ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ചെല്‍സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് വെസ്റ്റ്ഹാം. സ്വന്തം മൈതാനത്ത് ബ്ലൂസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു വെസ്റ്റ്ഹാം ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ആഴ്‌സനല്‍ മികച്ച ജയം കൊയ്തു. നോര്‍വിച്ചിനെ ഗണ്ണേഴ്‌സ് 4-0ന് കെട്ടുകെട്ടിക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ എവേര്‍ട്ടന്‍ 2-1ന് ലെസ്റ്റര്‍ സിറ്റിയെയും ന്യൂകാസില്‍ യുനൈറ്റഡ് 4-1ന് ബോണ്‍മൗത്തിനെയും തോല്‍പ്പിച്ചു.
ഇറ്റാലിയന്‍ സെരി എയില്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന്‍ ഗോള്‍മഴ പെയ്യിച്ചു. ഹോം മാച്ചില്‍ ബ്രെസിയയെ ഇന്റര്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് നാണംകെടുത്തിയത്. എസി മിലാനെ സ്പാള്‍ 2-2ന് കുരുക്കി. സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയയെ അത്‌ലറ്റിക് ബില്‍ബാവോയും റയല്‍ ബെറ്റിസിനെ വിയ്യാറയലും അലാവസിനെ ഗ്രനാഡയും 2-0നു തോല്‍പ്പിച്ചു.
അവസരം പാഴാക്കി ചെല്‍സി
ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് തോല്‍വിയോടെ ചെല്‍സി നഷ്ടപ്പെടുത്തിയത്. ചെല്‍സിയും ലീഗിലെ മൂന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. തൊട്ടുമുമ്പത്തെ കളിയില്‍ ലെസ്റ്റര്‍ എവര്‍ട്ടനോട് തോറ്റതിനാല്‍ ചെല്‍സിക്കു കാര്യങ്ങള്‍ എളുപ്പമായിരുന്നു.
എന്നാല്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട വെസ്റ്റ്ഹാം ഫ്രാങ്ക് ലംപാര്‍ഡിന്റെ ടീമിനെ സ്തബ്ധരാക്കുകയായിരുന്നു. ചെല്‍സിയുടെ രണ്ടു ഗോളും വില്ല്യന്റെ വകയായിരുന്നു. തോമസ് സൂസെക്ക്, മൈക്കല്‍ അന്റോണിയോ, ആന്‍ഡ്രി യര്‍മോലെന്‍കോ എന്നിവരാണ് വെസ്റ്റ്ഹാമിന്റെ സ്‌കോറര്‍മാര്‍. മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുമെന്നിരിക്കെയായിരുന്നു 89ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യര്‍മോലെന്‍കോയുടെ വിജയഗോള്‍. അതേസമയം, പിയറെ എമെറിക് ഓബമെയാങിന്റെ ഇരട്ടഗോളുകളാണ് നോര്‍വിച്ചിനെതിരേ ആഴ്‌സലിന്റെ ജയം എളുപ്പമാക്കിയത്. ഗ്രാനിത് സാക്ക, സെഡ്രിക്ക് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
ഇന്ററിന് വ്യത്യസ്ത സ്‌കോറര്‍മാര്‍
ബ്രെസിയക്കെതിരേ ഇന്റര്‍ ആറു ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ആറും വ്യത്യസ്ത സ്‌കോറര്‍മാരായിരുന്നുവെന്നതാണ് കൗതുകകരം. അഞ്ചാം മിനിറ്റില്‍ ആഷ്‌ലി യങിലൂടെയാണ് ഇന്റര്‍ അക്കൗണ്ട് തുറന്നത്. 20ാ മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് അലെക്‌സിസ് സാഞ്ചസ് ലീഡുയര്‍ത്തി. 45ാം മിനിറ്റില്‍ ഡാനിലോ ഡി ആംബ്രോസിയോ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. രണ്ടാം പകുതിയിലും ഇന്റര്‍ ഗോളടി തുടര്‍ന്നു. റോബെര്‍ട്ടോ ഗാഗ്ലിയാര്‍ഡിനി, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, അന്റോണിയോ കാന്‍ഡ്രേവ എന്നിവരു ഇന്ററിന്റെ ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. ജയം ഇന്ററിനെ മൂന്നാംസ്ഥാനം ഭദ്രമാക്കാനും സഹായിച്ചു.
സ്പാളിനെതിരേ ആദ്യപകുതിയില്‍ 0-2ന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ ഗോളുകള്‍ മടക്കി മിലാന്‍ സമനില കൈക്കലാക്കിയത്. റാഫേല്‍ ലിയോയുടെ ഗോളും ഫ്രാന്‍സെസ്‌കോ വിക്കാരിയുടെ സെല്‍ഫ് ഗോളും മിലാനെ രക്ഷിക്കുകയായിരുന്നു.