Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍... അമേരിക്ക അടങ്ങി, ഇംഗ്ലണ്ടിന്‌ കന്നി സെമി ടിക്കറ്റ്‌

ഫറ്റോര്‍ഡ: അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനലിന്‌ അപ്പുറം കടന്നിട്ടില്ലാത്ത ടീമെന്ന ദുഷ്‌പേര്‌ ഒടുവില്‍ ഇംഗ്ലണ്ട്‌ തീര്‍ത്തു. കൗമാര ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന അമേരിക്കയെ ഇംഗ്ലീഷ്‌ പട മലര്‍ത്തിയടിക്കുകയായിരുന്നു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്‌ അമേരിക്കയെ തകര്‍ത്ത്‌ ഇംഗ്ലണ്ട്‌ തങ്ങളുടെ കന്നി സെമി ഫൈനല്‍ ടിക്കറ്റ്‌ കരസ്ഥമാക്കി. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മൂന്നു മിനിറ്റിനിടെ ഇംഗ്ലണ്ട്‌ രണ്ടു ഗോള്‍ നേടിയതോടെ അമേരിക്ക പതറിപ്പോവുകയായിരുന്നു. രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ കൂടി അമേരിക്കന്‍ വലയിലേക്ക്‌ അടിച്ചുകയറ്റി ഇംഗ്ലണ്ട്‌ തങ്ങളുടെ ആദ്യ സെമി ഫൈനല്‍ പ്രവേശനം ആഘോഷമാക്കി മാറ്റി. ഹാട്രിക്ക്‌ നേടിയ റിയാന്‍ ബ്രൂസ്‌റ്ററാണ്‌ ഇംഗ്ലണ്ടിന്റെ ഹീറോ. മൂന്നാം ഗോള്‍ നേടിയത്‌ മോര്‍ഗന്‍ ഗിബ്‌സ്‌ വൈറ്റായിരുന്നു. അമേരിക്കയുടെ ആശ്വാസഗോള്‍ നേടിയത്‌ ജോഷ്വ സര്‍ജെന്റാണ്‌.

മല്‍സഫലം സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല കളി. അമേരിക്കയും കളിയില്‍ ഇഞ്ചോടിഞ്ച്‌ പൊരുതി. പന്തടക്കത്തില്‍ ഇരുടീമും ഏറെക്കുറെ ഒപ്പമായിരുന്നു. എന്നാല്‍ ഗോളിലേക്കു കൂടുതല്‍ ഷോട്ടുകള്‍ തൊടുത്തത്‌ ഇംഗ്ലണ്ടായിരുന്നെങ്കില്‍ അമേരിക്ക കൂടുതല്‍ ഷോട്ടുകളും പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. 11ാം മിനിറ്റിലാണ്‌ ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട്‌ കളിയില്‍ മുന്നിലെത്തിയത്‌. ഫില്‍ ഫോഡന്‍ നല്‍കിയ ത്രൂബോള്‍ ബ്രൂസ്‌റ്റര്‍ വലംകാല്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ ഗോളിന്റെ ഞെട്ടല്‍ മാറിയില്ല, മൂന്നു മിനിറ്റിനകം വീണ്ടും അമേരിക്കന്‍ വല പ്രകമ്പനം കൊണ്ടു. ഇത്തവണയും ബ്രൂസ്റ്ററായിരുന്നു അമേരിക്കയെ ഞെട്ടിച്ചത്‌.

തുടര്‍ന്നും ഇരുടീമും ആവേശത്തോടെ തന്നെ കളിച്ചു. ഇരുഗോള്‍മുഖത്തും പന്ത്‌ ഇടയ്‌ക്കിടെ കയറിയിറങ്ങിയതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. 66ാം മിനിറ്റില്‍ അമേരിക്കന്‍ പ്രതീക്ഷകള്‍ക്കു മേല്‍ അവസാന ആണിയും അടിച്ചുകയറ്റി ഇംഗ്ലണ്ട്‌ മൂന്നാം ഗോളും നേടി. ആദ്യ രണ്ടുകളും നേടിയ ബ്രൂസ്‌റ്ററാണ്‌ മൂന്നാം ഗോളിനു വഴിയൊരുക്കിയത്‌. ബ്രൂസ്‌റ്ററുടെ പാസ്‌ മോര്‍ഗന്‍ കരുത്തുറ്റ വലംകാല്‍ ഷോട്ടിലൂടെ വലയ്‌്‌ക്കുള്ളിലേക്ക്‌ പായിച്ചു. 72ാം മിനിറ്റില്‍ സര്‍ജെന്റ്‌ അമേരിക്കയുടെ ഗോള്‍ മടക്കി. എന്നാല്‍ ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ ബ്രൂസ്റ്റര്‍ തന്റെ ഹാട്രിക്കും ഇംഗ്ലണ്ടിന്റെ ഗോള്‍പട്ടികയും
പൂര്‍ത്തിയാക്കി.

Fifa World Cup

നേരത്തേ വൈകീട്ട്‌ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ ശക്തികളുടെ ബലപരീക്ഷണത്തില്‍ മാലി ജയിച്ചുകയറിയിരുന്നു. ഘാനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ മാലി വീഴ്‌ത്തിയത്‌. ഞായറാഴ്‌ച വൈകീട്ട്‌ അഞ്ചിനു നടക്കുന്ന ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ഇറാനെ നേരിടും. കൊച്ചിയിലാണ്‌ മല്‍സരം. രാത്രി എട്ടിനു കൊല്‍ക്കത്ത വേദിയാവുന്ന ക്ലാസിക്കില്‍ ബ്രസീല്‍ ജര്‍മനിയുമായി അങ്കം കുറിക്കും. ഈ മല്‍സരം കഴിയുന്നതോടെ സെമി ഫൈനല്‍ ലൈനപ്പ്‌ പൂര്‍ത്തിയാവും.

Story first published: Saturday, October 21, 2017, 22:08 [IST]
Other articles published on Oct 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+