റോസ്‌തോവ്: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തിങ്കളാഴ്ച ബെല്‍ജിയവും ജപ്പാനും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി 11.30 റോസ്‌തോവ് അരീനയിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് മത്സരങ്ങളില്‍ എല്ലാ കളികളിലും ജയിച്ച ബെല്‍ജിയവും കുറഞ്ഞ പോയന്റുമായി എത്തുന്ന ജപ്പാനും തമ്മിലുള്ള മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ബെല്‍ജിയം ഫുട്‌ബോളിലെ സുവര്‍ണകാലഘട്ടമാണ് ഇതെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ പക്ഷം. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖരായ താരങ്ങള്‍ ടീമില്‍ അണിനിരക്കുന്നതും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതും ബെല്‍ജിയത്തിന് ലോകകപ്പ് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ജപ്പാനെതിരെയും വിജയക്കുപ്പ് തുടരുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
സെനഗലുമായി പോയന്റിലും ഗോള്‍ ശരാശരിയിലും തുല്യരായി ഒടുവില്‍ ഫെയര്‍ പ്ലേയിലൂടെ പ്രീക്വാര്‍ട്ടറില്‍ എത്തിയ ജപ്പാന് ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പമാകില്ല. അതേസമയം, ടീം അട്ടിമറിക്ക് കെല്‍പ്പുള്ളവരാണെന്നാണ് പരിശീലകന്റെ അവകാശവാദം. വേഗതയും ഒത്തിണക്കവുമുള്ള ടീമിന് ക്വാര്‍ട്ടറില്‍ കടക്കാനാകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
അതിശക്തമായ മധ്യനിരയും മുന്നേറ്റനിരയുമുള്ള ടീമാണ് ബെല്‍ജിയത്തിന്റേത്. റൊമേലു ലുക്കാക്കുവെന്ന ക്ലിനിക്കല്‍ ഫിനിഷറെ സ്‌ട്രൈക്കറാക്കി ഈഡന്‍ ഹസാര്‍, കെവിന്‍ ഡി ബ്രുയിന്‍ സഖ്യം മധ്യനിരയില്‍നിന്നും കളി നിയന്ത്രിക്കും. അതേസമയം, പ്രതിരോധത്തിലെ വിള്ളലുകള്‍ ടീമിന് തലവേദനയാണ്. കൊമ്പനിയും തോമസ് വെര്‍മാലനും ശാരീരികക്ഷമത വീണ്ടെടുത്തത് ബെല്‍ജിയത്തിന് ആശ്വാസം പകരുന്നു.
അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കഗാവയിലാണ് ജപ്പാന്റെ പ്രധാന പ്രതീക്ഷ. ഹരഗൂച്ചി, ഇനൂയ് എന്നിവരും സഹായത്തിനുണ്ടാകും. ഹസെബെയും ഷിബാസ്‌കിയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കും. ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയം ഏറ്റമുട്ടലുണ്ടാകുമോ എന്നതാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ജപ്പാനെതിരെ ബെല്‍ജിയത്തിന് മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിക്കാമെന്നാണ് പ്രവചനം.