
ഇന്ത്യ വേദിയാവുന്ന കന്നി ഫിഫ ടൂര്‍ണമെന്റ് കൂടിയാണ് അണ്ടര്‍ 17 ലോകകപ്പ്. ചാംപ്യന്‍ഷിപ്പിന് കേവലം ഒമ്പതു മാസം മാത്രം ബാക്കിനില്‍ക്കെയാണ് എഐഎഫ്എഫ് കടുത്ത നടപടി സ്വീകരിച്ചത്.

ആദമിന്റെ പരിശീലകസ്ഥാനം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീഷണിയിലാ യിരുന്നു. സമീപകാലത്തെ മോശം പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം. എഎഫ്‌സി അണ്ടര്‍ 16 ടൂര്‍ണമെന്റിലും ബ്രിക്‌സ് കപ്പിലും ഇന്ത്യ നിരാശപ്പെടു ത്തിയിരുന്നു.

റഷ്യയില്‍ 16 രാജ്യങ്ങള്‍ മാറ്റുരച്ച ബ്രിക്‌സ് ടൂര്‍ണമെന്റില്‍ ഏറ്റവും അവസാനമായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലെ അഞ്ചു കളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായിരുന്നുള്ളൂ. 15ാം സ്ഥാനക്കാര്‍ക്കുവേണ്ടി യുള്ള കളിയില്‍ റാങ്കിങില്‍ ഏറെ പിന്നിലുള്ള താജിക്കിസ്താനോടും ഇന്ത്യ തോറ്റിരുന്നു.

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കോച്ച് ആദമുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പരിശീലകസ്ഥാനം ഒഴിയണമെന്ന് പട്ടേല്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

2015ലാണ് ആദം ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെടുന്നത്. 2016ല്‍ നാട്ടില്‍ നടന്ന മൂന്നു ടൂര്‍ണമെന്റുകളിലും ഇന്ത്യ നിറംമങ്ങിയിരുന്നു. എഐഎഫ്എഫിന്റെ യൂത്ത് കപ്പില്‍ പ്ലേഓഫിലേക്കുപോലും യോഗ്യത നേടാന്‍ ടീമിനായില്ല.

എട്ടു കോടിയാണ് എഐഎഫ്എഫ് ആദമിനു ശമ്പളമായി നല്‍കിയിരുന്നത്. ഇത്രയും വലിയ തുക കോച്ചിനു നല്‍കാനുള്ള ഫെഡറേഷന്റെ തീരുമാനം പലരെയും അമ്പരപ്പിച്ചിരുന്നു.

ജര്‍മനിക്കാരനായ നിക്കോളായ് ആദം ആള് മോശക്കാരനല്ല. അസെര്‍ബെയ്ജാന്‍ യൂത്ത് ടീമിനൊപ്പം അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അണ്ടര്‍ 19 ടീമിനെ യുവേഫയുടെ എലൈറ്റ് തലത്തിലേക്ക് ഉയര്‍ത്തിയത് ആദമാണ്. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ മുന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കൂടിയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications














