ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിര്‍ണായകമായ രണ്ടാമത്തെ മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി മെഡല്‍ പ്രതീക്ഷ കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിഹാസ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെയാണ് ജീവന്‍മരണ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇന്ത്യ കാത്തിരുന്ന ഗോള്‍.
പെനല്‍റ്റിയിലൂടെ ഛേത്രിയാണ് ബംഗ്ലാദേശ് ഗോള്‍കീപ്പറെ നിസ്സഹായനാക്കി വല ചലിപ്പിച്ചത്. തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കുമെന്ന വെല്ലുവിളിയുമായിട്ടാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. നേരത്തേ ആദ്യ കളിയില്‍ ആതിഥേയരായ ചൈനയോടു 1-5നു തകര്‍ന്നടിഞ്ഞ ഇന്ത്യക്കു ഈ മല്‍സരം ജയിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.

പക്ഷെ ബംഗ്ലാദേശിനെതിരേ ജയത്തിനായി ഇന്ത്യക്കു കൈയ്‌മെയ് മറന്നു പൊരുതേണ്ടി വന്നു. ബംഗ്ലാ കടുവകളുടെ പോരാട്ടവീര്യത്തിനു മുന്നില്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വളരെ പോസിറ്റീവായി തന്നെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ തുടങ്ങിയത്. അറ്റാക്കിങ് ഗെയിം കാഴ്ചവച്ച ബംഗ്ലാശേിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കി.
ഇരുവിങുകളിലൂടെയും ഇന്ത്യ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ബ്രൈസ് മിറാന്‍ഡയായിരുന്നു ടീമിന്റെ തുറുപ്പുചീട്ട്. താരത്തിന്റെ മിന്നല്‍ നീക്കങ്ങള്‍ ബംഗ്ലാദേശ് ഗോള്‍മുഖത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഒന്നാം പകുതിക്കു മുമ്പ് തന്നെ ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ മിറാന്‍ഡയ്‌ക്കെതിരേ ബംഗ്ലാദേശ് ഗോളിയുടെ ട്രിപ്പിള്‍ സേവ് ഇന്ത്യയെ നിരാശപ്പെടുത്തി.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നും കണ്ടു. പക്ഷെ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളിയുടെ പിരിമുറുക്കം കൂടി. 78ാം മിനിറ്റില്‍ ബംഗ്ലാദേശിന്റെ മികച്ചൊരു ഗോള്‍ ശ്രമം ഗോളി ധീരജ് വിഫലമാക്കിയതോടെ ഇന്ത്യക്കു ശ്വാസം നേരെ വീണു.
ഒടുവില്‍ 85ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഇന്ത്യയുടെ വിജയ ഗോളും പിറന്നു. ബ്രൈസ് മിറാന്‍ഡയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഛേത്രി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച മ്യാന്‍മറുമായിട്ടാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം.