മെസ്സിയെ നിഷ്പ്രഭനാക്കി
തന്റെ മുഖ്യഎതിരാളിയായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്റ്റാര്‍ ലയണല്‍ മെസ്സി, യുവന്റസിന്റെയും ഇറ്റലിയുടെയും ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുയിജി ബഫണ്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ജേതാവായത്.
തുടര്‍ച്ചയായി രണ്ടാംതവണ
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പുരസ്‌കാരം താരത്തെ തേടിയെത്തുന്നത്. ഇതോടെ കൂടുതല്‍ തവണ യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയുടെ പേരിലായി (മൂന്നു തവണ). ഇതിനു മുമ്പ് 2013, 16 വര്‍ഷങ്ങളിലും താരം ചാംപ്യനായിരുന്നു.
കഴിഞ്ഞ സീസണിലെ പ്രകടനം
കഴിഞ്ഞ സീസണില്‍ റയലിനായി നടത്തിയ മാസ്മരിക പ്രകടനമാണ് ക്രിസ്റ്റിയെ ഒന്നാമതെത്തിച്ചത്. റയലിനെ യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കു നയിക്കുന്നിനു ചുക്കാന്‍ പിടിച്ചത് പോര്‍ച്ചുഗീസ് ക്യാപ്റ്റനായിരുന്നു. 46 മല്‍സരങ്ങളില്‍ നിന്നു 42 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അതുകൊണ്ടു തന്നെ അന്തിമ മൂന്നംഗ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ ക്രിസ്റ്റിയായിരുന്നു ഫേവറിറ്റ്.
ജേതാവിനെ തിരഞ്ഞടുത്തത്
80 ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് കോച്ചുമാരും യുവേഫയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് വോട്ടെടുപ്പിലൂടെ യുവേഫ പ്ലെയര്‍ ഓഫ് ദി ഇയറിനെ തിരഞ്ഞെടുത്തത്.
ക്രിസ്റ്റി ബഹുദൂരം മുന്നില്‍
482 പോയിന്റുമായി ക്രിസ്റ്റി ബഹുദൂരം മുന്നിലെത്തിയപ്പോള്‍ മെസ്സിയും ബഫണും ഏറെ പിന്നിലായി. മെസ്സിക്ക് 141ഉം ബഫണ് 109ഉം പോയിന്റേ ലഭിച്ചുള്ളൂ.
ടീമംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റി
ഒരിക്കല്‍ക്കൂടി ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഈ നേട്ടത്തില്‍ ടീമംഗങ്ങള്‍ക്കു നന്ദി പറയുന്നതായും അവര്‍ കൂടി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
മാര്‍ട്ടെന്‍സ് പെണ്‍പുലി
വനിതകളില്‍ കഴിഞ്ഞ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹോളണ്ടിന്റെ ലിക്കെ മാര്‍ട്ടെന്‍സാണ്. വനിതകളുടെ യൂറോ ചാംപ്യന്‍ഷിപ്പില്‍ ഹോളണ്ടിനെ കിരീടത്തിലേക്കു നയിച്ചതാണ് 24കാരിയെ വിജയിയാക്കിയത്. ജര്‍മനിയുടെ സെനിഫര്‍ മറോസാന്‍, ഡെന്‍മാര്‍ക്കിന്റെ പെര്‍നില്ലെ ഹാര്‍ഡര്‍ എന്നിവരെ പിന്തള്ളിയാണ് മാര്‍ട്ടെന്‍സ് പുരസ്‌കാരം കൈക്കലാക്കിയത്.