For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച അറിയാം- സഞ്ജുവിന് സാധ്യതയില്ല, സാധ്യതാ ടീം നോക്കാം

അടുത്ത മാസമാണ് ലോകകപ്പ് അരങ്ങേറുന്നത്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. ഇന്നു ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയെന്ന് ബിസിസിഐ ഒഫീഷ്യല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇംഗ്ലണ്ടിലുള്ള കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി ചേതന്‍ ശര്‍മയുടെ കീഴിലുളള സെലക്ഷന്‍ കമ്മിറ്റി നേരത്തേ തന്നെ ചര്‍ച്ച നടത്തി ലോകകപ്പ് ടീമിനെക്കുറിച്ച് ധാരണയിലെത്തിയിരുന്നു. ഓവലില്‍ സമാപിച്ച നാലാം ടെസ്റ്റിനു മുമ്പായിരുന്നു ഇത്.

ടീമിലെ ചില കളിക്കാരുടെ കാര്യത്തില്‍ മാത്രമായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്. ഇപ്പോള്‍ അതും പരിഹരിച്ച് അന്തിമ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുത്ത ടീമിനെക്കുറിച്ച് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തു വച്ച് ചേതന്‍ ശര്‍മയും മറ്റു സെലക്ടര്‍മാരും ബുധനാഴ്ച വീണ്ടും ഇംഗ്ലണ്ടിലുള്ള ശാസ്ത്രി, കോലി എന്നിവരുടെ അഭിപ്രായം തേടുമെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറിയും സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജയ് ഷായും ഈ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 ഇന്ത്യന്‍ ടീം മാഞ്ചസ്റ്ററിലേക്ക്

ഇന്ത്യന്‍ ടീം മാഞ്ചസ്റ്ററിലേക്ക്

കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇന്നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനായി യാത്ര തിരിക്കും. ഈ കാരണത്താലാണ് ലോകകപ്പ് ടീം പ്രഖ്യാപനം ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുന്നത്. ടീം ഇന്നു യാത്രയില്‍ ആയിരിക്കുമെന്നതിനാലാണ് അവസാന വട്ട ചര്‍ച്ചയും ലോകകപ്പ് ടീം പ്രഖ്യാപനവും ബുധനാഴ്ചത്തേക്കു മാറ്റിയതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ശാസ്ത്രി നിലവില്‍ കൊവിഡ് ബാധിച്ച് ടീം ഹോട്ടലില്‍ തന്നെ കഴിയുകയാണ്. ബുധനാഴ്ച നടക്കാനിരിക്കുന്ന അവസാന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല.
ശാസ്ത്രിക്കു നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ, ഇതു മാറ്റിനിര്‍ത്തിയാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല. അതുകൊണ്ടു തന്നെ ബുധനാഴ്ചത്തെ കോണ്‍ഫറന്‍സ് കോളില്‍ അദ്ദേഹത്തിനു പങ്കെടുക്കാനാവും. നാളത്തെ ആരോഗ്യസ്ഥിസി കൂടി പരിഗണിച്ചായിരിക്കും ഇത്. നേരത്തേ തന്നെ ഞങ്ങള്‍ ടീമിനെക്കുറിച്ച് ചര്‍ച്ച നടത്തിയതാണ്. അതുകൊണ്ടു തന്ന ശാസ്ത്രിക്കു ബുധനാഴ്ച പങ്കെടുക്കാനായില്ലെങ്കിലും കുഴപ്പമില്ലെന്ന് ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

 18-20 പേരുള്‍പ്പെടുന്ന ടീം

18-20 പേരുള്‍പ്പെടുന്ന ടീം

ലോകകപ്പിനു 15 അംഗ ടീമിനെ തിരഞ്ഞെടുക്കാനാണ് ഐസിസി രാജ്യങ്ങള്‍ക്കു അനുമതി നല്‍കിയിട്ടുള്ളത്. ഇതിനകം ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെല്ലാം പ്രഖ്യാപിച്ച ടീമുകളിലും 15 പേരാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സംഘത്തില്‍ 18-20 കളിക്കാര്‍ ഉണ്ടായേക്കുമെന്നാണ് വിവരം. 15ല്‍ കൂടുതല്‍ വരുന്ന താരങ്ങളുടെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്ന് ഐസിസി നേരത്തേ വ്യക്തമാക്കിയിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫുമാരടക്കം ഒരു സംഘത്തില്‍ പരമാവധി 30 പേരെ ഒരു രാജ്യത്തിന് ഉള്‍പ്പെടുത്താം. കഴിഞ്ഞ എഡിഷന്‍ വരെ ഇത് 23 ആയിരുന്നു. കൊവിഡ് മഹാരിയെ തുടര്‍ന്നുണ്ടായ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. 30ല്‍ കൂടുതല്‍ പേരെ ഏതെങ്കിലും ടീം ലോകകപ്പിനായി കൊണ്ടു വരികയാണെങ്കില്‍ അധികച്ചെലവും അതാത് ക്രിക്കറ്റ് ബോര്‍ഡുകളുടെ ചുമതലയാണ്.

 ഇന്ത്യന്‍ ടീം സെലക്ഷന്‍

ഇന്ത്യന്‍ ടീം സെലക്ഷന്‍

ലോകകപ്പ് ടീമില്‍ ചിലരുടെ റോളുകളിലാണ് സെലക്ഷന്‍ കമ്മിറ്റിക്കു തലവേദനയുണ്ടായിരുന്നത്. അതിലൊന്ന് സ്പിന്നര്‍മാരുടെ കാര്യത്തിലാണ്. യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പുള്ള സ്പിന്നര്‍മാര്‍. മൂന്നാമത്തെ സ്പിന്നറുടെ സ്ഥാനത്തിനായി വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ ചഹാറും തമ്മിലാണ് മല്‍സരം. മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്തിയിരുന്നു. രാഹുലാവട്ടെ ഇന്ത്യക്കു വേണ്ടി ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലും അവസാനമായി ശ്രീലങ്കയില്‍ നടന്ന പരമ്പരയിലും തിളങ്ങിയിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുക റിഷഭ് പന്ത് തന്നെയായിരിക്കും. ആവശ്യമെങ്കില്‍ കെഎല്‍ രാഹുലിനെയും ഇന്ത്യക്കു വിശ്വസിച്ച് ഈ ദൗത്യമേല്‍പ്പിക്കാം. മൂന്നാമത്തെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് കൂടുതല്‍ സാധ്യതയുള്ളത്. മലയാളി താരം സഞ്ജു സാംസണും സ്ഥാനം മോഹിച്ച് രംഗത്തുണ്ടെങ്കിലും അവസാനമായി ശ്രീലങ്കയില്‍ നടന്ന പരമ്പരയിലെ മോശം പ്രകടനം തിരിച്ചടിയാവുന്നുണ്ട്. ലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ സഞ്ജുവിന് തീര്‍ച്ചയായും മുന്‍തൂക്കം ലഭിക്കുമായിരുന്നു. പക്ഷെ അദ്ദേഹം സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയായിരുന്നു.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ മുമ്പത്തേതു പോലെ അധികം ബൗള്‍ ചെയ്യാത്തതിനാല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും ഇടം പടിക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനം ശര്‍ദ്ദുലിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ സൂര്യകുമാര്‍ യാദവിനു സ്ഥാനമുറപ്പാണ്. പക്ഷെ ശ്രേയസ് അയ്യര്‍ക്കു ഇടം ലഭിക്കുമോയെന്നു കണ്ടറിയണം. പരിക്ക് ഭേദമായ ശ്രേയസ് ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്.
ഓപ്പണിങ് സ്ഥാനത്തേക്ക് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയോടൊപ്പം കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ കൂടിയെത്തും. വെടിക്കെട്ട് താരം പൃഥ്വി ഷായും അവസരം പ്രതീക്ഷിക്കുന്നുണ്ട്. വലിയ സംഘത്തെ തിരഞ്ഞെടുത്താല്‍ പൃഥ്വിക്കും നറുക്കുവീഴും. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഉറപ്പാണ്. പൂര്‍ണ ഫിറ്റാണെങ്കില്‍ ഭുവനേശ്വര്‍ കുമാറും ടീമിന്റെ ഭാഗമാവും. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലേക്കു അവസരം കാത്തുനില്‍പ്പുണ്ട്.

 ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യന്‍ സാധ്യതാ ടീം

സ്ഥാനമുറപ്പുള്ള 14 പേര്‍- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍.

എക്‌സ്ട്രാ ഓപ്പണര്‍- ശിഖര്‍ ധവാന്‍/ പൃഥ്വി ഷാ
റിസര്‍വ് വിക്കറ്റ് കീപ്പര്‍- ഇഷാന്‍ കിഷന്‍/ സഞ്ജു സാംസണ്‍
എക്‌സ്ട്രാ സ്പിന്നര്‍- വരുണ്‍ ചക്രവര്‍ത്തി/ രാഹുല്‍ ചാഹര്‍
ഇടംകൈയന്‍ പേസര്‍- ചേതന്‍ സക്കരിയ/ ടി നടരാജന്‍
ഫിറ്റ്‌നസ് കാത്തിരിക്കുന്നത്- വാഷിങ്ടണ്‍ സുന്ദര്‍
ജഡേജയുടെ ബാക്കപ്പ്- അക്ഷര്‍ പട്ടേല്‍/ ക്രുനാല്‍ പാണ്ഡ്യ

Story first published: Tuesday, September 7, 2021, 19:14 [IST]
Other articles published on Sep 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+