സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് ഫൈനലില്‍ എത്തിനില്‍ക്കുന്നു. ക്രൊയേഷ്യയാണ് അവരുടെ എതിരാളികള്‍. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിന് ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് ഇന്ന് ടീമിന്റെ കോച്ച്. ആറ് വര്‍ഷക്കാലമായി ദിദിയര്‍ ദെഷാംപ്‌സ് ഫ്രഞ്ച് ടീമിന് പാഠങ്ങള്‍ പകരാന്‍ തുടങ്ങിയിട്ട്. ഫ്രഞ്ച് മധ്യനിരയില്‍ കളിക്കാനിറങ്ങിയ ആദ്യ കാലത്ത് 'വെള്ളം ചുമക്കാന്‍' നിയോഗിക്കപ്പെട്ട വ്യക്തിയാണ് ഈ അഭിമാനകരമായ നേട്ടത്തിന് അരികില്‍ എത്തിനില്‍ക്കുന്നത്.
നവീനവും ശക്തവുമായ ആശയങ്ങള്‍ കളിക്കത്തില്‍ പ്രകടിപ്പിച്ച ദിദിയര്‍ ഇതിന് മുന്‍പ് രണ്ട് പേര്‍ മാത്രം കരസ്ഥമാക്കിയ പദവിക്കായുള്ള കാത്തിരിപ്പിലാണ്. ഫുട്‌ബോള്‍ താരമായും, കോച്ചായും ലോകകപ്പ് നേടിയ റെക്കോര്‍ഡ് ഇതുവരെ നേടിയിട്ടുള്ളത് ബ്രസീലിന്റെ മാരിയോ സഗാലോയും, ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കെന്‍ബോവറും മാത്രമാണ്. മോസ്‌കോയില്‍ നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് കപ്പടിച്ചാല്‍ ദിദിയറിനും ഈ നേട്ടം സ്വന്തമാകും.

ആറ് വര്‍ഷം കൊണ്ട് ഫ്രഞ്ച് ടീമിനെ വിജയവഴിയിലേക്ക് നയിക്കാനും ദിദിയര്‍ ദെഷാംപ്‌സിന് സാധിച്ചു. 82 മത്സരങ്ങളില്‍ 52 വിജയങ്ങള്‍ ഫ്രഞ്ച് റെക്കോര്‍ഡാണ്. പാരീസില്‍ നടന്ന 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റതും, ലൈംഗിക അപവാദത്തില്‍ പെട്ട സൂപ്പര്‍താരം കരിം ബെന്‍സെമയെ ടീമിന് പുറത്തിരുത്തിയതും കോച്ചിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2016 യൂറോയില്‍ പോള്‍ പോഗ്ബയ്ക്ക് പകരം സാമുവല്‍ ഉംറ്റിറ്റിയെ ഇറക്കിയും ദിദിയര്‍ വ്യത്യസ്തനായി.
യൂറോ കപ്പിന് ഇറങ്ങിയ ടീമില്‍ നിന്നും ഒന്‍പത് പേര്‍ മാത്രമാണ് ഇക്കുറി ലോകകപ്പ് ടീമില്‍ ഇടംനേടിയത്. മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നതിന്റെ തെളിവാണ് കൈലാന്‍ എംബാപ്പയും, ലൂകാസ് ഹെര്‍ണാണ്ടസും, ബെഞ്ചമിന്‍ പവാര്‍ഡും കളിക്കളത്തില്‍ തെളിയിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്ത കോച്ച് ടീമില്‍ കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ടീമിന്റെ ഇതുവരെയുള്ള വിജയത്തിന്റെ എല്ലാ ക്രെഡിറ്റും കളിക്കാര്‍ കോച്ചിനാണ് നല്‍കുന്നത്.