For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍

സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താന്‍ എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ടെന്നു പ്രസിഡന്റ് സൗരവ് ഗാംഗുലി കത്ത് മുഖേന വിവിധ അസോസിയേഷനുകളെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇനി വിദേശ താരങ്ങള്‍ക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ കളിക്കാരെ മാത്രം വച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഔദ്യോഗിക തീരുമാനമെടുത്താല്‍ ഫിക്‌സ്ചര്‍, വേദി എന്നിവയടക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി.

യാത്രാ വിലക്ക്

കൊവിഡ്-19നെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിലക്ക് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സപ്തംബര്‍-ഒക്ടോബര്‍ മാസത്തോടെ ഇതു നീങ്ങുമെന്നാണ് പ്രതീക്ഷയെന്നു പട്ടേല്‍ വ്യക്തമാക്കി.
വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ സീസണുകളിലേതു പോലെ തന്നെ ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ഐപിഎല്‍ നടക്കില്ല എന്ന് ഇതിനു അര്‍ഥമില്ല. വിദേശ താരങ്ങള്‍ക്കു പങ്കെടുക്കാനായില്ലെങ്കില്‍ നമ്മുടെ കളിക്കാരെ മാത്രം വച്ച് ഐപിഎല്‍ സംഘടിപ്പിക്കുമെന്നും പട്ടേല്‍ പറഞ്ഞു.

എല്ലാവരും ആഗ്രഹിക്കുന്നു

ഐപിഎല്‍ റദ്ദാക്കുന്നതിനോട് ആരും യോജിക്കുന്നില്ല. ടൂര്‍ണമെന്റ് നടക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബ്രോഡ്കാസ്റ്റര്‍മാര്‍ വളരെ പോസിറ്റിവായി തന്നെയാണ് ഐപിഎല്ലിനെ കാത്തിരിക്കുന്നത്. താരങ്ങളും കണിക്കണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിലേറെയായി അവരെല്ലാം വീട്ടില്‍ തന്നെ കഴിയുകയാണ്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ഐപിഎല്‍ വേണമെന്നാണ്.
എന്നാല്‍ ലോകകപ്പ് മാറ്റുമോയെന്നതിനെക്കുറിച്ച് ഐസിസി വേഗം തന്നെ തീരുമാനമെടുക്കേണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ഫ്രാഞ്ചൈസികള്‍, താരങ്ങള്‍ എന്നിവരടക്കം എല്ലാവര്‍ക്കും തയ്യാറെടുപ്പുകള്‍ തുടങ്ങാനാവുകയുള്ളൂവെന്നും പട്ടേല്‍ വ്യക്തമാക്കി.

ഗാംഗുലിയുടെ കത്ത്

ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്നും തയ്യാറായി ഇരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ അസോസിയേഷനുകള്‍ക്കു കഴിഞ്ഞ ദിവസം ഗാംഗുലി കത്തയച്ചിരുന്നു. ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തിലും ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈ വര്‍ഷമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു.
അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് വൈകാതെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ വിശദമാക്കിയിരുന്നു.

ആരംഭിക്കേണ്ടിയിരുന്നത് മാര്‍ച്ച് 29ന്

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വച്ചു. ഇതിനിടെയാണ് ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ ഏപ്രില്‍ 15നു ശേഷവും തുടര്‍ന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ 4,000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരിക.

Story first published: Friday, June 12, 2020, 12:25 [IST]
Other articles published on Jun 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+