വിയെന്ന: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായുള്ള അവസാന സന്നാഹ മല്‍സരത്തില്‍ ലാറ്റിന്‍ ഗ്ലാമര്‍ ടീമായ ബ്രസീലിനു തകര്‍പ്പന്‍ ജയം. യൂറോപ്പില്‍ നിന്നുള്ള ഓസ്ട്രിയയെ അവരുടെ കാണികള്‍ക്കു മുന്നിലാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ലോകകപ്പ് ഫേവറിറ്റുകള്‍ കൂടിയായ ബ്രസീലിന്റെ വിജയം. ക്യാപ്റ്റന്‍ ഗബ്രിയേല്‍ ജീസസസും സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുട്ടീഞ്ഞോയുമാണ് മഞ്ഞപ്പടയ്ക്കു വേണ്ടി ഇരുപകുതികളിലുമായി നിറയൊഴിച്ചത്. 36ാം മിനിറ്റിലായിരുന്നു ജീസസ് ടീമിന്റെ അക്കൗണ്ട് തുറന്നത്. മാര്‍സെലോയുടെ ഷോട്ട് സഹതാരം കസേമിറോയുടെ ശരീരത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ പന്ത് ലഭിച്ച ജീസസ് മനോഹരമായ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ഓസ്ട്രിയയുടെ മുന്നേറ്റത്തോടെയാണ് മല്‍സരം ആരംഭിച്ചതെങ്കിലും അധികം വൈകാതെ തന്നെ ബ്രസീല്‍ മല്‍സരത്തിലേക്കു തിരിച്ചുവന്നു. എട്ടാം മിനിറ്റില്‍ തന്നെ ലാറ്റിന്‍ വമ്പന്‍മാര്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ 25 വാര അകലെ നിന്നും കസേമിറോ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയുടെ പുറത്തു തറച്ചുകയറുകയായിരുന്നു. പിന്നീട് ബ്രസീല്‍ ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതാണ് കണ്ടത്. ഇടയ്ക്കു ഓസ്ട്രിയ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും അവ ബ്രസീല്‍ ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല.
രണ്ടാംപകുതിയിലും ബ്രസീല്‍ ആധിപത്യം തുടര്‍ന്നു. 63ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ വിജയമുറപ്പിച്ച് നെയ്മര്‍ ലീഡുയര്‍ത്തി. വില്ല്യന്റെ പാസില്‍ നിന്നായിരുന്നു നെയ്മറുടെ ഗോള്‍. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് നെയ്മര്‍ ലക്ഷ്യം കാണുന്നത്. ആറു മിനിറ്റിനുള്ളില്‍ കുട്ടീഞ്ഞോയിലൂടെ ബ്രസീല്‍ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയുടെ പാസില്‍ നിന്നാണ് കുട്ടീഞ്ഞോ വലകുലുക്കിയത്.
ക്രൊയേഷ്യക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് നീണ്ട ഇടവേളയ്ക്കു ശേഷം നെയ്മര്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നത്. എന്നാല്‍ ഇത്തവണ ഓസ്ട്രിയക്കെതിരേ സൂപ്പര്‍ താരത്തെ ബ്രസീല്‍ കോച്ച് ടിറ്റെ പ്ലെയിങ് ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് താരം ബ്രസീലിനായി ആദ്യ ഇലവനില്‍ ഇറങ്ങിയത്.