മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ പല അഭിപ്രായ വ്യത്യസങ്ങളും പ്രമുഖര്‍ ഉയര്‍ത്തുന്നുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണുമെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ തഴയപ്പെട്ടു. റിങ്കു സിങ് റിസര്‍വ് താരമായപ്പോള്‍ ശിവം ദുബെ 15 അംഗ ടീമില്‍ ഇടം നേടി.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളുടെ തൊട്ടടുത്ത ഐപിഎല്‍ ഇന്നിങ്‌സിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ലോകകപ്പ് ടീമിലിടം നേടിയതിന് പിന്നാലെ നിരാശപ്പെടുത്തുന്നത് സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും ആരാധകര്‍ക്കും ഒരുപോലെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. നിലവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്തുകയെന്നത് പ്രയാസമാണ്. അന്തിമ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറയാം. ഇന്ത്യ തീര്‍ച്ചയായും വരുത്തേണ്ടിയിരുന്ന മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം പേസ് നിരയിലാണ്. ഇന്ത്യ ജസ്പ്രീത് ബുംറക്കൊപ്പം പരിഗണിച്ചിരിക്കുന്ന പേസര്‍മാര്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ്. രണ്ട് പേരും ടി20 ഫോര്‍മാറ്റിലെ തല്ലുകൊള്ളി ബൗളറാണ്. അവസാന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.
അര്‍ഷ്ദീപ് സിങ് വൈഡും നോബോളും എറിയാന്‍ യാതൊരു മടിയും കാട്ടുന്നില്ല. അവസാന മത്സരത്തില്‍ 52 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപിന് പകരം ടി നടരാജനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ഡെത്തോവറിലെ മിന്നും പ്രകടനംകൊണ്ട് ഹൈദരാബാദിന്റെ മാച്ച് വിന്നറാവുകയാണ് നടരാജന്‍. നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നടരാജനാണ്. 8 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് താരം നേടിയത്.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് നടരാജന്‍. എന്നാല്‍ ഇപ്പോള്‍ ഏറെ നാളായി ടീമിന് പുറത്താണ്. നടരാജന് ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം നല്‍കിയാല്‍ ഗുണം ഇന്ത്യക്കാണ്. നടരാജനെ ഒഴിവാക്കിയത് അംഗീകരിക്കാനാവാത്ത തീരുമാനമാണ്. മറ്റൊരു മാറ്റം സ്പിന്‍ നിരയില്‍ വേണമായിരുന്നു. യുസ് വേന്ദ്ര ചഹാലിനെ ആദ്യമായി ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. താരം മിന്നും ഫോമില്‍ കളിച്ചിരുന്നപ്പോഴും ഇന്ത്യ പരിഗണിച്ചിരുന്നില്ല.
എന്നാല്‍ ഇത്തവണ കന്നി വിളിയെത്തുകയായിരുന്നു. ഹൈദരാബാദിനെതിരേ 4 ഓവറില്‍ 62 റണ്‍സാണ് ചഹാല്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനായുമില്ല. ചഹാല്‍ വിക്കറ്റ് നേടുമെങ്കിലും ഇക്കോണമി പ്രശ്‌നമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ ചഹാലിന് പകരം യുവ സ്പിന്നറായ രവി ബിഷ്‌നോയിയെ പരിഗണിക്കണമായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ബിഷ്‌നോയി ലോകകപ്പ് ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണ്.
ചഹാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് മണ്ടന്‍ തീരുമാനമായി മാറാന്‍ സാധ്യത കൂടുതലാണ്. മറ്റൊരു മാറ്റം ബാറ്റിങ് നിരയിലാണ്. ശുബ്മാന്‍ ഗില്ലിനെ റിസര്‍വ് താരമായി ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഏതെങ്കിലും ടോപ് ഓഡര്‍ താരത്തിന് പരിക്കേറ്റാല്‍ പകരം ഗില്‍ ടീമിലേക്കെത്തും. എന്നാല്‍ ഇന്ത്യ മോശം ഫോമിലുള്ള ഗില്ലിനെയായിരുന്നില്ല മികച്ച ഫോമിലുള്ള റിയാന്‍ പരാഗിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. സീസണില്‍ മികച്ച ഫോമിലാണ് പരാഗ് കളിക്കുന്നത്.
സമ്മര്‍ദ്ദ ഘട്ടങ്ങളിലടക്കം മികവ് കാട്ടുന്ന പരാഗ് പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ഹൈദരാബാദിനെതിരേ 49 പന്തില്‍ 77 റണ്‍സാണ് പരാഗ് നേടിയത്. 10 മത്സരത്തില്‍ നിന്ന് 409 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് പരാഗുള്ളത്. എന്നാല്‍ താരത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ശിവം ദുബെയെ ബൗളിങ് വിലയിരുത്തി ടീമില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ തീരുമാനമാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ദുബെയെ വിശ്വസിക്കാനാവില്ല.
വിശ്വസ്തനായ ഫിനിഷറെന്ന നിലയില്‍ റിങ്കു സിങ്ങിനെ പരിഗണിക്കണമായിരുന്നു. നിലവില്‍ റിസര്‍വ് താരമായാണ് റിങ്കു ടീമില്‍ ഇടം നേടിയിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ശരാശരി മാത്രമാണ് നിലവിലെ ലോകകപ്പ് ടീമിന് നല്‍കാവുന്ന റേറ്റിങ്. അതുകൊണ്ടുതന്നെ ടീമിന് ലോകകപ്പില്‍ എന്ത് അത്ഭുതം സൃഷ്ടിക്കാനാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം.