
ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ നേടിയ ചരിത്ര വിജയത്തോടെ എലൈറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 151 റണ്‍സിനായിരുന്നു ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഇംഗ്ലീഷ് കശാപ്പ്. 272 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിനു ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ മറുപടിയിയില്ലായിരുന്നു. കളി തീരാന്‍ എട്ടോവറുകള്‍ മാത്രം ശേഷിക്കെ വെറും 121 റണ്‍സിന് ഇംഗ്ലണ്ട് കൂടാരം കയറി.
ഇതോടെ ലോര്‍ഡ്‌സില്‍ ഇന്ത്യക്കു ടെസ്റ്റ് വിജയം സമ്മാനിച്ച മൂന്നാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോലി അവകാശിയായി. നേരത്തേ മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, എംഎസ് ധോണി എന്നിവര്‍ക്കു കീഴില്‍ മാത്രമേ ലോര്‍ഡ്‌സില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ടുള്ളൂ. 1986ലായിരുന്നു കപിലും സംഘവും ആദ്യമായി ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സിനെ കാല്‍ക്കീഴിലാക്കിയത്. ഇവിടെ വീണ്ടുമൊരു വിജയത്തിനു വേണ്ടി 2014 വരെ ഇന്ത്യക്കു കാത്തിരിക്കേണ്ടി വന്നു. ധോണിയാണ് ടീമിനു രണ്ടാം ജയം സമ്മാനിച്ചത്. ഇപ്പോള്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ പിന്‍ഗാമി കൂടിയായ കോലിക്കു കീഴില്‍ ഇന്ത്യ മൂന്നാമത്തെ വിജയം ലോര്‍ഡ്‌സില്‍ കൊയ്തിരിക്കുകയാണ്.

ടെസ്റ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ലോകത്തിലെ നാലാമത്തെ ക്യാപ്റ്റനായും കോലി മാറി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡിനെ പിന്തള്ളിയാണ് കോലി നാലാംസ്ഥാനത്തേക്കു കയറിയത്. 63 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന്റെ 37ാമത്തെ വിജയമായിരുന്നു ഇത്. 74 ടെസ്റ്റുകളില്‍ നിന്നും 36 വിജയങ്ങളുള്ള ലോയ്ഡിനെ കോലി പിന്നിലാക്കുകയായിരുന്നു.
ഇനി കോലിക്കു മുന്നിലുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ഗ്രേയം സ്മിത്ത്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ്. 109 ടെസ്റ്റുകളില്‍ നിന്നും 53 വിജയങ്ങളോടെ സ്മിത്തിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. പോണ്ടിങിനാണ് രണ്ടാംസ്ഥാനം. 77 ടെസ്റ്റുകളില്‍ നിന്നും 48 വിജയങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 57 ടെസ്റ്റുകളില്‍ നിന്നും 41 വിജയങ്ങളോടെ വോ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യ എട്ടു വിക്കറ്റിന് 298 റണ്‍സില്‍ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യ നല്‍കിയ വിജയലക്ഷ്യം ഇംഗ്ലണ്ടിനു ആഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്വന്തം അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓപ്പണര്‍മാരായ റോറി ബേണ്‍സിനെയും ഡൊമിനിക്ക് സിബ്ലിയെയും പുറത്താക്കിയ ഇന്ത്യ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
ഒരു ഘട്ടത്തില്‍ ഏഴിന് 90 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ 30 റണ്‍സിന്റെ കൂട്ടുകെട്ടുമായി പിന്നീട് ഇംഗ്ലണ്ട് പിടിച്ചുനിന്നു. ഇതോടെ മല്‍സരം സമനിലയിലേക്കു നീങ്ങുമെന്ന് പലു കരുതുകയും ചെയ്തു. എന്നാല്‍ 120ല്‍ വച്ച് ഓലി റോബിന്‍സണിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. അടുത്ത ഓവറില്‍ ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് മുഹമ്മദ് സിറാജ് ഇന്ത്യക്കു ആവേശോജ്വല വിജയം സമ്മാനിക്കുകയായിരുന്നു.
ഇംഗ്ലീഷ് നിരയില്‍ മൂന്നു പേര്‍ മാത്രമേ മൂന്നക്കം കടന്നുള്ളൂ. 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ജോസ് ബട്‌ലര്‍ 25ഉം മോയിന്‍ അലി 13ഉം റണ്‍സെടുത്തു. നാലു വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകളെടുത്തു.