മോസ്‌കോ: ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ കഴിയാതെ സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയ ലോകകപ്പ് സ്വപ്നങ്ങളോട് വിടപറഞ്ഞിരുന്നു. ഇംഗ്ലണ്ടിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റായിരുന്നു ആദ്യത്തെ ലോകിരീടനേട്ടമെന്ന സ്വപ്‌നം അവര്‍ മറന്നത്. രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ഹാരി കെയിന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും അന്ത്യനിമിഷങ്ങളില്‍ യെറി മിന സമനില ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയത്.
ലോകകപ്പില്‍ മുന്‍പൊരിക്കലും ഷൂട്ടൗട്ടില്‍ വിജയിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് ആ ചീത്തപ്പേര് ഇക്കുറി കഴുകിക്കളഞ്ഞു. മാതിയുസ് യുറിബ്, കാര്‍ലോസ് ബക്ക എന്നിവര്‍ കൊളംബിയയുടെ ഷോട്ടുകള്‍ നഷ്ടമാക്കിയപ്പോള്‍ മത്സരം 4-3ന് ഇംഗ്ലണ്ട് കൊണ്ടുപോയി. എന്നാല്‍ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ഈ രണ്ട് താരങ്ങള്‍ക്കും എതിരെ വന്‍തോതിലുള്ള വധഭീഷണിയും, അപമാനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. യുറിബിന്റെ പെനാല്‍റ്റി ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ ബക്കയുടെ ഷോട്ട് ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി.
ഇതോടെയാണ് കൊളംബിയന്‍ താരങ്ങളോട് പോയി ചാകാന്‍ ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയത്. ഇവര്‍ മരിച്ച് കഴിഞ്ഞെന്നും, ആത്മഹത്യ ചെയ്യാനും, കൊളംബിയയിലേക്ക് മടങ്ങി വരരുതെന്നുമൊക്കെയാണ് ഭീഷണികള്‍. 1994 ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ചതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട ആന്ദ്രെ എസ്‌കോബാറിന്റെ 24-ാം വാര്‍ഷികത്തിലാണ് വധഭീഷണികള്‍.
ലോകകപ്പില്‍ ഇതാദ്യമല്ല താരങ്ങള്‍ക്ക് നേരെ വധഭീഷണി ഉയരുന്നത്. ജപ്പാനെതിരെയുള്ള ആദ്യ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചോസിനും വധഭീഷണി നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തവെയാണ് കൂടുതല്‍ താരങ്ങള്‍ക്ക് നേരെ വധഭീഷണി എത്തുന്നത്.