മോസ്‌കോ: ഇന്നലെ മോസ്‌കോയിലെ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടും, കൊളംബിയയും തമ്മിലുള്ള മത്സരം യഥാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ തന്നെ ആയിരുന്നോ? എട്ട് മഞ്ഞ കാര്‍ഡും, ഒരു തലയ്ക്ക് ഇടിയും കണ്ട മത്സരം, റഫറിക്ക് ചുറ്റും നിരന്ന് നിന്ന് കളിക്കാര്‍ വെല്ലുവിളിക്കുന്ന കാഴ്ച, ഒരു തള്ളിന് തിരിച്ച് രണ്ട് തള്ള് കൊടുക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്, ഇതൊക്കെയായി ആ മത്സരം ഗുസ്തിക്കളമായി മാറിയപ്പോള്‍ സംഗതി മോശമായെന്ന് വിലയിരുത്തുന്ന ഒരാള്‍ കൊളംബിയന്‍ കോച്ച് ജോസ് പെക്കെര്‍മാനുമുണ്ട്.
'ഇത്രയധികം ഫൗളുകള്‍, തടസ്സങ്ങള്‍ ഉണ്ടാകുന്നത് ഒരിക്കലും നല്ലതല്ല. കൊളംബിയന്‍ താരങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ, ഇംഗ്ലണ്ട് താരങ്ങളെയും ശ്രദ്ധിക്കണം', പെക്കെര്‍മാന്‍ വിധിയെഴുതി. കളിയുടെ നിയന്ത്രണം പല ഘട്ടത്തിലും വിട്ടുപോകുമെന്ന അവസ്ഥയില്‍ അമേരിക്കന്‍ റഫറി മാര്‍ക്ക് ജിഗര്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് ആറ് മഞ്ഞ കാര്‍ഡുകള്‍ സമ്മാനിച്ചു. ഇതില്‍ നാലെണ്ണം രണ്ടാം പകുതിയിലെ 12 മിനിറ്റിലായിരുന്നു.

കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് സാഞ്ചെസിന്റെ ഗുസ്തിയില്‍ പെനാല്‍റ്റി ബോക്‌സില്‍ മറിഞ്ഞുവീണതിന് ലഭിച്ച അവസരം ഗോളാക്കിയാണ് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയിന്‍ അവസരം വിനിയോഗിച്ചത്. ഇംഗ്ലീഷ് നിരയില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ജെസ്സെ ലിംഗാര്‍ഡ് എന്നിവര്‍ക്കാണ് താക്കീത് ലഭിച്ചത്. മത്സരത്തില്‍ ഉടനീളമുണ്ടായ തടസ്സങ്ങള്‍ തങ്ങളെ ഏറെ ബാധിച്ചതായി പെക്കെര്‍മാന്‍ കരുതുന്നു.
ഹെന്‍ഡേഴ്‌സന്റെ നെഞ്ചിലും, മുഖത്തും തല കൊണ്ട് ഇടിച്ചതിനാണ് വില്‍മര്‍ ബാരിയോസിന് ആദ്യ മഞ്ഞ കാര്‍ഡ് ലഭിച്ചത്. ഇംഗ്ലീഷ് മധ്യനിരക്കാരന്‍ അഭിനയത്തികവോടെ മറിഞ്ഞ് വീഴുകയും ചെയ്തു. എന്നാല്‍ തന്റെ താരങ്ങളെ തള്ളിപ്പറയാന്‍ ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്‌ഗെയില്‍ തയ്യാറായില്ല. 'ഞങ്ങള്‍ മോശമായിട്ടുണ്ടെങ്കില്‍ അത്രയ്ക്ക് ഫൗള്‍ ചെയ്യപ്പെട്ടത് കൊണ്ടാണ്. എതിരാളികളുടെ ഫൗളുകളുടെ അടുത്ത് പോലും ഞങ്ങള്‍ എത്തില്ല. അത്രയും ബുദ്ധിമുട്ടിയാണ് സമചിത്തത നിലനിര്‍ത്തിയത്', സൗത്ത്‌ഗെയില്‍ വ്യക്തമാക്കി.