ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ഉസ്‌ബെക്കിസ്താനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ നാണംകെട്ടത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 2-0നും ഇന്ത്യ തോറ്റിരുന്നു. ഒരു പോയിന്റ് പോലും നേടാനാവാതെ ഗ്രൂപ്പില്‍ ഇന്ത്യ നാണംകെട്ടിരിക്കുകയാണ്. സിറിയയോടാണ് ഇനി ഇന്ത്യക്ക് മത്സരം ബാക്കിയുള്ളത്. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകളും അവസാനിച്ചു
4-4-1-1 ഫോര്‍മേഷനിലിറങ്ങിയ ഉസ്‌ബെക്കിസ്താനെ 4-3-3 ഫോര്‍മേഷനിലാണ് ഇന്ത്യ നേരിട്ടത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 2-0ന് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരം വളരെ നിര്‍ണ്ണായകമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. അനിരുദ്ധ് ഥാപ്പ, നൗറം മഹേഷ് സിങ്, ആകാശ് മിശ്ര എന്നിവര്‍ പ്ലേയിങ് 11ലേക്കെത്തിയപ്പോള്‍ സുബാശിഷ് ബോസ്, ദീപക് താംഗ്രി, ചാങ്‌തെ എന്നിവര്‍ ബെഞ്ചിലിരുന്നു.

തുടക്കം മുതല്‍ ഉസ്‌ബെക്കിസ്താന്റെ ആക്രമണം കണ്ടു. നാലാം മിനുട്ടില്‍ ഇന്ത്യയുടെ നെഞ്ചത്ത് വെടിയുതിര്‍ക്കാന്‍ ഉസ്‌ബെക്കിസ്ഥാനായി. ഒറ്റാബെക് ഷുക്കുറോവ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ 20കാരനായ അബോസ്‌ബെക്ക് ഫൈസുലേവ് വലകുലുക്കി. 18ാം മിനുട്ടില്‍ ഇന്ത്യയെ ഞെട്ടിച്ച് ഉസ്‌ബെക്കിസ്താന്‍ ലീഡുയര്‍ത്തി. ഇന്ത്യയുടെ പ്രതിരോധ നിരയുടെ വലിയ പിഴവില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്. രാഹുല്‍ ബെക്കെയ്ക്ക് പന്തിന്റെ നിയന്ത്രണം നഷ്ടമായപ്പോള്‍ ഫൈസുലേവ് പന്ത് റാഞ്ചി കുതിച്ചു.
ബോക്‌സിലേക്ക് ഫൈസുലേവ് നല്‍കിയ ക്രോസിനെ ആകാശ് മിശ്ര പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ സെല്‍ഫ് ഗോളായി മാറേണ്ടതായിരുന്നു. എന്നാല്‍ പോസ്റ്റിലടിച്ച് റീബൗണ്ട് ചെയ്ത പന്ത് ഇഗോര്‍ സെര്‍ജിയേവിന്റെ കാലുകളിലേക്ക്. ഇന്ത്യന്‍ പ്രതിരോധ നിരക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പ് ഇഗോര്‍ പന്ത് വലയിലാക്കി. ഇതോടെ തുടക്കത്തിലേ രണ്ട് ഗോളിന് ഇന്ത്യക്ക് പിന്നിട്ട് നില്‍ക്കേണ്ടി വന്നു. ഇന്ത്യന്‍ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഉസ്‌ബെക്കിസ്താന്റെ പ്രതിരോധ കോട്ട ഭേദിക്കാനായില്ല.
26ാം മിനുട്ടില്‍ ഇടത് വശത്തുകൂടി ആക്രമിച്ച് കയറിയ ഉസ്‌ബെക്കിസ്താന്‍ മുന്നേറ്റത്തെ ആകാശ് മിശ്ര പ്രതിരോധിച്ച് ഇന്ത്യയെ രക്ഷിച്ചു. മികച്ച പാസുകളോടെ ഉസ്‌ബെക്കിസ്താന്‍ മുന്നേറിയപ്പോള്‍ ഇന്ത്യയുടെ പ്രതിരോധത്തിന് പണികൂടി. വളരെ പരുക്കന്‍ കളിയാണ് ഉസ്‌ബെക്കിസ്താന്‍ കാഴ്ചവെച്ചത്. 28ാം മിനുട്ടില്‍ ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. സുനില്‍ ഛേത്രി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ ആകാശ് മിശ്ര ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലേക്കെത്തിയില്ല.
തിരിച്ചടിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച ഇന്ത്യക്കായി 45ാം മിനുട്ടില്‍ നൗറം മഹേഷ് സിങ് പോസ്റ്റിലേക്ക് മിന്നല്‍ ഷോട്ട് തൊടുത്തെങ്കിലും ഉസ്‌ബെക്കിസ്ഥാന്‍ ഗോളിയുടെ മിന്നല്‍ സേവ് രക്ഷക്കെത്തി. കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്കെത്തിയ പന്തിനെ സുനില്‍ ഛേത്രി ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിന് മുകളിലൂടെ പന്ത് പോയി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ ഉസ്‌ബെക്കിസ്താന്‍ മൂന്നാം ഗോള്‍ നേടി.
പോസ്റ്റിലടിച്ച് റീബൗണ്ട് ചെയ്ത പന്തിനെ ഷെര്‍സോദ് നസ്‌റുല്ലേവ് അനായാസം വലയിലാക്കി. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ്ങിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധിപത്യം ഉസ്‌ബെക്കിസ്താന്‍ നേടിയെടുത്തിരുന്നു. 58 ശതമാനം പന്തടക്കത്തില്‍ ഇന്ത്യ മുന്നിട്ട് നിന്നപ്പോള്‍ 3നെതിരേ 12 ഗോള്‍ശ്രമവുമായി ഉസ്‌ബെക്കിസ്താന്‍ ആക്രമണത്തില്‍ കരുത്തുകാട്ടി.
49ാം മിനുട്ടില്‍ ആകാശ് ക്രോസില്‍ ഇന്ത്യക്ക് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം വേട്ടയാടി. രാഹുല്‍ കെപിയുടെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. രണ്ടാം അവസരം സുനില്‍ ഛേത്രിക്ക് ലഭിച്ചെങ്കിലും ഉസ്‌ബെക്കിസ്താന്‍ ഗോളി തടുക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ പന്തടക്കിവെച്ചാണ് ഉസ്‌ബെക്കിസ്താന്‍ തന്ത്രം മെനഞ്ഞത്. ഇന്ത്യയുടെ ചില പ്രത്യാക്രമണങ്ങളെ പ്രതിരോധ നിര തടുക്കുകയും ചെയ്തു. 90ാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ ഒറ്റയാള്‍ കുതിപ്പും പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു.