ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിലെ സ്റ്റാർ സ്ട്രൈക്കറായിരുന്ന വെയ്ൻ റൂണി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ അവസരം ലഭിക്കാനിരിക്കെയാണ് റൂണി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
മാൾട്ട, സ്ലൊവാക്യ എന്നീ രാജ്യങ്ങൾക്കെതിരെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിന്റെ ഭാഗമാകണമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റ് റൂണിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഏറെ ആലോചിച്ച ശേഷമാണ് താൻ വിരമിക്കൽ തീരുമാനത്തിലെത്തിയതെന്നാണ് റൂണി പുറത്തിറക്കിയ പ്രസ്താവനയിൽ
പറയുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കാൻ ഏറ്റവും മികച്ച സമയം ഇതാണെന്നും റൂണി പറഞ്ഞു.
വിരമിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കൽ ഏറെ പ്രയാസകരമായിരുന്നു. തന്റെ കുടുംബാംഗങ്ങളോടും എവർട്ടണിലെ മാനേജറോടും ആലോചിച്ചതിന് ശേഷമാണ് തീരുമാനത്തിലെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി കളിക്കുകയെന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇംഗ്ലണ്ട് ടീമിൽ കളിക്കാൻ കഴിഞ്ഞതും ക്യാപ്റ്റനാകാൻ സാധിച്ചതും തന്റെ ഭാഗ്യമാണെന്നും റൂണി പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങാനുള്ള സമയം ഇതാണെന്ന് വിശ്വസിക്കുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും റൂണി കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനമെടുത്തപ്പോഴും താൻ ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാൽ എവർട്ടണിലെത്തിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
എവർട്ടണിന്റെ വിജയത്തിനായാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റൂണി വ്യക്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും എല്ലായ്പ്പോഴും താൻ ഒരു ഇംഗ്ലണ്ട് ടീമിന്റെ ആരാധകനായിരിക്കുമെന്നും റൂണി പറഞ്ഞു. ഇംഗ്ലണ്ട് കോച്ചിനും ദേശീയ ഫുട്ബോൾ ടീമിനും എല്ലാവിധ ആശംസകളും നേർന്നു കൊണ്ടാണ് റൂണി പുറത്തിറക്കിയ പ്രസ്താവന അവസാനിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ കളിക്കാരനാണ് വെയ്ൻ റൂണി. 119 അന്താരാഷ്ട്ര മത്സങ്ങളിൽ നിന്ന് 59 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാലം കളിച്ച റൂണി നിലവിൽ എവർട്ടണിലാണ്.