ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാകിസ്താന്‍ താരങ്ങളെ കാത്തിരിക്കുന്നത് 'ലോട്ടറി'. മല്‍സരത്തില്‍ വിജയിക്കുകയാണെങ്കില്‍ വന്‍ ബോണസാണ് പാക് താരങ്ങള്‍ക്കു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഓഫര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ പാകിസ്താനെതിരേ ലോകകപ്പില്‍ അപരാജിത റെക്കോര്‍ഡൈണ് ഇന്ത്യക്കുള്ളത്. ടി20, ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. ടി20 ലോകകപ്പില്‍ അഞ്ചും ഏകദിന ലോകകപ്പില്‍ ഏഴും തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തിട്ടുള്ളത്.
ഇന്ത്യക്കെതിരേ ജയിക്കുകയാണെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനം കൂടുതല്‍ പാക് താരങ്ങള്‍ക്കു ലഭിക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിസിബിയുടെ മുഖ്യ കരാര്‍ പ്രകാരം ഇതു ഏകദേശം 1,70,000 പാകിസ്താന്‍ റുപ്പിയായിരിക്കും. നിലവില്‍ ഒരു പാക് താരത്തിന്റെ മാച്ച് ഫീ 3,38,250 പാകിസ്താനി റുപ്പിയാണെന്നു ക്രിക്കറ്റ് പാകിസ്താന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ പാക് താരങ്ങളുടെ മാച്ച് ഫീ 50,000 പാകിസ്താനി റുപ്പിക്കും മുകളിലെത്തും.
ഇന്ത്യയെ മാത്രമല്ല മുന്‍ ലോക ചാംപ്യന്മാരും ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമുമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും പാകിസ്താന്‍ താരങ്ങള്‍ക്കു ബോണസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് പാകിസ്താന്‍ നേടുകയാണെങ്കില്‍ താരങ്ങളുടെ മാച്ച് ഫീ 300 ശതമാനം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ ലോക ചാംപ്യന്‍മാരാവുന്ന ടീമിന് 1.6 മില്ല്യണ്‍ ഡോളറാണ് ഐസിസി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യക്കെതിരായ മല്‍സരത്തിനുള്ള 12 അംഗ പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍ നായകന്‍മാരും സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരുമായ ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് പാകിസ്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 11 അംഗ അന്തിമ ഇലവനെ ഞായറാഴ്ച രാവിലെയായിരിക്കും തീരുമാനിക്കുകയെന്നു പാക് നായകന്‍ ബാബര്‍ ആസം വ്യക്തമാക്കി. ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് പാകിസ്താന്‍ ഈ മല്‍സരത്തില്‍ ഇറങ്ങുന്നതെന്നും മറ്റേതൊരു മല്‍സരം പോലെ മാത്രമേ ഈ കളിയെയും കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ 12 അംഗ ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്വാന്‍, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷുഐബ് മാലിക്ക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി.