കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് നേപ്പാള്‍ പൊരുതി തോറ്റിരിക്കുകയാണ്. അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഒരു റണ്‍സിനാണ് നേപ്പാളിനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാളിന് 7 വിക്കറ്റിന് 114 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന പന്തില്‍ സിംഗിളെടുത്ത് സമനില പിടിക്കാന്‍ നേപ്പാള്‍ ശ്രമിച്ചു.
എന്നാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഗുല്‍സന്‍ ജാ റണ്ണൗട്ടായതോടെയാണ് നേപ്പാളിന് തോല്‍വി വഴങ്ങേണ്ടി വന്നത്. ഒരു റണ്‍സകലെയാണ് ചരിത്ര ജയം നേപ്പാളിന് കൈവിട്ട് പോയത്. ഇതിന്റെ നിരാശ നേപ്പാള്‍ താരങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഇപ്പോഴിതാ നേപ്പാള്‍ ഒരു റണ്‍സിന് തോറ്റതിന് പിന്നാലെ അംപയറുടെ പിഴവ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അവസാന പന്ത് വൈഡായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഗുല്‍സന്‍ ജായായിരുന്നു അവസാന പന്ത് സ്‌ട്രൈക്ക് ചെയ്തിരുന്നത്.
പന്തെറിഞ്ഞത് ഒറ്റനില്‍ ബാര്‍ട്ട്മാനും. എക്‌സ്ട്രാ ബൗണ്‍സാണ് താരം പരീക്ഷിച്ചത്. ഈ പന്ത് ഗുല്‍സന് കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതോടെ സിംഗിളിനായി ശ്രമിച്ച് റണ്ണൗട്ടായി. ഇപ്പോഴിതാ ഈ പന്ത് ഗുല്‍സന്റെ തലക്ക് മുകളിലൂടെയാണ് പോയതെന്നും ഇത് വൈഡാണെന്നുമാണ് ആരാധകര്‍ പറയുന്നത്. വീഡിയോയടക്കം പങ്കുവെച്ചാണ് ആരാധകര്‍ ഇത് വൈഡാണെന്ന് വാദിക്കുന്നത്. ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേപ്പാള്‍ ജയിക്കേണ്ടതായിരുന്നുവെന്നും ഈ ജയം നിഷേധിച്ചത് അംപയറുടെ തെറ്റായ തീരുമാനമാണെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അംപയറുടെ തെറ്റായ തീരുമാനം കാരണം മത്സരങ്ങള്‍ തോല്‍ക്കുന്നത് സമീപകാലത്തായി കൂടുതലായി കാണാന്‍ സാധിക്കുന്നുണ്ട്. സാങ്കേതികമായി വളരെ മുന്നോട്ട് പോകുന്തോറും അംപയര്‍മാരുടെ പിഴവുകള്‍ കൂടി വരികയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ഒരോവറില്‍ രണ്ട് വൈഡുകളാണ് അനുവദിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അവസാന ഓവറില്‍ രണ്ട് ബൗണ്‍സര്‍ നേരത്തെ എറിഞ്ഞതാണ്. അവസാന പന്ത് ബൗണ്‍സറായതിനാല്‍ ഇത് വൈഡ് വിളിക്കേണ്ടതാണ്. എന്നാല്‍ അംപയര്‍ കണ്ണടച്ചതാണ് ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചതും നേപ്പാളിന് അര്‍ഹിച്ച വിജയം നിഷേധിച്ചതുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ദക്ഷിണാഫ്രിക്കയെ വിറുപ്പിക്കാന്‍ കുഞ്ഞന്മാരായ നേപ്പാളിന് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 115ല്‍ ഒതുക്കിയത് നേപ്പാളിന്റെ ബൗളിങ് മികവാണ്. റീസ ഹെന്‍ഡ്രിക്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. 49 പന്തില്‍ 43 റണ്‍സാണ് ഹെന്‍ഡ്രിക്‌സ് നേടിയത്. 5 ഫോറും 1 സിക്‌സും നേടി. വാലറ്റത്ത് ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18 പന്തില്‍ 27 റണ്‍സുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ക്വിന്റന്‍ ഡീകോക്ക് (10) നായകന്‍ എയ്ഡന്‍ മാര്‍ക്രം (15), വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസന്‍ (3), ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി.
നാല് വിക്കറ്റ് വീഴ്ത്തിയ കുശാല്‍ ബൂര്‍ട്ടലാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദിപേന്ദ്ര സിങ് ഐറ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ നേപ്പാളിനായി ആസിഫ് ഷെയ്ഖ് 42 റണ്‍സോടെ തിളങ്ങി. 4 ഫോറും 1 സിക്‌സുമാണ് താരം നേടിയത്. അനില്‍ സഹ് 27 റണ്‍സെടുത്തു. സോംപാല്‍ കാമി 4 പന്തില്‍ 8* റണ്‍സോടെ നേപ്പാളിനെ വിജയത്തിന്റെ തൊട്ടടുത്തേക്കെത്തിച്ചു. എന്നാല്‍ ഭാഗ്യം തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ദക്ഷിണാഫ്രിക്കയെപ്പോലൊരു വമ്പന്‍ ടീം ഇത്തരത്തില്‍ നേപ്പാളിനോട് ജയിക്കുന്നത് പോലും വലിയ നാണക്കേടാണ്. എന്തായാലും തോറ്റെങ്കിലും നേപ്പാളിന്റെ പോരാട്ടവീര്യം കൈയടി അര്‍ഹിക്കുന്നതാണ്.