ഓസ്‌ട്രേലിയക്കതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമില്‍ സിക്‌സറുകള്‍ അടിക്കുന്ന കാര്യത്തില്‍ താരങ്ങള്‍ തമ്മില്‍ ചെറിയൊരു മല്‍സരം തന്നെ നടന്നിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം നേടി ടോപ്‌സ്‌കോററായ താരം കൂടിയാണ് അദ്ദേഹം. അഞ്ചു മല്‍രങ്ങളില്‍ നിന്നും റുതുരാജിന്റെ സമ്പാദ്യം 223 റണ്‍സായിരുന്നു. ഇന്ത്യയെ 4-1നു ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ചില കളിക്കാര്‍ തമ്മില്‍ സിക്‌സറുകളുടെ കാര്യത്തില്‍ ചെറിയൊരു മല്‍സരം തന്നെ നടന്നിരുന്നു. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു തയ്യാറെടുക്കാന്‍ ഞങ്ങള്‍ക്കു മതിയായ സമയമൊന്നും ലഭിച്ചില്ല. എന്നാല്‍ ഓസീസുമായി സമാപിച്ച ടി0 പരമ്പരയ്ക്കു മുമ്പ് ഞങ്ങള്‍ക്കു ഇതിനു സാധിച്ചിരുന്നു.

വളരെ രസകരമായിട്ടാണ് ഞങ്ങള്‍ അന്നു തയ്യാറെടുത്തത്. പരിശീലനത്തില്‍ സിക്‌സറുകളടിക്കുന്നത് നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു. ടീമിനുള്ളിലെ സിക്‌സര്‍ മല്‍സരത്തില്‍ റിങ്കു സിങും യശസ്വി ജയ്‌സ്വാളും മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലായിരുന്നുവെന്നും സ്റ്റാര്‍ സ്പോര്‍ട്‌സിനോടു സംസാരിക്കവെ റുതുരാജ് വെളിപ്പെടുത്തി.
റുതുരാജും ജയ്‌സ്വാളുമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആദ്യ കളിയില്‍ ജയ്‌സ്വാളിന്റെ പിഴവ് കാരണം ബോള്‍ നേരിടും മുമ്പ് റുതുരാജ് ഡയമണ്ട് ഡെക്കായി ക്രീസ് വിട്ടെങ്കിലും പിന്നീടുള്ള മല്‍സരങ്ങളില്‍ മികച്ച തിരിച്ചുവരവ് ഈ ജോടി നടത്തി.
ജയ്സ്വാള്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചപ്പോള്‍ പതിയെ തുടങ്ങി പിന്നീട് ടോപ് ഗിയറിലേക്കു കയറുന്നതായിരുന്നു ജയ്‌സ്വാളിന്റെ ബാറ്റിങ് ശൈലി. ജയ്‌സ്വാളിന്റെ അറ്റാക്കിങ് ശൈലിയാണ് തങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയത്തിനു കാരണമെന്നു റുതുരാജ് വെളിപ്പെടുത്തി.
കൂടുതലായും യശസ്വിയാണ് ആദ്യത്തെ ബോള്‍ മുതല്‍ അറ്റാക്കിങ് ഷോട്ടുകള്‍ക്കു മുതിരാറുള്ളത്. പിന്നോട്ടു വലിയുന്ന തരത്തിള്ള താരമല്ല അവന്‍. എനിക്കു കുറച്ചു റിസ്‌കുകളെടുത്ത ശേഷം ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് കളിക്കുകയാണ് വേണ്ടിയിരുന്നത്.
ക്രീസിന്റെ മറുഭാഗത്തു യശസ്വിയെപ്പോലെയൊരാള്‍ ആഞ്ഞടിക്കുമ്പോള്‍ മറുഭാഗത്തു പിടിച്ചുനില്‍ക്കേണ്ടത് എന്നെ സംബന്ധിച്ച് നിര്‍ണായകമാണ്. അവനു സ്വയം പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയും വേണ്ടിയിരുന്നു. യശസ്വിക്കൊപ്പം ബാറ്റ് ചെയ്യുന്നതു താന്‍ ഏറെ ആസ്വദിക്കുന്നതായും റുതുരാജ് വിശദമാക്കി.

ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയിലേക്കു വന്നാല്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തവരുടെ നിരയില്‍ തലപ്പത്ത് റുതുരാജായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 55.75 ശരാശരിയില്‍ 159.28 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 223 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്.
കൂടുതല്‍ റണ്ണെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാംസ്ഥാനത്തായിരുന്നു ജയ്‌സ്വാള്‍. 144 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവായിരുന്നു രണ്ടാംസ്ഥാനത്ത്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 168.29 സ്‌ട്രൈക്ക് റേറ്റിലാണ് ജയ്‌സ്വാള്‍ 138 റണ്‍സെടുത്തത്. ഒരു ഫിഫ്റ്റി ഇതിള്‍പ്പെടും.
റിങ്കു സിങാവട്ടെ നാലു ഇന്നിങ്‌സുകളില്‍ നിന്നും 175 സ്‌ട്രൈക്ക് റേറ്റോടെ 105 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സായിരുന്നു. റുതുരാജ്, ജയ്സ്വാൾ, റിങ്കു ഈ മൂന്നു പേരില്‍ പരമ്പരയില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരം റുതുരാജായിരുന്നു. 10 സിക്‌സറുകളാണ് താരം പറത്തിയത്. ജയ്‌സ്വാള്‍ ഏഴു സിക്‌സറുകളടിച്ചപ്പോള്‍ റിങ്കു നാലു സിക്‌സറുകളും നേടിയിരുന്നു.