ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റായതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയിറങ്ങുന്നത്. 2011ല്‍ അവസാനമായി ലോകകപ്പിനു ആതിഥേയത്വം വഹിച്ചപ്പോള്‍ കപ്പുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. മാത്രമല്ല അവസാനത്തെ മൂന്നു ഏകദിന ലോകകപ്പുകളെടുത്താല്‍ ആതിഥേയ രാജ്യങ്ങളിലൊന്നാണ് കിരീടം നേടുകയും ചെയ്തിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ 2011ല്‍ ഇന്ത്യ അവസാനമായി വിശ്വ വിജയികളായത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് 1983നു ശേഷം ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിടുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ഈ മാജിക്ക് മറ്റൊരു സൂപ്പര്‍ ക്യാപ്റ്റനായ രോഹിത്തിനും ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്നത്.

10 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് വിശ്വ കിരീടത്തിനായി ഒന്നര മാസത്തോളം നീളുന്ന ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ഇന്ത്യയെക്കൂടാതെ അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയ, നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, മുന്‍ വിജയികളായ പാകിസ്താന്‍, കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡ് എന്നിവരാണ് ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍.
ക്രിക്ക്ബസിനോടു സംസാരിക്കവെയായിരുന്നു ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം ആരാണെന്നു സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടിയത്. റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ ഇവരാരുമല്ല ഇന്ത്യയുടെ മൂല്യമേറിയ താരമെന്നാണ് സഹീറിന്റെ വിലയിരുത്തല്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ഏറ്റവും മൂല്യമേറിയ താരമായി സഹീര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ മൂല്യമേറിയ താരമായി ഞാന്‍ തിരഞ്ഞെടുക്കുക ജസ്പ്രീത് ബുംറയെയാണ്. കാരണം മല്‍സരത്തിന്റെ തുടക്കത്തിലും അവസാനവും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹമെന്നു സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടി. പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനും അസാധാരണ മിടുക്കുള്ള ബൗളറാണ് ബുംറ. ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ കിടിലന്‍ യോര്‍ക്കറുകള്‍ ഏതു മികച്ച ബാറ്ററുടെയും പ്രതിരോധം ഭേദിക്കും.

മല്‍സരത്തിന്റെ തുടക്കത്തിലും ഡെത്ത് ഓവറുകളിലും മാത്രമല്ല ജസ്പ്രീത് ബുംറ അപകടം വിതയ്ക്കുന്നത്. മധ്യ ഓവറുകളിലും വിക്കറ്റെടുക്കുന്ന സ്‌പെല്ലുകളെറിയാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഈ ലോകകപ്പ് ബംറയ്ക്കു അവകാശപ്പെട്ടതായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്കുന്ന ബൗളറും അദ്ദേഹമായിരിക്കും. ഈ കാരണങ്ങളാല്‍ തന്നെ ഏറ്റവും മൂല്യമേറിയ താരമായി ഞാന്‍ കാണുന്നത് ബുംറയെ ആണെന്നും സഹീര്‍ ഖാന്‍ വിശദമാക്കി.
ഒരിടവേളയ്ക്കു ശേഷം ബുംറ കളിക്കുന്ന ഐസിസി ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ്. 2021ലെ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. കഴിഞ്ഞ വര്‍ഷം പരിക്കു കാരണം മാസങ്ങളോളം കളത്തിനു പുറത്തായിരുന്ന ബുംറയ്ക്കു ഐസിസിയുടെ ടി20 ലോകകപ്പ് നഷ്ടമാവുകയും ചെയ്തിരുന്നു.
കൂടാതെ ഏഷ്യാ കപ്പിലും പേസര്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഫിറ്റ്‌നസ് വീണ്ടെടുത്ത് ബുംറ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. അതിനു ശേഷം ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.