
ടി20 ലോകകപ്പില്‍ ഇത്തവണ രണ്ടാമത്തെ ഹാട്രിക്കും പിറന്നിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്ന് മല്‍സരത്തില്‍ ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് റെക്കോര്‍ഡുമായി മിന്നിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഹാട്രിക് കൊയ്ത മൂന്നാമത്തെയും ലങ്കയുടെ ആദ്യത്തെയും താരമായി അദ്ദേഹം മാറുകയും ചെയ്തു.
ഓസ്‌ട്രേലിയയുടെ പേസ് ഇതിഹാസം ബ്രെറ്റ് ലീ, അയര്‍ലാന്‍ഡിന്റെ കേര്‍ട്ടിസ് കാംപെര്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ നേരത്തേ ഹാട്രിക് കൊയ്തിട്ടുള്ളത്. ഇവര്‍ക്കൊപ്പം ഇപ്പോള്‍ ഹസരംഗയും ചേര്‍ന്നിരിക്കുകയാണ്. 2007ലെ പ്രഥമ ലോകകപ്പില്‍ ഗ്ലാദേശിനെതികേയായിരുന്നു ലീയുടെ ഹാട്രിക്കെങ്കില്‍ ഇത്തവണത്തെ സൂപ്പര്‍ 12നു മുന്നോടിയായുള്ള യോഗ്യതാ റൗണ്ടില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേയാണ് കാംപെര്‍ ഹാട്രിക് നേടിയത്.
സൗത്താഫ്രിക്കയ്‌ക്കെതിരായ കളിയിലെ ഹാട്രിക്കോടെ മറ്റൊരു വമ്പന്‍ നേട്ടവും കൂടി ഹസരംഗ സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തിലും ടി20യിലും ഹാട്രിക്കിന് അവകാശിയായ നാലാമത്തെ താരമായും അദ്ദേഹം മാറി. ഈ ലിസ്റ്റിലും ബ്രെറ്റ് ലീയുണ്ട്. മറ്റു രണ്ടു പേരും ലങ്കന്‍ താരങ്ങളാളെന്നതാണ് കൗതുകകരമായ കാര്യം. മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയും മറ്റൊരു മുന്‍ താരമായ തിസാര പെരേരയുമാണ് നേരത്തേ രണ്ടു ഫോര്‍മാറ്റുകളിലും ഹാട്രിക്ക് നേടിയിട്ടുള്ളത്.
സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരോ ഓവറിലായിരുന്നില്ല ഹസരംഗയുടെ ഹാട്രിക് നേട്ടം. മറിച്ച് രണ്ട് ഓവറുകളിലെ അടുത്തടുത്ത ബോളുകളിലായിരുന്നു. 15ാം ഓവറിലെ അവസാനത്തെ ബോളില്‍ അപകടകാരിയായ എയ്ഡന്‍ മര്‍ക്രാമിനെ ബൗള്‍ഡാക്കിയാണ് ഹസരംഗ ഹാട്രിക്കിലേക്കുള്ള തുടക്കമിട്ടത്. 19 റണ്‍സെടുത്തായിരുന്നു മര്‍ക്രാമിന്റെ മടക്കം. 18ാം ഓവറിലാണ് ഹസരംഗ പിന്നീട് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ തന്നെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റനും ടോപ്‌സ്‌കോററുമായ ടെംബ ബവുമയെ അദ്ദേഹം പതും നിസങ്കയ്ക്കു സമ്മാനിച്ചു. തുടര്‍ന്നു ക്രീസിലെത്തിയത് ഡ്വെയ്ന്‍ പ്രെട്ടോറിയസായിരുന്നു. ആദ്യ ബോൡ പ്രെട്ടോറിയസ് രാജപക്ഷയ്ക്കു ക്യാച്ച് നല്‍കിയതോടെ ഹസരംഗ ഹാട്രിക്കും പൂര്‍ത്തിയാക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സിനാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്.

അതേസമയം, ഹസരംഗയുടെ ഹാട്രിക്കിനും കളിയില്‍ ലങ്കയെ രക്ഷിക്കാനായില്ല. നാലു വിക്കറ്റിനു സൗത്താഫ്രിക്ക മല്‍സരത്തില്‍ ജയിച്ചുകയറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക നിശ്ചിത ഓവറില്‍ 142 റണ്‍സിന് ഓള്‍ഔട്ടായി. ഓപ്പണര്‍ പതും നിസങ്ക (72) മാത്രമേ ലങ്കന്‍ നിരയില്‍ തിളങ്ങിയുള്ളൂ. 58 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചരിത് അസലെന്‍ക 21ഉം ക്യാപ്റ്റന്‍ ദസുന്‍ ഷനക 11 റണ്‍സുമെടുത്തു പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത തബ്രെയ്‌സ് ഷാംസിയും ഡ്വെയ്ന്‍ പ്രെട്ടോറിയും ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. ആന്റിച്ച് നോര്‍ക്കിയക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
മറുപടിയില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു സൗത്താഫ്രിക്ക വിജയത്തിലെത്തുകയായിരുന്നു. 46 റണ്‍സെടുത്ത നായകന്‍ ടെംബ ബവുമയാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. എന്നാല്‍ സൗത്താഫ്രിക്കയുടെ യഥാര്‍ഥ ഹീറോകള്‍ ഡേവിഡ് മില്ലറും കാഗിസോ റബാഡയുമാണ്. അപരാജമായ ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 34 റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു നാടകീയ വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം സൗത്താഫ്രിക്ക ഇതു നേടിയെടുക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലെന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, മഹീഷ് തീക്ഷണ.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ് ഷംസി.