മോസ്‌കോ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകളും ചുമലിലേന്തി ലയണല്‍ മെസ്സിയുടെ അര്‍ജന്റീന റഷ്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കാന്‍ ഇടം കണ്ടെത്തിയ ഐസ് ലന്‍ഡ് ആണ് എതിരാളി. ലോകകപ്പില്‍ പുതുമുഖമാണെങ്കിലും സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഡി യിലെ മത്സരം കടുത്തതാകും എന്നുതന്നെയാണ് വിലയിരുത്തല്‍. മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മല്‍സരം ആരംഭിക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായ അര്‍ജന്റീന അവസാന യോഗ്യതാ മത്സരത്തില്‍ ജയിച്ചാണ് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. മെസ്സിയെന്ന അതിമാനുഷനിലാണ് ടീമിന്റെ പ്രതീക്ഷയെല്ലാം. ടീമിലെ കളിക്കാരെല്ലാം പേരുകേട്ടവരാണെങ്കിലും ഒത്തിണക്കത്തോടെ കളിക്കാനും മെസ്സിക്ക് പിന്തുണ നല്‍കാനും കഴിയുന്നില്ലെ എന്നത് പോരായ്മയാണ്. മുന്നേറ്റത്തില്‍ അഗ്യൂറോ, മെസ്സി, ഏഞ്ചല്‍ ഡി മരിയ സഖ്യത്തെയാകും കോച്ച് യോര്‍ഗെ സാംപോളി വിനിയോഗിക്കുക. പ്രധാന ഗോളി റൊമേരോയ്ക്ക് പരിക്കേറ്റതും പ്രതിരോധത്തില്‍ ഒട്ടമെന്‍ഡി ഉള്‍പ്പെടെയുള്ളവര്‍ നിറം മങ്ങിയതും അര്‍ജന്റീനയെ വലയ്ക്കുന്നുണ്ട്.

മറുവശത്ത് ഐസ്‌ലന്‍ഡ് ആകട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരായാണ് ആദ്യ മത്സരത്തിനായിറങ്ങുക. യൂറോകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ പകിട്ടുള്ള ടീമാണ് ഐസ്‌ലന്‍ഡ്. ലോകകപ്പില്‍ കന്നിയങ്കത്തില്‍ ജയം തന്നെയായിരിക്കും ടീമിന്റെ ലക്ഷ്യം. മെസ്സിയെയും സംഘത്തെയും കെട്ടുറപ്പോടെ തടയാന്‍ നായകന്‍ ആരോണ്‍ ഗുന്നാര്‍സണിന്റെ സംഘത്തിന് കഴിഞ്ഞാല്‍ അര്‍ജന്റീനന്‍ ആരാധകര്‍ കണ്ണീരൊഴുക്കേണ്ടിവരും.
ഐസ്‌ലന്‍ഡുമായി ഇതാദ്യമായാണ് അര്‍ജന്റീന ഏറ്റുമുട്ടാനൊരുങ്ങുന്നത്. സൗഹൃദ മത്സരത്തില്‍ ജയവും തോല്‍വിയുമൊക്കെയായി ശരാശരി പ്രകടനമായിരുന്നു അര്‍ജന്റീനയുടേത്. ഐസ്‌ലന്‍ഡിന് അവസാനം കളിച്ച നാലു മത്സരങ്ങളും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉയരക്കാരായ ഐസ്‌ലന്‍ഡിനെതിരെ ഉയരം കുറഞ്ഞ അര്‍ജന്റീനയുടെ വയസന്‍ പടയ്ക്ക് എത്രമാത്രം മികവ് കണ്ടെത്താന്‍ കഴിയുമെന്നത് പ്രവചനാതീതമാണ്. അര്‍ജന്റീന ജയിക്കുമെന്നാണ് ഭൂരിപക്ഷപേരും പ്രവചിക്കുന്നത്. എന്നാല്‍, ഒരു സമനിലയോ തോല്‍വിയോ കൊണ്ട് അര്‍ജന്റീനയെ ഞെട്ടിക്കാനുളള്ള കഴിവ് ഐസ്‌ലന്‍ഡിനുണ്ട്.