
ലൂക്കാസ് പെഡോള്‍സ്ക്കിയും ക്ലോസെയും ഫിലിപ് ലാമുമെല്ലാം ഉള്‍പ്പെട്ട ജര്‍മ്മന്‍ പട സകലശക്തിയുമെടുത്ത് ആക്രമിച്ചപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ ആസ്‌ത്രേലിയയുടെ അരങ്ങേറ്റം ദുരന്തമായി മാറുകയായിരുന്നു.
ആസ്‌ത്രേലിയയെക്കാര്‍ തങ്ങള്‍ക്കൊരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ജര്‍മ്മിയുടേത്. ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിയ്ക്കും മുമ്പ് ക്യാപ്റ്റമന്‍ മിഷയേല്‍ ബല്ലാക്കിനെയും ഗോളി റെനെ ആഡ്‌ലറെയും സൈമണ്‍ റോള്‍ഫ്‌സിനെയും പരിക്ക് മൂലം നഷ്ടമായപ്പോള്‍ ടീമിന്റെ നടുവൊടിഞ്ഞെന്ന് പറഞ്ഞ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ടീമിന്റെ പ്രകടനം.
എട്ടാം മിനിറ്റില്‍ ലുക്കാസ് പൊഡോള്‍സ്കിയിലൂടെ മുന്നിലെത്തിയ ജര്‍മനിക്കുവേണ്ടി മിറോസ്ലാവ് ക്ലോസെ(26), തോമസ് മുള്ളര്‍(68), കക്കാവു(70) എന്നിവരാണ് ഗോളടിച്ചു.
ഞായറാഴ്ച നടന്ന മറ്റു കളികളില്‍ സ്ലൊവേനിയ അള്‍ജീരിയയെയും ഘാന സെര്‍ബിയയെയും മറുപടിയില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി. സ്ലൊവേനിയ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡലത്തില്‍ വിരുന്നെത്തിയ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമാവാനുള്ള ഭാഗ്യം ഘാനയ്ക്ക് ലഭിച്ചു.
കളി തീരാന്‍ ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സ്‌െ്രെടക്കര്‍ അസമോവ ഗ്യാനിന്റെ പെനാല്‍ട്ടി ഗോളിലാണ് ഘാന വിജയം നേടിയത്. ക്യാപ്റ്റന്‍ റോബര്‍ട്ട് കോറന്റെ ഗോളിലായിരുന്നു സ്ലൊവേനിയയുടെ ജയം.
മൂന്നു കളികളിലും റഫറി ചുവപ്പു കാര്‍ഡെടുത്തുവെന്നതാണ് ഞായറാഴ്ച നടന്ന കളികളുടെ മറ്റൊരു പ്രത്യേകത. തോറ്റ ടീമിലെ കളിക്കാരാണ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത്.