റണ്‍ചേസിങില്‍ മിടുക്കനാണെങ്കിലും സ്‌കോര്‍ പ്രതിരോധിച്ച് ടീമിനെ വിജയിപ്പിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറെ പിന്നിലാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ 156 റണ്‍സ് പ്രതിരോധിക്കാനാവാതെ ഇന്ത്യ വന്‍ തോല്‍വിയിലേക്കു വീണിരുന്നു. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം കോലിക്കു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മല്‍സരത്തില്‍ 124 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാതെ ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. അന്നും എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പതനം.

റണ്‍സ് പ്രതിരോധിച്ച് എങ്ങനെ ടീമിനെ വിജയിപ്പിക്കാമെന്ന് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കോലി കണ്ടു പഠിക്കണം. ചെറിയ സ്‌കോര്‍ പോലും തന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിച്ച് ടീമിനു വിജയം നേടിക്കൊടുക്കാന്‍ അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു.
160ന് റണ്‍സില്‍ താഴെ പ്രതിരോധിച്ച് ടി20യില്‍ സ്വന്തം ടീമിനെ വിജയിപ്പിച്ച 10 ക്യാപ്റ്റന്‍മാരുടെ കണക്കെടുത്താല്‍ അക്കൂട്ടത്തില്‍ കോലിക്കു എട്ടാംസ്ഥാനം മാത്രമേയുള്ളൂ. വെറും 22.2 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി. കോലിക്കും പിന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്വെയ്റ്റ് (12.5), നിലവിലെ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ (11.1) എന്നിവരാണ്.

ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ധോണിയുണ്ട്. 44.4 ശതമാനം മല്‍സരങ്ങളില്‍ അദ്ദേഹത്തിന് 160ല്‍ താഴെ റണ്‍സ് പ്രതിരോധിച്ചു വിജയിക്കാനായിട്ടുണ്ട്. ധോണിക്കും മുകളില്‍ തലപ്പത്തുള്ളത് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയാണ്. അസാധാരണ വിജയശതമാനമാണ് അദ്ദേഹത്തിനുള്ളത്. 70 ശതമാനം വിജയശരാശരിയുമായാണണ് ഡുപ്ലെസി ഒന്നാംസ്ഥാനത്തിനു അവകാശിയായത്. ധോണിക്കു പിന്നില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ സമി (35.7 ശതമാനം), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (33.3), ബംഗ്ലാദേശിന്റെ മശ്ഷറെ മൊര്‍ത്തസ (33.3), പാകിസ്താന്റെ ഷാഹിദ് അഫ്രീഡി (26.7), ന്യൂസിലാന്‍ഡിന്റെ ഡാനിയേല്‍ വെറ്റോറി (25) എന്നിവരാണ്. ഇവര്‍ക്കെല്ലാം താഴെയാണ് കോലിയുടെ സ്ഥാനം.
അതേസമയം, മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 156 റണ്‍സാണ് നേടിയത്. കോലിയുടെ (77*) ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ 130 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ച ഇന്ത്യയെ 160ന് അടുത്തെത്തിച്ചത്. മറുപടിയില്‍ ജോസ് ബട്‌ലറുടെ (83*) വണ്‍മാന്‍ ഷോ ഇന്ത്യയുടെ കഥ കഴിച്ചു. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.