ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന് രണ്ടു മാസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിട്ടാണ് ഏകദിനത്തിലെ ഏറ്റവും വലിയ ടൂര്‍ണെന്റിനു ഇന്ത്യ വേദിയാവുക. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ അജിത് അഗാര്‍ക്കര്‍ക്കു കീഴിള്ള സെലക്ഷന്‍ കമ്മിറ്റി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അഗാര്‍ക്കര്‍ ഇവിടെ എത്തിയിരിക്കുന്നത്. ലോകകപ്പ് കൂടാതെ ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റിലായതിനാല്‍ ഏറെക്കുറെ അതേ സ്‌ക്വാഡിനെ തന്നെയായിരിക്കും ലോകകപ്പിനും ഇന്ത്യ തിരഞ്ഞെടുക്കുകയെന്നാണ് വിവരം.

ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് അഗാര്‍ക്കര്‍ കരീബിയന്‍ മണ്ണില്‍ എത്തിയത്. രണ്ടു ടൂര്‍ണമെന്റിലും ഇന്ത്യയുടെ ചില താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതു പരിഹരിക്കുന്നതിനായി ദ്രാവിഡ്, രോഹിത് എന്നിവരുമായി അഗാര്‍ക്കര്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു ലോകകപ്പ് ടീമിലേക്കു സര്‍പ്രൈസ് കോള്‍ വന്നേക്കുമെന്ന സൂചനകളാണ് വരുന്നത്. ഇതു കൂടാതെ ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവ് ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും അശ്വിന്‍ ഇതികം തന്നെ പൂര്‍ണമായും പുറത്താണെന്നു പറയുകയാണെങ്കില്‍ അതു തെറ്റാണ്. അതു തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍ എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്നു നമുക്കെല്ലാം അറിയാം.
വിന്‍ഡീസുമായി പുരോഗമിക്കുന്ന ടെസ്റ്റിനിടെ രാഹുല്‍, രോഹിത് എന്നിവരുമായി അജിത് (അഗാര്‍ക്കര്‍) കൂടിക്കാഴ്ച നടത്തും. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കുള്ള ടീമുകളെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി വെറും രണ്ടു ഏകദിനങ്ങളില്‍ മാത്രമേ അശ്വിന്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് ഒരു വിക്കറ്റാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചാല്‍ അതു വലിയ സര്‍പ്രൈസ് തന്നെയായിരിക്കും.
നിലവില്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെക്കൂടാതെ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ലോകകപ്പില്‍ സ്ഥാനമുറപ്പുള്ള സ്പിന്നര്‍മാരാണ്.
സൂര്യയുടെ കാര്യത്തിലേക്കു വന്നാല്‍ ടി20യില്‍ അദ്ദേഹത്തിന്റെ പ്രഹരശേഷിയെപ്പറ്റിയും കളിക്കളത്തിലുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ചുമൊന്നും ആര്‍ക്കും സംശയമില്ല. പക്ഷെ ഏകദിനത്തില്‍ സൂര്യ വെറും നനഞ്ഞ പടക്കമാണ്. ഏകദിനത്തില്‍ തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല.

ഇങ്ങനെയൊരാളെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ഇറക്കി പരീക്ഷണം നടത്താന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അഗാര്‍ക്കര്‍ക്കു വലിയ താല്‍പ്പര്യമില്ല. ഈ കാരണത്താല്‍ തന്നെയാണ് ഏഷ്യാ കപ്പിലും ലോകകപ്പിലും സൂര്യയെ പരിഗണിക്കണമോയെന്നതിനെക്കുറിച്ച് അദ്ദേഹം കോച്ചുമായും ക്യാപ്റ്റനുമായും ചര്‍ച്ച ചെയ്യുന്നത്. ഇവരില്‍ നിന്നും അനുകൂല അഭിപ്രായം വന്നാല്‍ മാത്രമേ സൂര്യക്കു ടീമില്‍ ഇടം ലഭിക്കുകയുള്ളൂ.
ലോകകപ്പില്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ തിരികെയെത്തും. അതുകൊണ്ടു തന്നെ മധ്യനിരയില്‍ സൂര്യയുടെ സേവനം ടീമിനു ആവശ്യവുമില്ല. രാഹുല്‍, സൂര്യ എന്നിവര്‍ മാത്രമല്ല മലയാളി താരം സഞ്ജു സാംസണും മധ്യനിരയില്‍ നാല്, അഞ്ചു പൊസിഷനുകളില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്.
അതിനാല്‍ ലോകകപ്പില്‍ സൂര്യക്കു ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ രാഹുലായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നാണ് സൂചനകള്‍. ബാക്കപ്പായി സഞ്ജു, ഇഷാന്‍ കിഷന്‍ എന്നിവരിരൊലാരാള്‍ക്കായിരിക്കും അവസരം ലഭിക്കുക.
സൂര്യ നിലവില്‍ തീര്‍ച്ചയായും ലോകകപ്പ് പ്ലാനിന്റെ ഭാഗമാണ്. പക്ഷെ അദ്ദേഹം ബാക്കപ്പ് മാത്രമായിരിക്കും. രാഹുലും ശ്രേയസും തീര്‍ച്ചായും സൂര്യയേക്കാള്‍ മുന്നിലാണ്. റിഷഭ് കളിക്കാനിടയില്ലാത്തിനാല്‍ 15 അംഗ സ്‌ക്വാഡില്‍ ഒരു അഡീഷണല്‍ വിക്കറ്റ് കീപ്പറെ ഇന്ത്യക്കു ആവശ്യമാണ്. രോഹിത്തും രാഹുലുമായും അഗാര്‍ക്കര്‍ ഇതു ചര്‍ച്ച ചെയ്യുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.