മോസ്‌കോ: ഫുട്‌ബോളില്‍ എന്നും വാഴ്ത്തിപ്പാടലുകള്‍ ലഭിക്കുന്നത് മധ്യനിരയിലും മുന്നേറ്റനിരയിലും തിളങ്ങുന്നവര്‍ക്കാണ്. ഗോള്‍ വഴങ്ങാതെയും എതിര്‍ സ്‌ട്രൈക്കര്‍മാരെ തടഞ്ഞുനിര്‍ത്തിയും ടീമിനെ ജയിപ്പിക്കുന്ന പ്രതിരോധ നിരക്കാര്‍ എപ്പോഴും തഴയപ്പെടുകയാണ് പതിവ്. ഇത്തവണ ബ്രസീല്‍ ടീമിന്റെ കോട്ടകാക്കുന്ന താരങ്ങളും ഈ ഗണത്തില്‍പെടുന്നു.
ലോകകപ്പിലെ നാലു കളികളിലായി ഒരു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്. അതും ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ. പ്രതിരോധതാരം മിറാന്‍ഡയെ പിടിച്ചുതള്ളിയാണ് സ്വിസ് താരം ഗോള്‍ നേടിയതെന്ന് പിന്നീട് ടിവി റീപ്ലേയില്‍ വ്യക്തമായിരുന്നു. ഇതിനുശേഷം നടന്ന മൂന്നു മത്സരങ്ങളിലും ബ്രസീല്‍ പ്രതിരോധം ഭേദിക്കാന്‍ എതിര്‍ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 25 മത്സരങ്ങളില്‍നിന്നായി കേവലം ആറു ഗോളുകള്‍ മാത്രമാണ് ബ്രസീല്‍ വഴങ്ങിയതെന്നുകൂടി ഓര്‍ക്കണം. കഴിഞ്ഞദിവസം മെക്‌സിക്കോയുമായി നടന്ന മത്സരത്തില്‍ ഗോളെന്നുറച്ച പല മുന്നേറ്റങ്ങളും പ്രതിരോധം തടഞ്ഞിട്ടു. ബ്രസീല്‍ ഗോളി ഇതുവരെയായി കാര്യമായ ഒരു വെല്ലുവിളിപോലും നേടിട്ടില്ല എന്നത് അവരുടെ പ്രതിരോധ മികവ് വിളിച്ചോതുന്നു.
മാഴ്‌സലോ, മിറാന്‍ഡ, തിയാഗോ സില്‍വ, ഫിലിപ്പ് ലൂയിസ് എന്നിവരാണ് പ്രധാന പ്രതിരോധ താരങ്ങള്‍. ദുംഗയില്‍ നിന്നും സ്‌കൊളാരിയില്‍നിന്നും വ്യത്യസ്തമായാണ് കോച്ച് ടിറ്റെയുടെ പ്രതിരോധത്തിലെ ശൈലി. എതിര്‍കളിക്കാരെ ഫൗള്‍ ചെയ്ത് പ്രതിരോധിക്കുന്നതിനെ ടിറ്റെ അനുകൂലിക്കുന്നില്ല. ഇത് കളിയുടെ ഒഴുക്കിനെയും ടീമിന്റെ മേല്‍ക്കൈ നഷ്ടപ്പെടാനും ഇടയാക്കുമെന്നാണ് ടിറ്റെ പറയുന്നത്. എന്തായാലും, ഇത്രയും കടുത്ത പ്രതിരോധം മറികടന്ന് ബ്രസീലിന് കീഴ്‌പ്പെടുത്തി മറ്റൊരു ടീമിന് ലോകകപ്പുമായി മടങ്ങുക എളുപ്പമല്ല.