ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: രണ്ടു വര്‍ഷം, ഒന്‍പതു രാജ്യങ്ങള്‍ — അറിയണം ഇക്കാര്യങ്ങള്‍
അടുത്ത നാലു വര്‍ഷം; കൃത്യമായി പറഞ്ഞാല്‍ 2023 വരെ ഇംഗ്ലണ്ടാണ് ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാര്‍. കുട്ടി ക്രിക്കറ്റില്‍ ഏറ്റവുമൊടുവില്‍ കിരീടമുയര്‍ത്തിയത് വെസ്റ്റ് ഇന്‍ഡീസും. ഇപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് ചാമ്പ്യനെ കണ്ടെത്താനുള്ള പുറപ്പാടിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍.

രണ്ടു വർഷം
ഏകദിന ലോകകപ്പ് കഴിഞ്ഞതുപോലെ ഒന്നരമാസംകൊണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തീരുമെന്ന് കരുതിയാല്‍ തെറ്റി. 2019 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് 2021 ജൂണില്‍ മാത്രമേ തിരശ്ശീല വീഴുകയുള്ളൂ. നിലവില്‍ ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ക്ക് വെവ്വേറെ ലോക ചാമ്പ്യന്‍ഷിപ്പുണ്ട്. ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള അമിത പ്രചാരം ടെസ്റ്റ് മത്സരങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുമോയെന്ന ആശങ്കയാണ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പെന്ന ആശയത്തിന് പിന്നില്‍.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്
പതിവു ലോകകപ്പ് ടൂര്‍ണ്ണമെന്റുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനായി ടീമുകള്‍ ഒരിടത്തു ഒത്തുകൂടില്ല. പകരം രണ്ടുവര്‍ഷക്കാലയളവില്‍ ടീമുകള്‍ പങ്കെടുക്കുന്ന ടെസ്റ്റ് പരമ്പരകളാണ് പോയിന്റ് പട്ടികയ്ക്ക് ആധാരമാവുക.
ഓരോ പരമ്പര ജയിക്കുമ്പോഴും പട്ടികയില്‍ അതത് ടീമുകള്‍ നിശ്ചിത പോയിന്റുകള്‍ കരസ്ഥമാക്കും. ഏറ്റവുമൊടുവില്‍ കൂടുതല്‍ പോയിന്റുകളുള്ള രണ്ടു ടീമുകളാണ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കുക.

തുടക്കം എന്നു മുതല്‍?
ഓഗസ്റ്റ് ഒന്നിന് ലോക ടെസ്റ്റ് ക്രിക്കറ്റിന് ഐസിസി തുടക്കമിടും. ബര്‍മിങ്ങാമില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പോരാട്ടം. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഒന്‍പതു രാജ്യങ്ങളാണ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.

ടീമുകൾ
ഇന്ത്യ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ കിരീടത്തിനായി കൊമ്പുകോര്‍ക്കും. രണ്ടുവര്‍ഷക്കാലയളവില്‍ ഓരോ ടീമും ആറു പരമ്പരകള്‍ വീതമാണ് കളിക്കുക. മൂന്ന് ഹോം പരമ്പരകളും മൂന്നു വിദേശ പരമ്പരകളും ഇതില്‍പ്പെടും. ഓരോ ടെസ്റ്റ് പരമ്പരയിലും രണ്ടു മുതല്‍ അഞ്ചു മത്സരങ്ങള്‍ വരെ വേണമെന്നും ഐസിസി പറയുന്നു.

പോയിന്റുകള്‍
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഓരോ പരമ്പരയ്ക്കും 120 പോയിന്റുകളാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരത്തിന് ആറുപതു പോയിന്റ് വീതമാണ് ലഭിക്കുക. അഞ്ചു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരത്തിനും 24 പോയിന്റ് വീതം ലഭിക്കും.
മിഷന്‍ 2023 ലോകകപ്പ്: ടീം ഇന്ത്യക്കു വേണം ഈ മാറ്റങ്ങള്‍... ആശങ്ക ഒന്നില്‍ മാത്രം

കണക്കിലെ കളികൾ
| പരമ്പരയിലെ മത്സരങ്ങൾ | വിജയിച്ചാൽ ലഭിക്കുന്ന പോയിന്റ് | സമനിലയ്ക്ക് ലഭിക്കുന്ന പോയിന്റ് | മത്സരം ടൈ ആയാൽ | മത്സരം തോറ്റാൽ |
| 2 | 60 | 20 | 30 | 0 |
| 3 | 40 | 13.3 | 20 | 0 |
| 4 | 30 | 10 | 15 | 0 |
| 5 | 24 | 8 | 12 | 0 |
ആറു പരമ്പരകളില്‍ നിന്നായി 720 പോയിന്റാണ് ഒരു ടീമിന് പരമാവധി നേടാനാവുക. രണ്ടുവര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകളുള്ള രണ്ടു ടീമുകള്‍ ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടത്തിനായി മാറ്റുരയ്ക്കും. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറുക. അവസാന ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ പട്ടികയില്‍ ഏറ്റവും മുകളിലുള്ള ടീം ലോക ടെസ്റ്റ് കിരീടം നേടും.
ഗില്ലിന് പുല്ലുവില? വിന്‍ഡീസിന്റെ അന്തകന്‍, എന്നിട്ടും കോലിപ്പടയ്ക്ക് വേണ്ട!

ചാമ്പ്യന്‍ഷിപ്പില്‍പെടാത്ത ടെസ്റ്റ് പരമ്പരകൾ
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കീഴില്‍പ്പെടാത്ത ടെസ്റ്റ് പരമ്പരകളും അടുത്ത രണ്ടുവര്‍ഷക്കാലയളവില്‍ നടക്കും. ഉദ്ദാഹരണത്തിന് രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ ഉള്ളടങ്ങുന്ന ഇംഗ്ലണ്ടിന്റെ ന്യൂസിലന്റ് പര്യടനം ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ല. സമാനമായി ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍ ടെസ്റ്റ് മത്സരവും ടെസ്റ്റ് ടൂര്‍ണ്ണമെന്റില്‍ പെടില്ല.
ലോകകപ്പ്: റായുഡുവിനെ എന്തിന് ഒഴിവാക്കി? പിന്നില്‍ കോലിയും ശാസ്ത്രിയും!! വെളിപ്പെടുത്തി പ്രസാദ്

ഇന്ത്യയുടെ എതിരാളികള്‍
വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മത്സരം. ഇതില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളുമായുള്ള മത്സരം ഇന്ത്യന്‍ മണ്ണില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്റ്, ഓസ്‌ട്രേലിയന്‍ ടീമുകളെ വിദേശത്തു വെച്ചാണ് ഇന്ത്യന്‍ സംഘം നേരിടുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications