറന്നെത്തിയ ഡോക്കു കട്ട് ചെയ്ത് ബോക്‌സിലേക്കു കയറിയ ശേഷം തൊടുത്ത വലതുകാല്‍ ഷോട്ട് ഗോള്‍കീപ്പര്‍ റാഡെക്കി തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയിലും ബെല്‍ജിയം ആധിപത്യം തുടര്‍ന്നു. 66ാം മിനിറ്റില്‍ ലുക്കാക്കു ബോള്‍ വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെട്ടു. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഈ തീരുമാനമെടുത്തത്.
75ാം മിനിറ്റില്‍ റാഡെക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം അക്കൗണ്ട് തുറന്നു. കെവിന്‍ ഡിബ്രുയ്‌നയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും വെയര്‍മെയ്‌ലന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ച ശേഷം റീബൗണ്ട് ചെയ്ത് റാഡെക്കിയുടെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. സമനില ഗോളിനായി ഫിന്‍ലാന്‍ഡ് കിണഞ്ഞു ശ്രമിക്കവെ 81ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ഗോള്‍ അവരുടെ കഥ കഴിച്ചു. ഡിബ്രുയ്‌ന നല്‍കിയ പാസ് ബോക്‌സിനകത്തു വച്ച് ലുക്കാക്കു വലയിലേക്കു തൊടുക്കുകയായിരുന്നു.
അതേസമയം, ഡെന്‍മാര്‍ക്കിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ അവര്‍ നോക്കൗട്ട്‌റൗണ്ടിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫിന്‍ലാന്‍ഡ് ബെല്‍ജിയത്തോട് തോല്‍ക്കുകയും റഷ്യക്കെതിരേ വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ ഡാനിഷ് ടീമിന് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. ഇതു രണ്ടും സംഭവിക്കുകയും ചെയ്തു. 1998ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് ഡാനിഷ് ടീം ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഒരു കളിയില്‍ നാലു ഗോളുകള്‍ നേടിയത്. അന്നു നൈജീരിയക്കെതിരേയായിരുന്നു ഡാനിഷ് ടീം 4-1നു ജയിച്ചുകയറിയത്.
ഡെന്‍മാക്ക്, ഫിന്‍ലാന്‍ഡ്, റഷ്യ തുടങ്ങി മൂന്നു ടീമുകള്‍ക്കും മൂന്നു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച ഗോള്‍ശരാശരിയില്‍ ഡെന്‍മാര്‍ക്ക് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാവുകയായിരുന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ റഷ്യയെ ഡാനിഷ് ടീം വാരിക്കളയുകയായിരുന്നു. മൈക്കല്‍ ഡംസ്ഗാര്‍ഡ് (38ാം മിനിറ്റ്), യൂസുഫ് പോള്‍സന്‍ (59), ആന്ദ്രെസ് ക്രിസ്റ്റിയന്‍സണ്‍ (79), ജോക്വിം മെലെ (82) എന്നിവരുടെ ഗോളുകളാണ് ഡെന്‍മാര്‍ക്കിനു ആധികാരിക വിജയവും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും സമ്മാനിച്ചത്. ആര്‍ട്ടെം സ്യൂബ 70ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റഷ്യയുടെ ആശ്വാസഗോള്‍ മടക്കി.