ക്രിക്കറ്റ പ്രേമികള്‍ക്കു അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും സമ്മാനിച്ച് ഐസിസി ഏകദിന ലോകകപ്പ് ഒരാഴ്ച പിന്നിടുകയാണ്. സൗത്താഫ്രിക്കയുടെയും ന്യൂസിലാന്‍ഡിന്റെയും ഇന്ത്യയുടെയും കുതിപ്പുമെല്ലാം ഒരാഴ്ചയ്ക്കിടെ കണ്ടു. അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ വീഴ്ചയായിരുന്നു ആദ്യത്തെ ആഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട അവര്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും വീണിരിക്കുകയാണ്.
10 ടീമുകളും ടൂര്‍ണമെന്റില്‍ രണ്ടു വീതം മല്‍സരങ്ങള്‍ ഒരാഴ്ചയ്ക്കിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും അതില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്പോട്സ് കീഡയാണ് ഈ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂസിലാന്‍ഡിന്റെ ആധിപത്യമാണ് ഇലവനില്‍ നമുക്കു കാണാന്‍ സാധിക്കുക. കിവികളുടെ നാലു പേര്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ടു വീതം പേര്‍ ഇലവനിലേക്കു വന്നപ്പോള്‍ ശ്രീലങ്ക, സൗത്താഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവരുടെ ഓരോ താരങ്ങള്‍ വീതവും ഇലവന്റെ ഭാഗമായി. സൗത്താഫ്രാക്കിന്‍ മധ്യനിര ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രമാണ് ഇലവനെ നയിക്കുന്നത്.
ന്യൂസിലാഡിന്റെ ഓപ്പണിങ് ജോടികള്‍ കൂടിയായ ഡെവന്‍ കോണ്‍വേയും ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയുമാണ് ഇലവന്റെ ഓപ്പണിങ് ജോടികള്‍. മിന്നുന്ന പ്രകടനമാണ് ഇരുവരും ടൂര്‍ണമെന്റില്‍ കാഴ്‌വച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ കോണ്‍വേ 152ഉം രചിന്‍ പുറത്താവാതെ 123ഉം റണ്‍സ് പുറത്താവാത നേടിയിരുന്നു. രചിന്‍ രണ്ടാമത്തെ കളിയില്‍ ഫിഫ്റ്റി പ്ലസും കുറിച്ചിരുന്നു.
ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ്, സൗത്താഫ്രിക്കയുയെ മാര്‍ക്രം, പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍, ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവരാണ്. ഈ നാലു പേരില്‍ മൂന്നും വിക്കറ്റ് കീപ്പര്‍മാരാണെങ്കിലും ഇലവനു വേണ്ടി വിക്കറ്റ് കാക്കുക റിസ്വാനായിരിക്കും.
ശ്രീലങ്ക കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും മെന്‍ഡിസിന്റെ പ്രകടനം കൈയടി നേടിയിരുന്നു. സൗത്താഫ്രിക്കയുമായുള്ള ആദ്യ കളിയില്‍ 76ഉം പാകിസ്താനെതിരേ 122ഉം റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. മാര്‍ക്രമാവട്ടെ ആദ്യ കളിയില്‍ 106ഉം രണ്ടാമത്തെ മല്‍സരത്തില്‍ 56ഉം റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
പാകിസ്താനു വേണ്ടി ഇത്തവണ ബാറ്റിങില്‍ കസറുകയാണ് റിസ്വാന്‍. നെതര്‍ലാന്‍ഡ്‌സിനെതിരേ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തി 68 റണ്‍സെടുത്ത അദ്ദേഹം ലങ്കയ്‌ക്കെിരേ റെക്കോഡ് റണ്‍ ചേസില്‍ പുറത്താവാതെ 131 റണ്‍സുമെടുത്തു. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ രാഹുലിന് ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തില്‍ മാത്രമേ ബാറ്റ് ചെയ്യേണ്ടി വന്നുള്ളൂ. പുറത്താവാതെ 97 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറുകയും ചെയ്തു.

സംയുക്ത ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍ നെതര്‍ലാന്‍ഡ്‌സിന്റെ ബാസ് ഡി ലീഡെയും ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നറുമാണ്. പാകിസ്താനെതിരേ ബാറ്റിങില്‍ 67 റണ്‍സോടെ കസറിയ ഡി ലീഡെ ബൗളിങില്‍ നാലു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. സാന്റ്‌നറാവട്ടെ ഇംഗ്ലണ്ടുമായുള്ള ആദ്യ കളിയില്‍ രണ്ടും ഡച്ച് ടീമിനെതിരേ അഞ്ചും വിക്കറ്റുകള്‍ പിഴുതു.
ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ പാകിസ്താന്റെ ഹസന്‍ അലി, ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രി, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരാണ്. ഹസന്‍ അലിക്കു ആദ്യത്തേതില്‍ രണ്ടും രണ്ടാമത്തെ കളിയില്‍ നാലും വിക്കറ്റുകളാണ് ലഭിച്ചത്. ഹെന്‍ട്രിക്കു മൂന്നു വീതം വീക്കറ്റുകളാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ ലഭിച്ചത്. ബുംറ ഓസീസിനെതിരേ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. അഫ്ഗാനെതിരേ നാലു വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി.
ആദ്യ ആഴ്ചയിലെ ബെസ്റ്റ് 11
ഡെവന്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്), രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്), കുശാല്‍ മെന്‍ഡിസ് (ശ്രീലങ്ക), എയ്ഡന്‍ മാര്‍ക്രം (സൗത്താഫ്രിക്ക), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), കെഎല്‍ രാഹുല്‍ (ഇന്ത്യ), ബാസ് ഡി ലീഡെ (നെതര്‍ലാന്‍ഡ്‌സ്), മിച്ചെല്‍ സാന്റ്‌നര്‍ (ന്യൂസിലാന്‍ഡ്), ഹസന്‍ അലി (പാകിസ്താന്‍), മാറ്റ് ഹെന്‍ട്രി (ന്യൂസിലാന്‍ഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ).