For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl : 'ഒരേ ഒരു ധോണി', ഈ ആറ് റെക്കോഡുകളില്‍ എതിരാളികളില്ല, തിരുത്തുക വളരെ പ്രയാസം

ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ധോണി ഐപിഎല്ലില്‍ തുടരുന്നത് സിഎസ്‌കെയോടുള്ള വൈകാരിക ബന്ധംകൊണ്ടാണ്

1

ചെന്നൈ: എംഎസ് ധോണിയെന്ന പേര് ലോക ക്രിക്കറ്റില്‍ത്തന്നെ വലിയൊരു ബ്രാന്റാണ്. ധോണി നടന്നു നീങ്ങിയ വഴികള്‍ക്ക് പിന്നാലെ നടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും എതിരാളികളുടെ പേടി സ്വപ്‌നമാണ് ധോണി. നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറുമായെല്ലാം തന്റേതായ സാമ്രാജ്യം സ്ഥാപിക്കാന്‍ ധോണിക്ക് സാധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ധോണി.

സിഎസ്‌കെയിലേക്ക് വരുമ്പോള്‍ ടീമിന്റെ നട്ടെല്ല് ധോണിയാണ്. തലയെന്ന വിശേഷണം ചാര്‍ത്തിയാണ് ധോണിയെ സിഎസ്‌കെ ആരാധകര്‍ നെഞ്ചേറ്റുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ധോണി ഐപിഎല്ലില്‍ തുടരുന്നത് സിഎസ്‌കെയോടുള്ള വൈകാരിക ബന്ധംകൊണ്ടാണ്. ധോണിയെ ചുറ്റിയാണ് സിഎസ്‌കെയുടെ നിലനില്‍പ്പെന്ന് പറയാം. അവസാന സീസണിലെ ഉള്‍പ്പെടെ നാല് കിരീടങ്ങള്‍ ഇതിനോടകം സിഎസ്‌കെയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്.

2020ല്‍ പ്ലേ ഓഫ് കാണാതെ ചരിത്രത്തിലാദ്യമായി പുറത്തായപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ 2021ല്‍ കിരീടമുയര്‍ത്തിയാണ് ധോണിയും സംഘവും നടന്നത്. ധോണിയെന്നത് കേവലമൊരു പേരിനപ്പുറം വികാരം തന്നെയാണ്. ഇക്കാലയളവില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയിട്ടുള്ള ധോണി ഐപിഎല്ലില്‍ കുറിച്ച അപൂര്‍വ്വമായ ആറ് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പരിശീലകനെ നയിച്ച ക്യാപ്റ്റന്‍

പരിശീലകനെ നയിച്ച ക്യാപ്റ്റന്‍

ടീമിന്റെ പരിശീലകന്‍ കളിക്കാരനായിരുന്നപ്പോള്‍ നയിക്കാന്‍ ഭാഗ്യം ലഭിക്കുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ധോണിക്ക് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നിലവിലെ സിഎസ്‌കെയുടെ പരിശീലകരെല്ലാം ധോണിക്ക് കീഴില്‍ കളിച്ചവരെന്നതാണ് കൗതുകകരമായ കാര്യം. നിലവിലെ സിഎസ്‌കെയുടെ മുഖ്യ പരിശീലകനായി സ്റ്റീഫന്‍ ഫ്‌ളമിങ് നേരത്തെ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്.

ബാറ്റിങ് പരിശീലകനായ മൈക്കല്‍ ഹസി സിഎസ്‌കെയുടെ ആദ്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടിരുന്ന താരമാണ്. ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടാനും ഹസിക്കായിരുന്നു. സിഎസ്‌കെയുടെ ബൗളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിയാണ്. തമിഴ്‌നാടുകാരനായ അദ്ദേഹവും സിഎസ്‌കെയില്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. കളി പഠിപ്പിക്കുന്ന ആശാന്മാരെ നയിക്കുകയെന്ന അപൂര്‍വ്വ ഭാഗ്യം ലോക ക്രിക്കറ്റില്‍ത്തന്നെ ചുരുക്കം ചില ആളുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

20ാം ഓവറില്‍ കൂടുതല്‍ റണ്‍സ്

20ാം ഓവറില്‍ കൂടുതല്‍ റണ്‍സ്

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെന്ന പേരില്‍ പല വമ്പനടിക്കാരുമുണ്ടെങ്കിലും 20ാം ഓവറില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനുടമ ധോണിയാണ്. 20ാം ഓവറില്‍ 500 ലധികം റണ്‍സ് നേടിയ ഏക താരവും ധോണിയാണ്. നിലവില്‍ 564 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. ഒരു കാലത്ത് ധോണി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് പ്രകടനങ്ങള്‍ ആരാധകരെ വളരെയധികം ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ ഇന്ന് പഴയ പ്രതാപം ബാറ്റിങ്ങിലില്ലെങ്കിലും തന്റെ പ്രതിഭ പൂര്‍ണ്ണമായും നശിച്ചിട്ടില്ലെന്ന് അവസാന സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്ലേ ഓഫിലൂടെ ധോണി തെളിയിച്ചതാണ്. യുവതാരങ്ങള്‍ക്കൊന്നും ഇതുവരെ തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡായി ഇന്നും ഇത് ധോണിയുടെ പേരില്‍ തുടരുന്നു.

ഐപിഎല്ലില്‍ 100 മത്സരത്തില്‍ ക്യാപ്റ്റനാവുന്ന ആദ്യ താരം

ഐപിഎല്ലില്‍ 100 മത്സരത്തില്‍ ക്യാപ്റ്റനാവുന്ന ആദ്യ താരം

സിഎസ്‌കെയുടെ പ്രഥമ സീസണ്‍ മുതല്‍ നായകസ്ഥാനത്തുള്ളത് എംഎസ് ധോണിയാണ്. ധോണിയുടെ നായകമികവും പ്രകടനവുമാണ് സിഎസ്‌കെയുടെ വലിയ ആരാധക പിന്തുണക്ക് കാരണം. ഐപിഎല്ലില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനാവുന്ന ആദ്യത്തെ താരമെന്ന റെക്കോഡ് ധോണിയാണ് നേടിയത്. പല തവണ ഒറ്റക്ക് നിന്ന് സിഎസ്‌കെയെ വിജയത്തിലേക്കെത്തിക്കാനും ധോണിക്കായിട്ടുണ്ട്. 220 ഐപിഎഎല്‍ മത്സരം കളിച്ച് 39.55 ശരാശരിയില്‍ 4746 റണ്‍സ് നേടാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അന്താരാഷ്ട്ര ടി20 കരിയറിനെക്കാളും മികച്ച കരിയറാണ് ധോണി ഐപിഎല്ലില്‍ സൃഷ്ടിച്ചത്.

താരമെന്ന നിലയില്‍ കൂടുതല്‍ ഫൈനല്‍ കളിച്ചു

താരമെന്ന നിലയില്‍ കൂടുതല്‍ ഫൈനല്‍ കളിച്ചു

ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിച്ച താരമെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 14 ഐപിഎല്‍ സീസണുകളില്‍ നിന്ന് 10 തവണയാണ് ധോണി ഫൈനല്‍ കളിച്ചത്. ഇതില്‍ ഒമ്പത് തവണയും സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഒരു തവണ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് ധോണി ഫൈനല്‍ കളിച്ചത്. ഇതുവരെ നാല് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിക്കാന്‍ ധോണിക്കായി. രണ്ട് സീസണില്‍ സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട് പുറത്തിരിക്കേണ്ടി വന്നിരുന്നു. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഫൈനലുകളുടെ എണ്ണം ഇനിയും ഉയരുമായിരുന്നു. ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് സിഎസ്‌കെയെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

അഞ്ച് വ്യത്യസ്ത ബാറ്റിങ് പൊസിഷനില്‍ അര്‍ധ സെഞ്ച്വറി

അഞ്ച് വ്യത്യസ്ത ബാറ്റിങ് പൊസിഷനില്‍ അര്‍ധ സെഞ്ച്വറി

പൊതുവേ ഫിനിഷര്‍ റോളിലാണ് ധോണി കളിക്കാറുള്ളതെങ്കിലും ഏത് പൊസിഷനിലും തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. സാധാരണ രീതിയില്‍ ബാറ്റിങ് പൊസിഷന്‍ മാറി കളിക്കുന്നത് പല താരങ്ങള്‍ക്കും വലിയ തിരിച്ചടിയാവാറുണ്ട്. എന്നാല്‍ ധോണിക്കത് പ്രശ്‌നമേയല്ല. വ്യത്യസ്തമായ അഞ്ച് ബാറ്റിങ് പൊസിഷനില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക താരം ധോണിയാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം ടി20 അര്‍ധ സെഞ്ച്വറി നേടിയതെങ്കിലും ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാനും 23 അര്‍ധ സെഞ്ച്വറി നേടാനും ധോണിക്കായി.

വിക്കറ്റിന് പിന്നിലെ മായാജാലം

വിക്കറ്റിന് പിന്നിലെ മായാജാലം

വിക്കറ്റിന് പിന്നില്‍ ധോണി മായാജാലക്കാരനാണ്. അത്ഭുതപ്പെടുത്തുന്ന വേഗവും തന്റേതായ ശൈലിയും കൂടിച്ചേരുമ്പോള്‍ ധോണി ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനെ വിറപ്പിക്കുന്നു. 200ന് മുകളില്‍ മത്സരങ്ങളില്‍ ധോണി വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഇതില്‍ നിന്ന് 153 പുറത്താക്കലാണ് ധോണി നടത്തിയത്. ഇതില്‍ 114 ക്യാച്ചും 39 സ്റ്റംപിങ്ങും ഉള്‍പ്പെടും. സ്റ്റംപിന് പിന്നില്‍ മറ്റാര്‍ക്കും എളുപ്പം അനുകരിക്കാനാവാത്ത ശൈലി ധോണിക്കുണ്ട്. ഈ സീസണിലും വിക്കറ്റിന് പിന്നില്‍ ധോണി ഇറങ്ങുന്നതോടെ ഈ കണക്കുകള്‍ ഇനിയും ഉയരുമെന്നുറപ്പ്.

രണ്ടാം സ്ഥാനത്തുള്ള ദിനേഷ് കാര്‍ത്തിക് 144 പുറത്താക്കലുകളാണ് നടത്തിയത്. റോബിന്‍ ഉത്തപ്പ 90 പുറത്താക്കലുമായി മൂന്നാം സ്ഥാനത്തും 81 പുറത്താക്കലുമായി പാര്‍ഥിവ് പട്ടേല്‍ നാലാം സ്ഥാനത്തും 79 പുറത്താക്കലുമായി വൃദ്ധിമാന്‍ സാഹ അഞ്ചാം സ്ഥാനത്തുമാണ്. സ്റ്റംപിങ്ങിലും ധോണിയെ കടത്തിവെട്ടാന്‍ ആരുമില്ല. ധോണിയുടെ ആകെ പുറത്താക്കലിനെ മറികടക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന നിലവിലെ ഏക താരം കാര്‍ത്തിക് മാത്രമാണ്. എന്നാല്‍ അത് എളുപ്പമാവില്ല.

Story first published: Tuesday, January 18, 2022, 15:36 [IST]
Other articles published on Jan 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+