For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെസിയെ വെറുപ്പാണോ? ലോകകപ്പ് നേടിയതില്‍ അസൂയയോ? തുറന്ന് പറഞ്ഞ് റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലാരാണ് ബെസ്‌റ്റെന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ടാവും. മെസിയും റൊണാള്‍ഡോയും തമ്മിലുള്ള 'ഗോട്ട്' പദവിക്കായുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളേറെയായി. ഏറെ നാള്‍ മെസിയോടൊപ്പം ഓടാന്‍ റൊണാള്‍ഡോക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോയെ ചിത്രത്തിലേ ഇല്ലാതാക്കി മെസി രാജകീയ സിംഹാസനത്തില്‍ തലയെടുപ്പോടെ ഇരിക്കുകയാണ്.

അര്‍ജന്റീനയെ വിശ്വ വിജയികളാക്കിയതോടെ മെസി ഒരേയൊരു ഗോട്ടായി മാറി. എന്നാല്‍ ഇപ്പോഴും മെസി-റൊണാള്‍ഡോ എന്നിവരിലെ ബെസ്റ്റിനെ സംബന്ധിച്ചുള്ള തര്‍ക്കം ആരാധകര്‍ക്കിടയില്‍ സജീവമാണ്. മെസിയോട് അധികം സൗഹൃദം കാട്ടാത്തയാളാണ് റൊണാള്‍ഡോ. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ മെസിയോട് റൊണാള്‍ഡോക്ക് ഇപ്പോഴും ശത്രുതയുണ്ടോ? എന്തുകൊണ്ടാണ് സൗഹൃദം കാട്ടാത്തത്? റൊണാള്‍ഡോ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.

'ശത്രുതയുണ്ടെന്ന് കരുതുന്നില്ല. അത്തരമൊരു ശത്രുതയുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു. കളത്തിലെ രണ്ട് മികച്ച പോരാളികള്‍ എന്നുമാത്രമാണ് പറയാനാവുക. റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്നവര്‍ക്ക് മെസിയെ വെറുക്കാനാവില്ല. മെസിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് റൊണാള്‍ഡോയേയും. രണ്ടുപേരും ഫുട്‌ബോളില്‍ ചരിത്രം രചിച്ചവരും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയവരുമാണ്.

ഞങ്ങളെ ലോകത്തില്‍ എല്ലായിടത്തും ബഹുമാനിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം'- പോര്‍ച്ചുഗല്‍ ന്യൂസ് ഔട്ട്‌ലെറ്റായ റെക്കോര്‍ഡിനോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. റയല്‍ മാഡ്രിഡ് വിട്ടതുമുതല്‍ റൊണാള്‍ഡോയുടെ കരിയറില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. യുവന്റസില്‍ പോയിട്ട് കാര്യമായൊന്നും നേടാനായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ പഴയ പിന്തുണയോ അംഗീകാരമോ ലഭിച്ചില്ല.

messi, ronaldo

അപമാനിതനായ പടിയിറക്കമാണ് യുണൈറ്റഡില്‍ റൊണാള്‍ഡോക്ക് ലഭിച്ചത്. ഇപ്പോള്‍ സൗദി ക്ലബ്ബിലേക്കെത്തിയെങ്കിലും അവിടെയും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല. അതേ സമയം പിഎസ്ജി വിട്ട് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കെത്തിയ മെസി ടീമിനെ കന്നി കിരീടത്തിലേക്കെത്തിച്ചു. മെസിയുടെ സാന്നിധ്യം മയാമിയെ മാറ്റിമറിച്ചുവെന്നതാണ് വസ്തുത. എന്നാല്‍ ഇതേ ഇംപാക്ട് സൃഷ്ടിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല.

താനും മെസിയും കരിയറിന്റെ പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. 'മെസി അവന്റേതായ വഴിയിലൂടെ പോകുന്നു, ഞാന്‍ എന്റേയും. ഞാനും അവനും യൂറോപ്പിന് പുറത്തും മികച്ച പ്രകടനം നടത്തും. ഈ പാരമ്പര്യം നിലനില്‍ക്കുന്നതാണ്. എന്നാല്‍ ശത്രുത അങ്ങനെയല്ല. 15 വര്‍ഷത്തോളമായി ഞങ്ങള്‍ കളിക്കുന്നു. ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്.

അവന്‍ എന്റെ സുഹൃത്താണെന്ന് ഞാന്‍ പറയില്ല. കാരണം ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചിട്ടില്ല. എന്നാല്‍ പ്രൊഫഷനില്‍ ഞങ്ങള്‍ സുഹൃത്തുക്കളും പരസ്പരം ബഹുമാനിക്കുന്നവരുമാണ്' - റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. നിലവിലെ എല്ലാ കണക്കുകളിലും റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുന്നിലാണ് മെസിയുള്ളത്. പോര്‍ച്ചുഗലിനെ ലോകകപ്പിലേക്കെത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചാല്‍ മാത്രമേ ഇനിയൊരു താരതമ്യത്തിന് സാധ്യതയുള്ളൂ.

നിലവില്‍ മെസിയോടൊപ്പം നില്‍ക്കാന്‍ റൊണാള്‍ഡോക്കാവില്ല. ഏറ്റവും ഒടുവിലായി ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള 30 താരങ്ങളുടെ ചുരക്കപ്പട്ടികയില്‍ നിന്നും റൊണാള്‍ഡോ പുറത്തായിരിക്കുകയാണ്. 2003ന് ശേഷം ഇതാദ്യമായാണ് റൊണാള്‍ഡോയില്ലാത്ത ബാലന്‍ദ്യോര്‍ ചുരക്കപ്പട്ടിക എത്തുന്നത്. ഇതില്‍ നിന്ന് തന്നെ റൊണാള്‍ഡോയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണെന്ന് വ്യക്തം. രണ്ടുപേരും ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ചവരാണ്.

ഇനിയൊരു ലോകകപ്പ് കളിക്കാന്‍ രണ്ടാള്‍ക്കും സാധിച്ചേക്കില്ല. ഇപ്പോള്‍ നിറം മങ്ങി നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് ഇനിയൊരു തിരിച്ചുവരവ് നടത്തി മെസിക്കൊപ്പമെത്താനുള്ള ബാല്യമുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ മെസിയോടൊപ്പം കളിച്ചവരിലെ ഏറ്റവും മികച്ച എതിരാളിയെന്ന വിശേഷണംകൊണ്ട് റൊണാള്‍ഡോ കളം വിടേണ്ടി വരുമെന്ന് തന്നെ വിലയിരുത്താം. തോറ്റുകൊടുക്കാത്ത മനസുമായി റോണോ വീണ്ടും മെസിക്കൊപ്പമെത്തുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, September 8, 2023, 15:43 [IST]
Other articles published on Sep 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+