മോസ്‌കോ: തോറ്റ് പോയവന്റെ വിജയത്തിന് എന്നും അല്‍പ്പം മാധുര്യം കൂടുതലാകും. ക്രൊയേഷ്യന്‍ കോച്ച് സ്ലാട്‌കോ ഡാലിച്ചിനും പറയാനുണ്ട് അത്തരം പൂര്‍വ്വകാല അനുഭവങ്ങളുടെ ഒരു നിര. ഡാലിക് നടത്തിയ അധ്വാനങ്ങളുടെയും പടപൊരുതി നേടിയ അംഗീകാരങ്ങളുടെയും, ബഹുമാനത്തിന്റെയും പ്രതിഫലനമാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഈ വര്‍ഷത്തെ നേട്ടത്തില്‍ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്താം. 1998-ല്‍ ലോകകപ്പ് സെമി വരെ ക്രൊയേഷ്യന്‍ യുവനിരയെ കൊണ്ടെത്തിച്ച മിറോസ്ലാവ് ബ്ലാസെവികാണ് ഈ 51-കാരനെ രൂപപ്പെടുത്തിയത്.
എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല സ്ലാട്‌കോ ഡാലികിന്റെ കോച്ചിംഗ് ജീവിതം. 2010-ല്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്ത് തന്റെ മൂല്യം തെളിയിക്കാന്‍ പോലും ഇദ്ദേഹം തയ്യാറായി. ഏഴ് വര്‍ഷത്തിന് ഇപ്പുറം താറുമാറായി കിടന്ന ക്രൊയേഷ്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ ഡാലിച്ച് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറി. വ്യക്തിഗത മികവുള്ള താരങ്ങളെ ഇണക്കിച്ചേര്‍ത്ത് ഞായറാഴ്ച ഫ്രാന്‍സിന് എതിരെ നടക്കുന്ന ഫൈനലില്‍ വരെ എത്തിച്ചു.

'ബുദ്ധിമുട്ടുള്ള സമയത്തും ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. എല്ലാത്തിലെയും പോസിറ്റീവുകളെ മാത്രമാണ് നോക്കിയത്. ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, ഞാന്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ടീം ഫൈനല്‍ കാണുമായിരുന്നില്ല. താരങ്ങള്‍ ജഴ്‌സി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ് കോച്ചായത്. ഈ നേട്ടത്തില്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം', ഡാലിച്ച് പരിഭാഷകന്റെ സഹായത്തോടെ പറഞ്ഞു.
നൈജീരിയക്ക് എതിരായ മത്സരത്തില്‍ പകരക്കാരനാകാന്‍ കഴിയില്ലെന്ന് പറഞ്ഞ നിക്കോള കാലിനച്ചിനെ നാട്ടിലേക്ക് തിരിച്ചയച്ച ഡാലിച്ച് ഒരു കോച്ചിന്റെ ആര്‍ജ്ജവം പൂര്‍ണ്ണമായി പ്രകടിപ്പിച്ചു. ടീമില്‍ ഒത്തിണക്കവും, അച്ചടക്കവുമുണ്ട്. കാരണം അതില്ലാത്തവര്‍ വീട്ടില്‍ പോയിക്കഴിഞ്ഞു, ഡാലിച്ച് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍മാര്‍ ക്രൊയേഷ്യന്‍ കോച്ചുമാരെ ബഹുമാനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ഏഷ്യയിലെ റയല്‍ മാഡ്രിഡായ അല്‍ എയ്‌നെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഡാലിച്ച് ക്രൊയേഷ്യയുടെ പരിശീലകനാകുന്നത്.