ബെംഗളൂരു: ഐഎസ്എല്ലിന്റെ ദൈര്‍ഘ്യമേറിയ നാലാം സീസണിനു ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ചില താരങ്ങള്‍ വ്യക്തിഗത മികവ് കൊണ്ട് ടൂര്‍ണമെന്റിലെ കേമന്‍മാരായി മാറി. ഐഎസ്എല്ലിലെ ഗോളടിവീരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് എഫ്‌സി ഗോവയുടെ ഫെറാന്‍ കൊറോമിനാസിനാണ്. 18 കളികളില്‍ നിന്നും 18 ഗോളുകളാണ് കൊറോ വാരിക്കൂട്ടിയത്. ബെംഗളൂരു ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയും (15 ഗോള്‍) ടീമംഗം മിക്കുവും (14) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദി ലീഗ് പുരസ്‌കാരം ഛേത്രിക്കാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് എന്നു വിശേഷിപ്പിക്കുന്ന ഛേത്രിയായിരുന്നു ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്. കിരീടം കൈവിട്ടുപോയെങ്കിലും ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടിയത് അദ്ദേഹമാണ്.

ടൂര്‍ണമെന്റിലെ ഫിറ്റസ്റ്റ് പ്ലെയര്‍ക്കുള്ളള പുരസ്‌കാരം ലഭിച്ചത് ചെന്നൈയ്ന്‍ എഫ്‌സിയുടെ 36 കാരനായ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ഡ ഇനിഗോ കാല്‍ഡെറോണിനാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി ചെന്നൈ പ്രതിരോധത്തിലെ നിറസാന്നിധ്യമാണ് കാല്‍ഡെറോണ്‍. പ്രതിസന്ധി ഘട്ടത്തില്‍ ടീമംഗങ്ങളെ പ്രചോദിപ്പിച്ചും അദ്ദേഹം കളിക്കളത്തിലെ കോച്ചിന്റെ റോള്‍ നിറവേറ്റി.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം ജംഷഡ്പൂര്‍ എഫ്‌സിയുടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാ പാലിനാണ്. പ്രാഥമിക റൗണ്ടിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രതിരോധനിര കൂടിയായിരുന്നു ജംഷഡ്പൂരിന്റേത്. ആകെ കളിച്ച 18 മല്‍സരങ്ങിലും സുബ്രത ഗോള്‍ വഴങ്ങിയിട്ടില്ല.

സെമി ഫൈനല്‍ പോലും കാണാതെ പുറത്തായെങ്കിലും കേരള ബ്ലാസ്റ്റേഴേസിന്റെ അഭിമാനമായി ഡിഫന്‍ഡര്‍ ലാല്‍റുവാത്താര എമേര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. 23 കാരനായ ഡിഫന്‍ഡര്‍ ഗംഭീര പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ 18 മല്‍സരങ്ങളില്‍ 17ലും താരം കളിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ ഈ സീസണിലെ ഏറ്റവും മികച്ച പിച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഡല്‍ഹി ഡൈനാമോസിന്റെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നനെഹ്‌റു സ്‌റ്റേഡിയത്തിലെ പിച്ചാണ്. സ്വന്തം മൈതാനത്ത് ഡല്‍ഹിക്ക് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകോത്തര നിലലവാരമുള്ള പിച്ചില്‍ നിരവധി ഗോളുകളാണ് പിറന്നത്.