Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്‍ത്തിക്കിനെ തെറിവിളിച്ചോണ്ടാണ് ഞാന്‍ ഇറങ്ങിയത്, കോലി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു: അശ്വിന്‍

പാക്കിസ്ഥാനെതിരെ ഐതിഹാസികമായൊരു വിജയം കുറിച്ചു കൊണ്ട് ഇന്ത്യ തങ്ങളുടെ ട്വന്റി-20 ലോകകപ്പ് യാത്ര ആരംഭിച്ചിരിക്കുകയാണ്. വിരാട് കോലിയുടെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ വിജയം അവസാന പന്തിലായിരുന്നു. കളിയുടെ അവസാന ഘട്ടത്തില്‍ പോലും വിജയം ആര്‍ക്കെന്ന് ഉറപ്പിക്കാന്‍ സാധിക്കാന്‍ പറ്റാതിരുന്ന മത്സരത്തില്‍ ശൂന്യതയില്‍ നിന്നുമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ക്രിക്കറ്റ് പ്രേമികള്‍ ഒരുകാലത്തും ഞായറാഴ്ച മെല്‍ബണില്‍ അരങ്ങേറിയ രംഗങ്ങള്‍ മറക്കില്ല.

അവസാന പന്ത് വരെ നാടകീയത നിറഞ്ഞു നിന്നതായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. കളിയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ നിമിഷങ്ങളിലൊന്ന് ഒരു വൈഡായിരുന്നു. കളിയുടെ അവസാന നിമിഷത്തിലേക്ക് അടുക്കവെ പാക് ബൗളര്‍ മുഹമ്മദ് നവാസ് എറിഞ്ഞ പന്ത് ലീവ് ചെയ്തു കൊണ്ട് വൈഡാക്കി ഇന്ത്യയ്ക്ക് ഒരു റണ്ണും സമനിലയും നേടിക്കൊടുക്കുകയായിരുന്നു ആര്‍ അശ്വിന്‍. തന്റെ ക്രിക്കറ്റിംഗ് ബ്രെയിന്‍ കൊണ്ട് അശ്വിന്‍ ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിയ നിമിഷങ്ങളിലൊന്നായിരുന്നു അത്.

അശ്വിന്റെ ലീവിംഗ്

കളിയ്ക്ക് ശേഷം അശ്വിന്റെ ലീവിനെക്കുറിച്ച് വിരാട് കോലിയടക്കം പ്രശംസിച്ച് സംസാരിച്ചിരുന്നു. ആഷിനോട് താന്‍ ആവശ്യപ്പെട്ടത് അടിക്കാനായിരുന്നുവെന്നും എന്നാല്‍ അതിന് മുകളില്‍ ബുദ്ധി പ്രയോഗിച്ച് അശ്വിന്‍ ആ പന്ത് ലീവ് ചെയ്യുകയും വൈഡിലൂടെ ടീമിന് നേട്ടമുണ്ടാക്കുകയുമായിരുന്നുവെന്നാണ് കോലി പറഞ്ഞത്. നേരത്തെ പന്ത് എറിഞ്ഞപ്പോള്‍ 23 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചിരുന്നില്ല അശ്വിന്. എന്നാല്‍ ഒരൊറ്റ ലീവിലൂടെ കളിയിലെ താരങ്ങളിലൊരാളായി അശ്വിന്‍ മാറി.

Also Read:ആദ്യം സച്ചിന്‍, ഇപ്പോള്‍ കോലി, ഇനി ആരുമില്ലെന്ന് ഓര്‍ക്കണം!, ഇന്ത്യയോട് പാക് ഫാന്‍സ്

ആ ഒരു റണ്‍

ഇപ്പോഴിതാ മെല്‍ബണിലെ കളിയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്‍ മനസ് തുറക്കുകയാണ്. ''പന്ത് ലെഗ് സൈഡിലേക്ക് പോകുന്ന നിമിഷം ഞാന്‍ അത് കളിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കുകയും ലീവ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. വൈഡിലൂടെ ഒരു റണ്‍ നേടാനാകുമെന്ന് മനസിലായി. ആ ഒരു റണ്‍ നേടിയതും ഞാന്‍ ഒരുപാട് റിലാക്‌സ്ഡ് ആയി'' എന്നാണ് തന്റെ ലീവിംഗിനെക്കുറിച്ച് അശ്വിന്‍ പറയുന്നത്. ദിനേശ് കാര്‍ത്തിക് പുറത്തായതോടെയാണ് അശ്വിന്‍ ക്രീസിലെത്തുന്നത്.

താന്‍ ദിനേശ് കാര്‍ത്തിക്കിനെ തെറിവിളിച്ചു കൊണ്ടാണ് ഇറങ്ങിയതെന്നാണ് അശ്വിന്‍ പറയുന്നത്. ദിനേശ് കാര്‍ത്തിക് അതുപോലൊരു രീതിയില്‍ പുറത്തായതും അവസാന പന്തില്‍ രണ്ട് റണ്‍ നേടുക എന്ന ദൗത്യം തന്റെ തലയില്‍ ഇട്ടു തന്നതുമാണ് അശ്വിന്‍ പറയുന്ന കാരണം. ''ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഒരു സെക്കന്റ് നേരത്തേക്ക് ഞാന്‍ ദിനേശ് കാര്‍ത്തിക്കിനെ ചീത്തവിളിച്ചു. പക്ഷെ പിന്നെ ചിന്തിച്ചു, ഇല്ല, നമുക്ക് സമയമുണ്ട്. എന്തിനാണോ ഇവിടേക്ക് വന്നത് അത് ചെയ്യാം എന്ന്. ആ പീച്ചിലേക്ക് എത്താനായി കാലങ്ങളായി നടക്കുന്നത് പോലെ നീണ്ടൊരു നടത്തമായിരുന്നു അത്'' എന്നും അശ്വിന്‍ പറയുന്നുണ്ട്.

ദിനേശ് കാര്‍ത്തിക്

അശ്വിന്‍ ലീവ് ചെയ്തത് പോലൊരു പന്തിലായിരുന്നു ദിനേശ് കാര്‍ത്തിക് പുറത്താകുന്നത്. ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദിനേശ് കാര്‍ത്തിക്. എന്നാല്‍ നവാസ് എറിഞ്ഞ പന്ത് വീശിയടിക്കാന്‍ ശ്രമിച്ച കാര്‍ത്തിക്കിനെ പാക് വിക്കറ്റ് കീപ്പര്‍ റിസ്വാന്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. രണ്ട് പന്തില്‍ രണ്ട് റണ്‍സ് എന്നതായിരുന്നു ആ സമയം ഇന്ത്യയുടെ വിജയലക്ഷ്യം. പിന്നാലെയാണ് അശ്വിന്‍ വരുന്നതും അശ്വിന് മാത്രം സാധ്യമായ രീതിയില്‍ മത്സരം ഫിനിഷ് ചെയ്യുന്നത്. തന്റെ ജീവന്‍ കാത്തതിന് മത്സര ശേഷം കാര്‍ത്തിക് അശ്വിന് നന്ദി പറയുകയും ചെയ്തു.

''ഞാനവിടെ വിരാട് കോലിയെ കണ്ടു. അവന്‍ എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. പക്ഷെ അവനെ കണ്ടപ്പോള്‍ ഞാന്‍ ഒരു കാര്യം മാത്രമേ ഓര്‍ത്തുള്ളൂ, ദൈവം നിനക്കിന് ഒരുപാട് നല്‍കി. അദ്ദേഹം എന്നെങ്കിലും എന്നെ തഴയുമോ? കുറഞ്ഞത് നിനക്ക് വേണ്ടിയെങ്കിലും എന്നെ ഈ റണ്‍സ് നേടാന്‍ അനുവദിക്കില്ലേ? പന്ത് നോക്കുക, ആളില്ലാത്തൊരു ഇടം കണ്ടെത്തി അവിടേക്ക് പ്ലേസ് ചെയ്യുക, ഓടുക. ഇത് മാത്രമായിരുന്നു ഞാന്‍ ഓര്‍ത്തത്'' എന്നാണ് തന്റെ മാനസികാവസ്ഥയെക്കുറിച്ച് ആഷ് പറയുന്നത്. അത് തന്നെയായിരുന്നു അശ്വിന്‍ ചെയ്തതും.

ദൈവം

നവാസ് എറിഞ്ഞ പന്ത് ഫീല്‍ഡറുടെ തലയുടെ മുകളിലൂടെ പ്ലേസ് ചെയ്ത ആഷിന് ഇന്ത്യയുടെ വിജയ റണ്‍ ഓടിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു റണ്‍ ആയിരിക്കാം ഒരുപക്ഷെ അശ്വിന്‍ നേടിയത്.

''ആ റണ്‍ നേടിയതും എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇനി ആരും എന്റെ വീടിന് നേരെ കല്ലെറിയില്ലല്ലോ. പന്ത് ലിഫ്റ്റ് ചെയ്ത് എവിടേക്കെങ്കിലും പ്ലേസ് ചെയ്യാന്‍ സാധിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നി. ദൈവം ഈ മനുഷ്യനെ ഹാരിസ് റാഫിന്റെ തലയ്ക്ക് മുകളിലൂടെ തന്റെ ബാക്ക്ഫൂട്ടില്‍ സ്‌ക്വയര്‍ ലെഗ്ഗിലൂടെ സിക്‌സ് നേടാനും തൊട്ടടുത്ത പന്തില്‍ ഒരു ഫ്‌ളിക്കിലൂടേയും സിക്‌സ് നേടാന്‍ അനുവദിച്ചിരിക്കുകയാണ്. ആ ദൈവം എന്നെ ഒരു ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്യാന്‍ അനുവദിക്കില്ലേ? ദൈവത്തിന് നന്ദി, അത് നടന്നു. എന്തൊരു നിമിഷമായിരുന്നു!'' എന്നും അശ്വിന്‍ പറയുന്നു.

Story first published: Wednesday, October 26, 2022, 11:44 [IST]
Other articles published on Oct 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+