ജനീവ: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ അവിടെ നിന്ന് പിന്‍വലിക്കണമെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനം, തൊഴിലാളികളുടെ അവകാശ ലംഘനങ്ങള്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തറില്‍ നിന്ന് മല്‍സരങ്ങള്‍ മാറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ജനീവയിലെ സ്വിസ് പ്രസ് ക്ലബ്ലില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഫെഡറേഷന്‍ ഈ ആവശ്യം. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതും മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്നതും ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സാഹചര്യമൊരുക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഖത്തര്‍ ഒപ്പുവച്ച പ്രാദേശികവും അന്താരാഷ്ട്രവുമായ കരാറുകളുടെ ലംഘനമാണിവയെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

26 ആവശ്യങ്ങളാണ് അറബ് മനുഷ്യാവകാശ സംഘടനകളുടെ ഫെഡറേഷന്‍ ഖത്തറിന് മുമ്പാകെ വച്ചിരിക്കുന്നത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തണമെന്നതാണ് അതില്‍ പ്രധാനം. ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 നിബന്ധനകള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അറബ് രാജ്യങ്ങളുടെ പുതിയ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ലോകകപ്പ് മല്‍സരങ്ങള്‍ സ്വന്തമാക്കാന്‍ ഖത്തര്‍ ഭരണകൂടം ഫിഫ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അവയിലൊന്നും വസ്തുതകളില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
ലോകകപ്പ് മല്‍സരങ്ങള്‍ക്കായി വന്‍ ഒരുക്കങ്ങളാണ് ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, ദോഹ മെട്രോ ട്രെയിന്‍, റോഡ് വികസനം തുടങ്ങി ഖത്തറില്‍ ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ഫിഫ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ളതാണ്. അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് നടപ്പിലാക്കിയ ഉപരോധം 100 ദിവസം പിന്നിട്ടിട്ടും ലോകകപ്പുമായി ബന്ധപ്പെട്ട ഒരു നിര്‍മാണ പ്രവര്‍ത്തനം പോലും നിന്നുപോയിട്ടില്ല. എന്നു മാത്രമല്ല, അവയുടെ വേഗം കൂട്ടാനാണ് ഖത്തര്‍ അമീര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ തൊഴില്‍-വിസാ നിയമങ്ങളില്‍ വലിയ ഇളവുകള്‍ അനുവദിച്ചുവരികയാണ്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമങ്ങളാണ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അറബ് ഫെഡറേഷന്റെ വാര്‍ത്താസമ്മേളനത്തിന് വലിയ ചലനങ്ങളുണ്ടാക്കാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.