ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ആർ അശ്വിൻ. സഞ്ജു നൽകുന്ന വെടിക്കെട്ട് തുടക്കങ്ങൾ ടീം ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും താരം അത് തുടരണമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു. പവർപ്ലേ ഓവറുകളിൽ സഞ്ജുവിന്റെ കടന്നാക്രമണം കളിയുടെ ഗതി മാറ്റാൻ ശേഷിയുള്ളതാണെന്ന് അശ്വിൻ നിരീക്ഷിക്കുന്നു.
'24 ഓഫ് 15; ഇന്ത്യക്ക് വേണ്ടത് ഇതാണ്'
സഞ്ജു സാംസൺ നൽകുന്ന ചെറിയ ഇന്നിംഗ്‌സുകൾ പോലും വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ടെന്ന് അശ്വിൻ പറഞ്ഞു. "സഞ്ജുവിന് ഫൈനൽ വരെ സ്ഥിരമായി 15 പന്തിൽ 24, 15 പന്തിൽ 28, അല്ലെങ്കിൽ 17 പന്തിൽ 30 എന്നിങ്ങനെ റൺസ് നൽകാൻ സാധിച്ചാൽ, ഇന്ത്യൻ ടീമിന് അത് വലിയ മുതൽക്കൂട്ടാകും. അത്തരത്തിലുള്ള പറക്കും തുടക്കങ്ങൾ (Flying Start) കളിയുടെ ഗതി തന്നെ മാറ്റും. സഞ്ജു ക്രീസിൽ ഉറച്ചുനിന്നാൽ വലിയ സ്കോറുകൾ നേടാൻ അദ്ദേഹത്തിന് പ്രയാസമില്ല," അശ്വിൻ വ്യക്തമാക്കി.

സഞ്ജുവിനോട് അശ്വിന്റെ അഭ്യർത്ഥന
ലഭിക്കുന്ന മികച്ച തുടക്കങ്ങൾ പാഴാക്കാതെ വലിയ സ്കോറുകളാക്കി മാറ്റാൻ സഞ്ജു ശ്രദ്ധിക്കണമെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. "സഞ്ജൂ, ഇത് നിന്റെ നിമിഷമാണ്. ലഭിക്കുന്ന തുടക്കം മുതലാക്കി മുന്നേറണം. ഇതിലും വലിയൊരു വേദിയും പ്ലാറ്റ്‌ഫോമും ഇനി നിനക്ക് ലഭിക്കാനില്ല. ഈ അവസരം നീ കൃത്യമായി വിനിയോഗിക്കണം," അശ്വിൻ പറഞ്ഞു. സഞ്ജു ക്രീസിൽ അൽപ്പനേരം കൂടി നിലയുറപ്പിക്കുന്നത് എതിരാളികളുടെ ആത്മവിശ്വാസം തകർക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു നൽകിയ മികച്ച തുടക്കം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചിരുന്നു. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ 'വെർച്വൽ ക്വാർട്ടർ ഫൈനലിലും' സഞ്ജുവിനെ ഓപ്പണറായി തന്നെ ഇന്ത്യ നിലനിർത്തിയേക്കും. അശ്വിൻ പറഞ്ഞതുപോലെ ഒരു വലിയ ഇന്നിംഗ്സ് സഞ്ജുവിൽ നിന്ന് പിറന്നാൽ ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം അനായാസമാകും. ഈഡൻ ഗാർഡൻസിലെ വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.
T20 World Cup 2026: സഞ്ജു തുടങ്ങി, പിന്നാലെ ബാറ്റെടുത്തവരെല്ലാം ആഞ്ഞുവീശി.. പുതിയ റെക്കോഡ്
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന നിർണായക സൂപ്പർ 8 മത്സരത്തിൽ സിംബാബ്‍വെയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ സെമി പ്രവേശന സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 256 എന്ന വലിയ ടോട്ടലാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ സിംബാബ്‍വെയ്ക്ക് മുന്നിൽ പടുത്തുയർത്തിയത്. 55 റൺസ് നേടി ഫോം തിരിച്ച് പിടിച്ച അഭിഷേക് ശർമ്മയും പുറത്താകാതെ 50 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യൻ ടോപ് സ്കോറേഴ്സ്. മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും 184 റൺസ് നേടാനേ സിംബാബ്‍വെയ്ക്ക് സാധിച്ചുള്ളൂ. 97 റൺസ് നേടി പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്റെ മികച്ച പ്രകടനമാണ് സിംബാബ്‍വെയ്ക്ക് ബേധപ്പെട്ട ടോട്ടൽ നേടാൻ സഹായിച്ചത്.