സാവോ പോളോ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം 65 വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് വീണ്ടും ബ്രസീലിന്റെ മണ്ണിലെത്തുമ്പോള്‍ ദേശീയ ടീമിന്റെ പ്രകടനം അത്ര പോരെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കടുത്ത ബ്രസീല്‍ വിരോധികള്‍ മാത്രമല്ല, ബ്രസീലിന്റെ അന്ധരായ ആരാധകര്‍ പോലും അത് സമ്മതിക്കുന്നുണ്ട്.
സ്‌കൊളാരിയുടെ കുട്ടികള്‍ ആദ്യ മത്സരം ജയിച്ചെങ്കിലും, മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല. താരനിബിഡമല്ലാത്ത ക്രൊയേഷ്യ അത്രയേറെ തവണയാണ് മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിച്ചത്.

കളിയുടെ പല നിമിഷങ്ങളിലും ബ്രസീല്‍ എന്ന ലോകോത്തര ടീമിന്റെ നിഴലിനെയാണ് കാണാനായത്. ഇടക്കിടെ പൊളിഞ്ഞ് തകരുന്ന പ്രതിരോധനിര. മുന്നേറ്റ നിരയിലെ സൂക്ഷ്മതക്കുറവ്. ആത്മവിശ്വാസമില്ലാത്ത ഫിനിഷിങ് ഷോട്ടുകള്‍... അങ്ങനെയങ്ങനെ...
നെയ്മറിനെപ്പോലെ നിര്‍ണായക പോരാളിയാകും എന്ന് കരുതിയ ഫ്രെഡിനെ കളിക്കളത്തില്‍ കാണാനെ ഇല്ലായിരുന്നു. യഥാര്‍ത്ഥ ഹള്‍ക്കിന്റെ രൂപസാദൃശ്യവും, നിറഞ്ഞ ചിരിയുമായി ഹള്‍ക്ക് മൈതാനത്തില്‍ നിറഞ്ഞ് നിന്നെങ്കിലും പാസുകള്‍ കൃത്യമായി കണക്ട് ചെയ്യുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു.
ജൂലിയസ് സീസര്‍ എന്ന ഗോളിയും നെയ്മറര്‍, ഓസ്‌കാര്‍ എന്നീ ഫോര്‍വേഡുകളും മാത്രം ഉണ്ടായാല്‍ ഒരു കളി ജയിക്കാനിവല്ലല്ലോ. താരതമ്യേന ദുര്‍ബലരായ ക്രൊയേഷ്യക്ക് എളുപ്പത്തില്‍ വിള്ളല്‍ വീഴ്ത്താവുന്ന പ്രതിരോധ നിരയുമായാണ് ബ്രസീല്‍ മുന്നോട്ട് പോകുന്നതെങ്കില്‍ മാരക്കാന ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയുണ്ടാകില്ല.
കാമറൂണിന്റെ കരുത്തും, മെക്‌സിക്കോയുടെ കേളീമികവും ചെറുക്കാന്‍ കാനറികളുടെ പ്രതിരോധത്തിന് ഇപ്പോഴത്തെ നിലയില്‍ കഴിയില്ലെന്ന് ഉറപ്പാണ്. പഴുതടക്കാന്‍ ഇനിയും സമയമുണ്ട്. മൈതാനത്തിന് പുറത്തിരുന്ന് ആക്രോശിക്കുന്ന സ്‌കൊളാരിക്ക് ഇക്കാര്യം ആദ്യമത്സരത്തിലൂടെ തന്നെ മനസ്സിലായിട്ടുണ്ടാകും.