കസാന്: ആന്ത്രേസ് എസ്‌കോബാറിനെ ഓര്‍മ്മയില്ലേ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ആരും മറക്കില്ല ആ പേര്. 1994 ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ചതിന് തോക്കിന് ഇരയായ കൊളംബിയന്‍ താരമാണ് എസ്‌കോബാര്‍. സമാനമായ അവസ്ഥയിലാണ് 2018 ലോകകപ്പിന് എത്തിയ കൊളംബിയന്‍ ഫുട്‌ബോള്‍ ടീമിന്റെ അവസ്ഥ. ഗ്രൂപ്പ് എച്ച് ല്‍ പോളണ്ടിന് എതിരായ പോരാട്ടത്തില്‍ മുന്നിലെത്താനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മധ്യനിര താരം കാര്‍ലോസ് സാഞ്ചെസിന് നേരിടേണ്ടി വന്ന വധഭീഷണിയും പോലീസ് അന്വേഷണങ്ങളുമാണ് ടീമിന് തലവേദനയാകുന്നത്.
ജപ്പാനെതിരെ 2-1ന് തോറ്റ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സാഞ്ചെസ് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് സോഷ്യല്‍ മീഡിയ വഴി ഭീഷണി ലഭിച്ചത്. ഒരു ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്തില്‍ മനഃപ്പൂര്‍വ്വം തൊട്ടതോടെയാണ് സാഞ്ചെസിന് പുറത്തേക്കുള്ള വഴി ഒരുങ്ങിയത്. ഞായറാഴ്ച പോളണ്ടിനെ നേരിടുമ്പോള്‍ കളത്തിലിറങ്ങാനും താരത്തിന് സാധിക്കില്ല.
കസാന് പുറത്ത് സ്‌കി റിസോര്‍ട്ട് ബേസിലാണ് ടീമിന്റെ ഒരുക്കം നടക്കുന്നത്. കൊളംബിയന്‍ പോലീസിന്റെ അന്വേഷണത്തെക്കുറിച്ചും, പരിശീലനത്തെക്കുറിച്ചും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് കോച്ച് ജോസ് പെക്കെര്‍മാന്‍. പ്രമുഖ താരം ജെയിംസ് റോഡ്രിഗസിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നു. ജപ്പാനെതിരെ 59-ാം മിനിറ്റില്‍ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. സാഞ്ചെസിന്റെ അഭാവത്തില്‍ മധ്യനിരയില്‍ ജെഫേഴ്‌സണ്‍ ലെര്‍മയ്‌ക്കൊപ്പം മാറ്റെറസ് ഉറീബ് സ്ഥാനം പിടിക്കും.
സെനഗലിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പോളണ്ടിന് വിജയം അനിവാര്യമാണ്. ഗോളടിക്കുന്നതോടൊപ്പം ഗോള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പോളണ്ട് വ്യക്തമാക്കിയിട്ടുണ്ട്.