സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 200ന് അടുത്ത് റണ്‍സിന്റെ ലീഡുമായി ഓസ്‌ട്രേലിയ മേധാവിത്വം നേടിക്കഴിഞ്ഞെങ്കിലും ഇന്ത്യ തോല്‍ക്കുമെന്ന് ഭയപ്പെടാന്‍ വരട്ടെ. ഇന്ത്യക്കു ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ ലീഡ് വഴങ്ങിയ ശേഷം വെന്നിക്കൊടി പാറിച്ചിരുന്നു. സ്വന്തം നാട്ടില്‍ ഒരിക്കല്‍ മാത്രമേ ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം ഓസീസ് ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയിട്ടുള്ളൂ. അതു 2008-09ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു.

പെര്‍ത്തിലായിരുന്നു ഓസീസിനു അന്നു പിഴച്ചത്. ഏറ്റവും കൗതുകകരമായ കാര്യം സിഡ്‌നി ടെസ്റ്റിലേതു പോലെ തന്നെ അന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 94 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഓസീസിനുണ്ടായിരുന്നത്. അന്നു ദക്ഷിണാഫ്രിക്ക നേടിയതു പോലെയൊരു വിസ്മയ വിജയം ഇനി ഇന്ത്യക്കും കുറിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സിഡ്‌നിയില്‍ ഓസീസ് പിടിമുറുക്കുന്ന കാഴ്ചയാണ് മൂന്നാം ദിനം കണ്ടത്. ഇപ്പോള്‍ 197 റണ്‍സിന്റെ വ്യക്തമായ ലീഡ് ആതിഥേയര്‍ നേടിക്കഴിഞ്ഞു. 94 റണ്‍സിന്റെ ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസ് മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 102 റണ്‍സെടുത്തിട്ടുണ്ട്. മാര്‍നസ് ലബ്യുഷെയ്ന്‍ (47*), സ്റ്റീവ് സ്മിത്ത് (29*) എന്നിവരാണ് ക്രീസില്‍. 300ന് മുകളിലുള്ള ഏതു ലക്ഷ്യവും ഇവിടെ ഇന്ത്യക്കു വെല്ലുവിളിയായേക്കും.
നേരത്തേ ഒന്നാമിന്നിങ്‌സ് ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ടെസ്റ്റില്‍ മേല്‍ക്കൈ നഷ്ടപ്പെടുത്തിയത്. 338 റണ്‍സെന്ന ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 194 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 50 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടപ്പെടുത്തിയ ഇന്ത്യ 244 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നു റണ്ണൗട്ടുകളും ഇന്ത്യന്‍ തകര്‍ച്ചയ്ക്കു വേഗം കൂട്ടി. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്. 50 റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയുമാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍.